Tweet 370

    Tweet 370
    June 19, 2023 • Monday
    Post Header

    അബൂസുഫ്‌യാന്റെ അഭിപ്രായം ഖുറൈശികൾ അംഗീകരിച്ചു. അതുപ്രകാരം മക്കയിൽ നിന്നുള്ള സൈന്യം യാത്ര തിരിച്ചു. രണ്ടായിരം അംഗങ്ങളും അൻപത് കുതിരകളും അടങ്ങിയതായിരുന്നു സംഘം. അവർ മർറു ളഹ്റാൻ എന്ന താഴ്‌വരയിലെത്തി. മുഹമ്മദ് നബി ﷺ യും അനുയായികളും ബദ്റിൽത്തന്നെ ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും അബൂസുഫ്‌യാൻ തന്റെ സൈന്യത്തെ മക്കയിലേക്ക് തന്നെ തിരിച്ചു. ഈ ദാരിദ്ര്യമുള്ള കാലത്ത് നമ്മൾ യുദ്ധത്തിന് പോകുന്നത് ശരിയല്ലെന്നും സമ്പന്നതയും ഐശ്വര്യവും ഉള്ളപ്പോഴാണ് വിജയിക്കുകയെന്നും അദ്ദേഹം അനുയായികളെ പറഞ്ഞു ബോധ്യപ്പെടുത്തി. മഅ്ബദ് ബിൻ അബീ മഅ്ബദ് അൽ ഖുസാഇ എന്നയാൾ സീസൺ കഴിഞ്ഞു വേഗം മക്കയിലേക്ക് വന്നു. മുസ്‌ലിംകളുടെ അംഗബലത്തെക്കുറിച്ച് മക്കയിലുള്ളവരോട് അദ്ദേഹം സംസാരിച്ചു. അത് മക്കക്കാരിൽ കൂടുതൽ ആശങ്കയുണ്ടാക്കി.
    മക്കയിൽ നിന്നുള്ള ഇസ്‌ലാമിക വിരോധികൾക്ക് ഇനിയും ഒരു അതിക്രമത്തിന് മുന്നോട്ടു വരാൻ പറ്റാത്ത വിധം താക്കീതു നൽകി നബി ﷺ യും സംഘവും ബദ്റിൽ നിന്ന് മദീനയിലേക്ക് തന്നെ തിരിച്ചു.
    അബൂസുഫ്‌യാനും സംഘവും സ്വീകരിച്ച ഭീരുത്വ നിലപാടുകളെ എടുത്തുകാട്ടിക്കൊണ്ട് ഹസ്സാനുബിനു സാബിതും(റ) അബ്ദുല്ലാഹിബ്നു റവാഹ(റ)യും മനോഹരമായ കവിതകൾ ആലപിച്ചു.
    നബിﷺയുടെ നേതൃത്വത്തിലുള്ള നയതന്ത്ര നീക്കങ്ങൾ വിവിധ രാജ്യങ്ങളിൽ സ്വാധീനമുണ്ടാക്കി. ഈയവസരം ഉപയോഗപ്പെടുത്തി പ്രബോധനത്തിന്റെ പരിധികൾ വികസിപ്പിക്കാൻ അവിടുന്ന് തീരുമാനിക്കുകയും ചെയ്തു. ഇരുട്ടിനെയും ഇരുട്ടിന്റെ ഉപാസകരെയും നിയന്ത്രിക്കുകയോ വരുതിയിൽക്കൊണ്ടുവരികയോ ചെയ്തെങ്കിൽ മാത്രമല്ലേ നേർവഴിയും വെളിച്ചവും സ്ഥാപിക്കാനാവൂ ? അതുപ്രകാരം അന്നത്തെ ലോക ശക്തികളായ കൈസറിനെയും കിസ്രയേയുമൊക്കെ നേർവഴിയിലേക്ക് ക്ഷണിക്കുകയും വഴങ്ങാത്ത പക്ഷം ജനക്ഷേമപരമായ സമീപനങ്ങൾ സ്വീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമായിരുന്നു. അത്തരമൊരു നയതന്ത്ര നീക്കമാണ് ദൗമത്തുൽ ജന്തലിൽ നാം വായിക്കുന്നത്.
