
നബിﷺയും സ്വഹാബികളും ബനൂ നളീറിലേക്ക് പുറപ്പെട്ടപ്പോൾ അബ്ദുല്ലാഹിബിന് ഉമ്മു മക്തൂമ്(റ)നെ മദീനയിലെ നേതൃത്വം ഏല്പിച്ചു. ഹിജ്‌റ വർഷം നാല് റബീഉൽ അവ്വലിലായിരുന്നു ഈ പുറപ്പാട്. ഈ തിയ്യതിയെക്കുറിച്ചുള്ള ചർച്ചകളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ കാണാം. അതിൽ ചിലർ ഈ സംഭവം ബദ്റിനുടനെ ആയിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. അവർക്ക് ബനൂ ഖൈനുഖാഉം ബനൂ നളീറും തമ്മിൽ അവ്യക്തത വന്നതാകാം എന്നതാണ് പണ്ഡിത വീക്ഷണം.
സധൈര്യം നബിﷺയും സംഘവും അവരുടെ കോട്ടമുറ്റത്തേക്കെത്തി. മുളകൊണ്ടുണ്ടാക്കിയ ഒരു കുടിൽ നബിﷺക്കു വേണ്ടി സഅ്ദ് ബിൻ ഉബാദ (റ) കൊടുത്തുവിട്ടിരുന്നു. നബിﷺ ആ അംഗണത്തിൽ വച്ചായിരുന്നു അസ്ർ നിസ്ക്കാരം നിർവഹിച്ചത്. മുസ്‌ലിം സംഘത്തിന്റെ ആഗമനം കണ്ടു ബനൂ നളീർ അവരുടെ കോട്ടയുടെ ഉള്ളിലേക്ക് കയറി. മുസ്‌ലിം സൈന്യം കോട്ട ഉപരോധിച്ചു. ബനൂ നളീറിലെ യോദ്ധാക്കൾ കോട്ടയുടെ ഉയർന്ന ഭാഗങ്ങളിൽക്കയറി കോട്ടയോടു ചേർന്നുള്ള ഈത്തപ്പന തോട്ടം മറയാക്കി അമ്പെയ്യാനൊരുങ്ങി.
ഇശാ നിസ്ക്കാരാനന്തരം നബിﷺയും പത്ത് അനുയായികളും വീട്ടിലേക്കു പോയി. അലി(റ)യ്യിനെ നേതൃത്വം ഏല്പിച്ചു. അബൂബക്കറി(റ)നെയാണെന്നും അഭിപ്രായമുണ്ട്. രാത്രിയിൽ അവർ കോട്ട ഉപരോധിച്ച് ജാഗ്രതയോടെ നിലകൊണ്ടു. നബിﷺ പ്രഭാതത്തിന് മുമ്പ് തന്നെ തിരിച്ചെത്തി. ബിലാൽ (റ) പ്രഭാത നിസ്ക്കാരത്തിനു വാങ്ക് കൊടുത്തു. ബനൂ ഖത്മ ഭാഗത്ത് നബിﷺ സ്വഹാബികൾക്കൊപ്പം പ്രഭാത നിസ്ക്കാരം നിർവഹിച്ചു. ശേഷം അതിനോട് ചേർന്ന് നബിﷺയുടെ കുടിൽ ക്രമീകരിച്ചു. ഉടനെത്തന്നെ നബിﷺ കുടിലിൽ പ്രവേശിച്ചു.
ബനൂ നളീർ അമ്പെയ്ത്തു തുടർന്നു. അവരുടെ കൂട്ടത്തിലെ അമ്പെയ്ത്തു വിദഗ്ധനായ ഗസ്’വക് എന്നയാൾ എയ്ത അമ്പ് നബിﷺയുടെ കുടിലിനുമേൽപ്പതിച്ചു. അതോടെ സ്വഹാബികൾ നബിﷺയുടെ കുടിലിന്റെ സ്ഥാനം മാറ്റി. മസ്ജിദുൽ ഫളീഖിന്റെയടുത്തു സ്ഥാപിച്ചു. അമ്പ് എത്തുന്നതിനേക്കാൾ അകലത്തിലായിരുന്നു അത്.
ഉബയ്യ് ബിൻ സലൂലിന്റെ വാഗ്ദാനത്തിൽ വിശ്വസിച്ചു അയാളുടെയും സൈന്യത്തിന്റെയും പിന്തുണ പ്രതീക്ഷിച്ചാണ് ജൂതന്മാർ നിൽക്കുന്നത്. ഒപ്പം ബനൂ ഖുറയ്ള എന്ന ജൂത ഗോത്രം നബിﷺയോടുള്ള കരാർ ലംഘിച്ചു തങ്ങളോടൊപ്പം കൂടുമെന്നും ബനൂ നളീർ പ്രതീക്ഷിച്ചു. പക്ഷേ, രണ്ടും സംഭവിച്ചില്ല. അതിനിടയിൽ നബിﷺ ബനൂ ഖുറയ്ളയെ സന്ദർശിച്ചു. അവരുമായുള്ള കരാർ പുതുക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു.
