Tweet 363

    Tweet 363
    June 12, 2023 • Monday
    Post Header

    മുഹമ്മദ് ബിൻ മസ്‌ലമ (റ)യുടെ കത്ത് ലഭിച്ചതും അവർ ക്ഷുഭിതരായി. എന്നിട്ട് ചോദിച്ചു : “ഈ സന്ദേശം ഞങ്ങൾക്കെത്തിച്ചുതരാൻ നിനക്കെങ്ങനെ ധൈര്യം വന്നു. നിങ്ങൾ പണ്ടുകാലത്തേ ഞങ്ങളോട് സഖ്യത്തിൽ കഴിഞ്ഞിരുന്ന ഗോത്രക്കാരനല്ലേ?” അപ്പോഴും മുഹമ്മദ് ബിൻ മസ്‌ലമ (റ) ഇസ്‌ലാം വഴി ലഭിച്ച നന്മകളെ എണ്ണിപ്പറഞ്ഞു.
    നബിﷺക്കെതിരെ ജൂതന്മാർ നടത്തിയ ഗൂഢാലോചനയുടെ സന്ദർഭത്തെപ്പറ്റി വ്യത്യസ്ത നിവേദനങ്ങൾ കാണാം. ഇക്‌രിമ(റ)യിൽ നിന്ന് അബ്ദുബിൻ ഹുമൈദ് (റ) നിവേദനം ചെയ്യുന്നു. “ബനൂ നളീറുകാർ നബിﷺക്കെതിരെ ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ ജൂതന്മാരിൽത്തന്നെയുള്ള ഒരാൾ അവിടേക്ക് വന്നു. അയാൾ ചോദിച്ചു : “നിങ്ങൾ എന്താണ് ആലോചിക്കുന്നത് ?”
    അവർ പറഞ്ഞു. “ഞങ്ങൾ മുഹമ്മദ്ﷺനെ വധിച്ച് അനുചരന്മാരെ അധീനപ്പെടുത്താൻ ഒരുങ്ങുകയാണ് “.
    “ശരി, അതിന് മുഹമ്മദെﷺവിടെ?”
    “ഇതാ നമ്മുടെയടുത്ത് തന്നെയുണ്ടല്ലോ? പുറത്തിരിക്കുന്നു “.
    “അതെങ്ങനെ മദീനയുടെ ഉൾപ്രദേശത്ത് നിന്ന് ഇപ്പോൾ മുഹമ്മദ്ﷺനെ കണ്ടിട്ടു വരുകയാണല്ലോ ഞാൻ “.
    അപ്പോഴേക്കും നബിﷺയെ അന്വേഷിച്ചു അനുചരന്മാരും പോയിക്കഴിഞ്ഞു. ഇളിഭ്യരായ യഹൂദികളോട് ഹുയയ്ബിൻ അഖ്തബ് പറഞ്ഞു, അബുൽ ഖാസിം അഥവാ മുഹമ്മദ്‌ﷺ തിരക്ക് കാണിച്ചു. ഞങ്ങൾ ആവശ്യം നിറവേറ്റി സത്ക്കരിക്കാനിരിക്കുകയായിരുന്നു. ഏതായാലും യഹൂദികൾ അവരുടെ ചെയ്തിയിൽ നിരാശരായി. ഉടനെ കിനാനത് ബിൻ സുവൈറാ എന്നയാൾ ഇടപെട്ടു. അയാൾ പറഞ്ഞു : “എന്താണ് മുഹമ്മദ്‌ﷺ എഴുന്നേറ്റു പോയതെന്ന് നിങ്ങൾക്കറിയുമോ?” അവർ പറഞ്ഞു, “ഇല്ല. നിങ്ങൾക്കറിയുമോ എന്താണെന്ന്?” കിനാന പറഞ്ഞു, “എനിക്കറിയാം.
    തൗറാത് സത്യം! നിങ്ങളുടെ ചതിയെക്കുറിച്ചു മുഹമ്മദ്‌ﷺനു വിവരം ലഭിച്ചിരിക്കും. നിങ്ങൾ നിങ്ങളെത്തന്നെ മറന്നു പറയാതിരിക്കുക. അവിടുന്ന്‌ അല്ലാഹുവിന്റെ ദൂതരാﷺണ്‌. നിങ്ങളുടെ വഞ്ചനയെക്കുറിച്ചു വിവരം ലഭിച്ചിട്ടു തന്നെയാണ് അവിടുന്ന്‌ എഴുന്നേറ്റു പോയത്. അവിടുന്ന്‌ അന്ത്യപ്രവാചകനാﷺണ്. നിങ്ങൾ ആഗ്രഹിച്ചു അന്ത്യപ്രവാചകൻ ഹാറൂൻ പരമ്പരയിൽ വരണമെന്ന്. അല്ലാഹു അവനിഷ്ടപ്പെട്ടവരിലൂടെ നിയോഗിച്ചു. ഭേദഗതി ചെയ്യാത്ത തൗറാത്തും നമ്മുടെ മറ്റു ഗ്രന്ഥങ്ങളിലും പറഞ്ഞത് പ്രകാരം അന്ത്യപ്രവാചകന്റെ ജനനം മക്കയിലും പലായനം ചെയ്തെത്തുന്ന ദേശം യസ്‌രിബുമല്ലേ? വേദത്തിൽപ്പറഞ്ഞതിൽ ഒരക്ഷരം പോലും തെറ്റാത്ത വിധം ലക്ഷണമൊത്തെ വ്യക്തിത്വമല്ലേ ഇത് “.