    ശാം അഥവാ സിറിയ എന്ന ദേശത്തോടടുത്ത പ്രദേശമായിരുന്നു അത്. അവിടുത്തെ ആളുകൾ അതുവഴി മദീനയിലേക്ക് വരുന്നവരെ ശല്യപ്പെടുത്തുകയും മാർഗതടസ്സമുണ്ടാക്കുകയും ചെയ്തിരുന്നു. തക്കം കിട്ടിയാൽ മദീനയിലേക്ക് കടന്നു കയറാമെന്നും അവരുദ്ദേശിച്ചു. കൈസറിലേക്കുള്ള കവാടമെന്ന നിലയിൽ തന്ത്രപ്രധാനമായ പ്രവിശ്യയായിരുന്നു ഇത്. ഈ ഭാഗത്ത് നിന്നുണ്ടാകുന്ന ഏതു നീക്കങ്ങളും മദീന തലസ്ഥാനമായ മുന്നേറ്റങ്ങൾക്ക് വിഘാതമാകുമെന്ന് നബിﷺ ദർശിച്ചു. അതുകൊണ്ടുതന്നെ അവർക്ക് നേരെ ഒരു സൈനിക നീക്കം അത്യാവശ്യമായിരുന്നു. നബിﷺ ആയിരം അംഗങ്ങളോടൊപ്പം അവിടേക്ക് പുറപ്പെട്ടു. സിബാഉ ബിൻ ഉർഫുത (റ) എന്ന സ്വഹാബിയെ മദീനയുടെ ചുമതല ഏൽപ്പിച്ചു. ബനൂ ഉദ്റ ഗോത്രത്തിൽ നിന്നുള്ള മദ്കൂർ എന്ന വ്യക്തിയായിരുന്നു വഴികാട്ടിയായുണ്ടായിരുന്നത്. രാത്രിയിൽ യാത്ര ചെയ്തും പകലിൽ പതിയിരുന്നുമായിരുന്നു അവരുടെ സഞ്ചാരത്തിന്റെ രീതി. ഏകദേശം ദൗമത്തുൽ ജന്തൽ അടുത്തപ്പോൾ വഴികാട്ടി നബിﷺയോട് പറഞ്ഞു. “അവരുടെ നാൽക്കാലികൾ മേയുന്ന സ്ഥലത്ത് നാം എത്തിയിരിക്കുന്നു. ഇനി അവരിലേക്ക് അധികം ദൂരമില്ല “.
    വഴികാട്ടി അവരുടെ സ്ഥിതിഗതികൾ അന്വേഷിക്കാൻ വേണ്ടി പോയപ്പോഴേക്കും പ്രദേശക്കാരുടെ ആസ്തികളായ മൃഗങ്ങളെ മുസ്‌ലിം സൈന്യം വരുതിയിൽ വരുത്തി. സ്വത്തുകൾ അധീനപ്പെടുത്തിയാൽ സന്ധിക്ക് വരാനും അതുവഴി യുദ്ധം ഒഴിവാക്കാനുമുള്ള നയതന്ത്ര നീക്കമായിരുന്നു ഇത്. എന്നാൽ വഴികാട്ടി തിരിച്ചുവന്ന് ഗോത്രവാസികളായ ആരെയും കാണുന്നില്ല എന്ന വിവരം നബിﷺക്കു നൽകി. നബിﷺയും സംഘവും അവരുടെ വാസസ്ഥലങ്ങളിലേക്ക് എത്തിയെങ്കിലും ഗോത്രവാസികളാരും അവിടെയുണ്ടായിരുന്നില്ല. തങ്ങളുടെ നാൽക്കാലികളുടെയടുത്തേക്ക് മദീനയിൽ നിന്നുള്ള സംഘം എത്തിയെന്നറിഞ്ഞപ്പോൾ പ്രദേശവാസികൾ ആത്മരക്ഷാർഥം നാടുവിട്ടുവെന്നാണ് വിശദീകരണം ലഭിച്ചത്. മുഹമ്മദ്‌ ബിൻ മസ്‌ലമ എന്നയൊരാളെ മാത്രമാണ് അവിടെക്കാണാനായത്. അദ്ദേഹത്തോട് വിശദീകരണങ്ങൾ തേടുകയും ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയും ചെയ്തു. ക്രമേണ അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുകയും ശേഷം നബിﷺയുടെ അനുചരനായി മാറി. റബീഉൽ ആഖിർ ഇരുപതോടെ നബിﷺയും സംഘവും മദീനയിലേക്ക് തിരിച്ചു. മടങ്ങി വരുന്ന വഴിയിൽ തഗ്ലമീൻ വഴി മൃഗങ്ങളെ തെളിച്ചു വരാൻ ഉയയ്നത് ബിൻ ഹിസിൻ (റ)നോട് പറഞ്ഞു. പ്രസ്തുത പ്രവിശ്യയിലെ ദാരിദ്ര്യത്തിന് ആശ്വാസമേകാനായിരുന്നു അത്.
    ഖാലിദ്(റ)വിന്റെ നേതൃത്വത്തിൽ പിൽക്കാലത്ത് നടന്ന ദൗമത്തുൽ ജന്തൽ മുന്നേറ്റം ചരിത്രപ്രസിദ്ധമാണ്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...