പ്രതീക്ഷിച്ച സഹായം എത്താതെ വിഷമിച്ചിരിക്കുന്ന ഹുയയ്യു ബിൻ അഖ്‌തബിനോട് സല്ലാം ബിൻ മിശ്കാമും കിനാനത് ബിൻ സുവൈറാഉം ചോദിച്ചു. “എവിടെപ്പോയി ഇബ്നു ഉബയ്യും സംഘവും?” ദയനീയമായി അയാൾ പറഞ്ഞു, “ഇത് നമുക്ക് ദൈവം കണക്കാക്കിയ യുദ്ധമായിരിക്കും. ഞാനെന്തു ചെയ്യും? ”
ഉപരോധം തുടർന്നു. അങ്ങനെയിരിക്കെ, രാത്രിയായപ്പോൾ അലി( റ)യെ കാണാനില്ല. സ്വഹാബികൾ വന്നു നബിﷺയോട് വിഷയം പറഞ്ഞു. “അത് നോക്കണ്ട, അദ്ദേഹം എന്തെങ്കിലും ദൗത്യത്തിലായിരിക്കും ” എന്ന് നബിﷺ പ്രതികരിച്ചു. അധികം വൈകിയില്ല. ഗസ്’വക് എന്ന ശത്രുവിന്റെ ശിരസ്സുമായി അലി (റ) എത്തിച്ചേർന്നു. അമ്പെയ്ത്തു വിദഗ്ധനായ ഗസ്’വക് മുസ്‌ലിംകളെ ചതിക്കാനിറങ്ങിയ തക്കത്തിൽ പതിയിരുന്ന് അവനെ ബന്ധിച്ചു കൊലപ്പെടുത്തിയിട്ടാണ് അലി (റ) വന്നിരിക്കുന്നത്. അവനൊപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയും ചെയ്തു. അബൂ ദുജാന(റ)യും സഹൽ ബിൻ ഹുനൈഫു(റ)മടങ്ങുന്ന ഒരു പത്തംഗ സംഘത്തെ നബിﷺ ഓടിപ്പോയവരെത്തേടിയയച്ചു. അവർ ഭംഗിയായി ആ ദൗത്യം നിർവഹിച്ചു. അവരെ പരാജയപ്പെടുത്തി വകവരുത്തി.
സഅ്ദ് ബിൻ ഉബാദ (റ) സ്വഹാബികൾക്കുള്ള കാരക്കയും മറ്റും എത്തിച്ചു കൊണ്ടിരുന്നു.
ഈത്തപ്പനക്കൂട്ടത്തിന്റെ മറവിൽ നിന്നുകൊണ്ടുള്ള അമ്പെയ്‌ത്തുകൾ മുസ്‌ലിംകൾക്ക് വലിയ തലവേദനയായി. ഉപരോധം ദിവസങ്ങൾ നീളുകയാണ്. ഇനിയും നന്നായി ഭയപ്പെടുത്തിയെങ്കിലേ അവരുടെ ആക്രമണങ്ങൾ അവസാനിപ്പിച്ചു നാടുവിട്ടുപോവുകയോ വിധേയപ്പെടുകയോ ചെയ്യുകയുള്ളൂ. ഒടുവിൽ പ്രതിരോധത്തിന് തടസ്സമായ ഈത്തപ്പന മരങ്ങൾ മുറിക്കാൻ നബിﷺ കല്പന നൽകി. അബൂലൈല അൽ മാസിനി(റ)യും അബ്ദുല്ലാഹിബ്നു സലാമും(റ) ആ ദൗത്യം നിറവേറ്റാൻ തുടങ്ങി. മരങ്ങൾ മുറിക്കാൻ തുടങ്ങിയതോടെ ശത്രു പാളയത്തിൽ ഭയം ഇരച്ചു കയറി. യഥാർഥത്തിൽ മാസങ്ങളോളം ജൂതൻമാർക്ക് സുരക്ഷിതമായിക്കഴിയാവുന്ന വിധം വിഭവങ്ങളോടെ അവർ കോട്ടയ്ക്കുള്ളിലാണുള്ളത്. എന്നാൽ അവരുടെ ഹൃദയങ്ങളിൽ അല്ലാഹു ഭയമിട്ടുകൊടുത്തു. വിശുദ്ധ ഖുർആനിലെ ‘അൽ ഹശ്ർ’ അധ്യായത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. (തുടരും….)
അൽഹംദുലില്ലാഹ് 365 ദിവസത്തേക്ക് പ്രഖ്യാപിച്ച MAHABBA TWEET എഴുത്ത് ഇന്നിവിടെ പൂർത്തിയാവുകയാണ്. അല്ലാഹുവിനെ സ്തുതിക്കുന്നു. പ്രഖ്യാപിച്ചത് മുതൽ ഈ വർഷത്തേക്ക് ആയുസ്സും അവസരവും എല്ലാമെല്ലാം കനിഞ്ഞു നൽകിയ ഔദാര്യവാനായ അല്ലാഹുവിന്, സന്തോഷത്തോടെ വായിച്ചും പ്രചോദിപ്പിച്ചും ഒപ്പം നിന്ന വായനക്കാർക്ക്, പ്രിയപ്പെട്ട എല്ലാവർക്കും നന്ദി… അല്ലാഹു സ്വീകരിക്കട്ടെ…. നന്മകൾ ഉണ്ടാവട്ടെ…. നബി വായന എവിടെയും എത്തിയിട്ടില്ല…. ഇനിയും കുറച്ചുകൂടി മുന്നോട്ടുപോകാമെന്ന് ഉദ്ദേശിക്കുന്നു…. അല്ലാഹു ഭാഗ്യം തരട്ടെ…. ഏവരുടെയും പ്രാർഥന വേണം…..
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
