Tweet 368

    Tweet 368
    June 17, 2023 • Saturday
    Post Header

    ബനൂ നളീറുകാർ മദീന വിട്ടു പോയപ്പോൾ അവരുടെ വാസസ്ഥലങ്ങളിലേക്ക് അംറ് ബിൻ സുഅദാ എന്ന പുരോഹിതൻ വന്നു. തകർന്നു പോയ വീടുകൾക്കിടയിലൂടെ സഞ്ചരിച്ചു. ജൂതന്മാർ നാടുവിട്ടുപോയപ്പോൾ ഇനിയിതിൽ ആരും വസിക്കരുത് എന്ന്‌ കരുതി സ്വന്തം വീടുകൾ തകർത്തിട്ടാണ് പലരും മദീന വിട്ടത്. ആ അവശിഷ്ടങ്ങൾ ദർശിച്ച ശേഷം ബനൂ ഖുറയ്ളക്കാരുടെ കനീസയിലേക്കെത്തി. മദീനയിൽ ഉടമ്പടിയിൽക്കഴിഞ്ഞിരുന്ന മറ്റൊരു ഗോത്രമായിരുന്നല്ലോ അവർ. പുരോഹിതനെ കണ്ടപാടെ സബീർ ബിൻ ബാത എന്നയാൾ കാഹളം മുഴക്കി ആളുകളെ ആരാധനാലയത്തിലേക്ക് ക്ഷണിച്ചു. എന്നിട്ട് ചോദിച്ചു, “നിങ്ങൾ ഇത്രനാൾ എവിടെയായിരുന്നു? ഇപ്പോൾ എവിടെ നിന്നാണ് വരുന്നത്?” അദ്ദേഹം പറഞ്ഞു : “വലിയ ഒരു ദൃഷ്ടാന്തത്തിന് സാക്ഷിയായിട്ടാണ് ഞാൻ വരുന്നത്. നമ്മുടെ സഹോദരങ്ങൾ, പ്രതാപത്തിൽ ജീവിച്ച അവരുടെ ഭവനങ്ങൾ തകർന്നു കിടക്കുന്നു. ആഡംബരത്തോടെ അവർ ജീവിച്ച സമ്പത്തുകൾ ഒഴിവാക്കി അവർക്ക് പോകേണ്ടി വന്നിരിക്കുന്നു. നിന്ദ്യരായിട്ടാണവർ പോയത്. തൗറാത്ത് സാക്ഷി! ഇത് പോലെ ആരും പരാജയപ്പെട്ടിട്ടില്ല. ബനൂ ഖൈനുഖാഉം കഅബു ബിൻ അൽ അശ്രഫും ഒക്കെ പരാജയപ്പെട്ടില്ലേ? അവരെല്ലാം എത്ര ശക്തരും സ്വാധീനമുള്ളവരും ആയുധ ശക്തിയുള്ളവരുമായിരുന്നു. പക്ഷേ, അതൊന്നും അവരെ രക്ഷിച്ചില്ല “.
    “നിങ്ങളീ കണ്ടതൊക്കെ മുന്നിൽ വച്ച് ഞാൻ പറയട്ടെ. വരൂ നമുക്ക് മുഹമ്മദ്ﷺനെ അംഗീകരിക്കാം. അല്ലാഹു സാക്ഷി! നമ്മുടെ മുൻഗാമികളായ പണ്ഡിതന്മാർ മുന്നറിയിപ്പ് നൽകിയ പ്രവാചകൻ തന്നെയാണല്ലോ മുഹമ്മദ് നബിﷺ. അവസാനമായി ഇബ്നുൽ ഹയ്യിബാനും ഇബ്നുൽ ജവ്വാസും നമുക്ക് സുവിശേഷമറിയിച്ചതല്ലേ? അവർ യഹൂദരിലെ ഉന്നത പണ്ഡിതന്മാരായിരുന്നില്ലേ? അവർ പുണ്യഭൂമിയായ ബൈതുൽ മുഖദ്ദസിൽ നിന്നു വന്നിട്ടല്ലേ നമുക്ക് വാഗരണ പ്രവാചകനെക്കുറിച്ച് പറഞ്ഞു തന്നത് ? പ്രവാചകന് കൈമാറാനുള്ള സലാം അഥവാ അഭിവാദ്യവും നമ്മെ ഏൽപ്പിച്ച് അതേ ആദർശത്തിലല്ലേ അവർ രണ്ടും ഇഹലോകവാസം വെടിഞ്ഞത്? അവരെ ഈ അങ്കണത്തിലല്ലേ നാം മറമാടിയത്?”
    കേട്ടവർക്കൊന്നും പറയാനുണ്ടായിരുന്നില്ല. എല്ലാവരും മൗനം ദീക്ഷിച്ചു. അംറു ബിൻ സുഅദാ ഒരിക്കൽക്കൂടി കാര്യങ്ങൾ ആവർത്തിച്ചു പറഞ്ഞു. “ഇനിയും നമുക്ക് കാര്യബോധമില്ലാതെ പോയാൽ യുദ്ധവും ബന്ധനവും ഒക്കെ നാം സഹിക്കേണ്ടിവരും ” – എന്നു കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.
    ഇത്രയുമായപ്പോൾ സബീർ ബിൻ ബാത്വാ സംഭാഷണം തുടങ്ങി. അദ്ദേഹം പറഞ്ഞു. “മൂസാ നബി(അ)ക്കവതരിച്ച തോറയിൽ ഈ പ്രവാചകൻ്റെ വിശേഷണങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്. നാം പുതുതായി രൂപപ്പെടുത്തിയ വേദ പുസ്തകത്തിലല്ല “. ഉടനെ കഅബ് ബിൻ അസദെന്നയാൾ ഇടക്കു കയറി ചോദിച്ചു. “എന്നിട്ട് നിങ്ങളെന്താണ് ആ പ്രവാചകനിൽ വിശ്വസിക്കാത്തത് “. കഅബിനോടപ്പോൾ തിരിച്ചു ചോദിച്ചു. “എന്താ നിങ്ങൾ വിശ്വസിക്കാത്തത്? നിങ്ങളാണല്ലോ ഞങ്ങളുടെ കരാർ പ്രതിനിധിയും വേദമറിയുന്ന വ്യക്തിയും. നിങ്ങൾ അംഗീകരിച്ചാൽ ഞങ്ങളും അംഗീകരിക്കും. നിങ്ങൾ വിട്ടു നിന്നാൽ ഞങ്ങളും വിട്ടു നിൽക്കും “.
    അംറ് ബിൻ സഅദ് ചോദിച്ചു. “ഇനിയുമെന്തിനു വൈകണം? നമുക്ക് മുഹമ്മദ്നബിﷺയെ അംഗീകരിച്ചു കൂടെ?”
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...