    “പക്ഷേ, നിങ്ങൾ കുട്ടികളെയും കരയിച്ച്‌ യാത്ര ചെയ്യുന്നതാണു ഞാനിപ്പോൾക്കാണുന്നത്. നിങ്ങൾ സ്വത്ത് സമ്പാദ്യങ്ങളെല്ലാം ഇട്ടേച്ചു പോകുന്നു. ഇത് നിങ്ങളുടെ മാന്യതയാണ്. പക്ഷേ, ഞാനൊന്നു പറയട്ടെ. നിങ്ങൾ വിശ്വാസികളാവുക. ആശ്വാസത്തോടെ ഇവിടെ വസിക്കുക “.
    അപ്പോഴവർ പറഞ്ഞു, “ഞങ്ങൾ തൗറാത്തിനെയോ മൂസാനബി(അ)യുടെ കരാറിനെയോ അവഗണിക്കുകയില്ല. ഞങ്ങളോട് ആവശ്യപ്പെട്ടത് ഇവിടം വിട്ടുപോകാനാണ്. ഞങ്ങൾ പോവുകയാണ് “. സല്ലാം ബിൻ മിഷ്കം പറഞ്ഞു, “നിങ്ങളുടെ ഇടപെടലിനോട് ഞാൻ വിയോജിക്കുന്നു. ഏതായാലും പോകാൻ പറഞ്ഞതല്ലേ! നമുക്ക് പോകാം “.
    ഇത് കേട്ടയുടൻ കിനാന പറഞ്ഞു, “നിങ്ങളുടെ ഇഷ്ടം പോലെയാകാം “. അദ്ദേഹം ഇറങ്ങിപ്പോയി.
    ഇബ്നു ഉത്ബ (റ) നിവേദനം ചെയ്യുന്നു. ‘വിശുദ്ധ ഖുർആൻ അഞ്ചാമധ്യായം അൽ മാഇദയിലെ പതിനൊന്നാം സൂക്തം ഈ സന്ദർഭത്തെയാണ് സൂചിപ്പിക്കുന്നത്. ആശയം ഇങ്ങനെ വായിക്കാം. “വിശ്വസിച്ചവരേ, അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹം ഓര്‍ത്തുനോക്കൂ: ഒരുകൂട്ടര്‍ നിങ്ങള്‍ക്ക് നേരെ കൈയോങ്ങാന്‍ ഒരുമ്പെടുകയായിരുന്നു. അപ്പോള്‍ അല്ലാഹു നിങ്ങളില്‍ നിന്ന് അവരുടെ കൈകളെ തടഞ്ഞുനിര്‍ത്തി. അതിനാല്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ മാത്രം സര്‍വസ്വം സമര്‍പ്പിക്കട്ടെ.“
    ബനൂ നളീർ മദീന വിട്ടുപോകാനുള്ള ഒരുക്കത്തിലാണ്. അവർ അവരുടെ സാധന സാമഗ്രികളൊക്കെ ക്രമീകരിക്കുകയാണ്. അതിനിടയിൽ മുനാഫിഖുകൾ അഥവാ കപട വിശ്വാസികളുടെ നേതാവ് അബുല്ലാഹിബ്നു ഉബയ്യൂ ബിൻ സലൂൽ ബനൂ നളീർ ഗോത്രത്തിലേക്ക് ഒരു സന്ദേശമയച്ചു. സുവൈദ്, ദാഇസ് എന്നീ രണ്ടുപേരാണ് സന്ദേശവുമായി വന്നത്. ഉള്ളടക്കം ഇങ്ങനെയായിരുന്നു. “നിങ്ങൾ നാടും സ്വത്തും ഒന്നും വിട്ടു പോകേണ്ടതില്ല. എനിക്കൊപ്പം രണ്ടായിരം അംഗങ്ങളുണ്ട്. നിങ്ങൾ കോട്ടകളിൽത്തന്നെ കഴിയുക. നിങ്ങൾക്കൊപ്പം ഞങ്ങളും നിങ്ങളുടെ കോട്ടകളിൽ പ്രവേശിക്കാം. അവരിൽ അവസാനത്തെയാളും മരിച്ചതിനു ശേഷമേ നിങ്ങളെയാരെങ്കിലും തൊടുകയുള്ളൂ. ബനൂ ഖുറയ്ള ഗോത്രവും നിങ്ങളോട് കരാറിൽക്കഴിയുന്ന ഗത്ഫാൻ ഗോത്രവും നിങ്ങളെ കൈവിടില്ല.
    തുടർന്നു അബുല്ലാഹിബിനു ഉബയ്യ് ബനൂ ഖുറയ്ളയിലേക്ക് ഒരു ദൂതനെ അയച്ചു. കഅ്ബു അസദിനെക്കണ്ടു അവരുടെ പിന്തുണ നേടുകയായിരുന്നു ലക്ഷ്യം. എന്നാൽ അവർ വഴങ്ങിയില്ല. മുസ്‌ലിംകളുമായുള്ള കരാറിൽ നിന്നും പിൻവാങ്ങുകയില്ല എന്ന്‌ അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...