Tweet 303

    Tweet 303
    April 13, 2023 • Thursday
    Post Header

    ‘എന്റെ മാതാപിതാക്കൾ താങ്കൾക്കു ബലിയായിരിക്കട്ടെ’ എന്ന സമർപ്പണവാക്യം നബിﷺ സഅ്ദി(റ)നോടല്ലാതെ മറ്റാരോടും പറഞ്ഞിട്ടില്ലെന്ന് അലി (റ) പറഞ്ഞതായി ഇമാം ബുഖാരി (റ) ഉദ്ധരിച്ചിട്ടുണ്ട്. സഅ്ദ് (റ) ഓരോ അസ്ത്രം എയ്തു വിടുമ്പോഴും നബിﷺ സഅ്ദി(റ)നു വേണ്ടി പ്രാർഥിക്കും. “അല്ലാഹുവേ ഈ അമ്പ് ലക്ഷ്യത്തിലെത്തിക്കേണമേ! സഅ്ദി(റ)ന്റെ പ്രാർഥന സ്വീകരിക്കേണമേ”. ഉഹ്ദിന്റെ ദിവസം സഅ്ദ് (റ) ആയിരം അമ്പുകൾ തൊടുത്തു വിട്ടിരുന്നു എന്ന് നിവേദനങ്ങളുണ്ട്.
    ഹിബ്ബാനു ബിൻ അറഖയും അബൂ ഉസാമത്തുൽ ജുഷമിയും മുസ്‌ലിംകളെ തിരഞ്ഞു പിടിച്ചു അമ്പെയ്യാൻ ഇറങ്ങിയതായിരുന്നു. കൂട്ടത്തിൽ ഹിബ്ബാന്റെ ഒരസ്ത്രം ഉമ്മുഐമൻ (റ) എന്ന സ്വഹാബി വനിതയുടെ പിൻഭാഗത്ത് തറച്ചു. അവർ യുദ്ധക്കളത്തിൽ പരുക്കേറ്റവർക്ക് വെള്ളം നൽകിക്കൊണ്ടിരിക്കുകയായിരുന്നു. അമ്പേറ്റതും അവരുടെ വസ്ത്രമല്പം നീങ്ങിപ്പോയി. അതുകണ്ട് ഹിബ്ബാൻ ചിരിച്ചു. ഇത് നബിﷺക്കു സഹിച്ചില്ല. അവിടുന്ന് സഅ്ദി(റ)നോട് പറഞ്ഞു: “അവനെ നേരിടുക “. സഅ്ദി(റ)ന്റെ അസ്ത്രം പിഴച്ചില്ല. അവന്റെ ശരീരത്തിൽത്തന്നെ പതിച്ചു. അവൻ കീഴ്മേൽ മറിഞ്ഞു. നബിﷺ സഅ്ദി(റ)ന്റെ പിഴയ്ക്കാത്ത പ്രയോഗം കണ്ടു ചിരിച്ചു പോയി. അബൂ ഉസാമയും സഅ്ദി(റ)ന്റെ അസ്ത്രത്തിൽത്തന്നെ നിലം പതിച്ചു.
    പെൺപുലികളുടെ ചരിത്രം കൂടി രേഖപ്പെടുത്തിയ രണഭൂമിയായിരുന്നു ഉഹ്ദ്. കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ നാമമാണ് ‘ബീവി നസീബ:’ അഥവാ ഉമ്മു ഉമാറ (റ)യുടേത്. ദാഹിക്കുന്നവർക്ക് വെള്ളം നൽകാനും പരുക്കേറ്റവരെ പരിചരിക്കാനും മറ്റു ശുശ്രൂഷകൾക്കുമാണ് സ്ത്രീകൾ സൈന്യത്തിനൊപ്പം സഞ്ചരിച്ചിരുന്നത്. മാസിൻ ഗോത്രത്തിലെ കഅ്ബ് ബിൻ അംറിൻ്റെയും റബാബ് ബിൻത് അബ്ദില്ലയുടേയും മകളാണ് നസീബ (റ). അഖബ ഉടമ്പടിയിലും മറ്റു ചരിത്രപ്രധാന ഘട്ടങ്ങളിലും സന്നിഹിതയായിരുന്ന മഹതി ഉത്തമ വിശ്വാസിനിയുടെ ഉദാഹരണമായിരുന്നു. ഉഹ്ദിൽ മഹതിക്കുണ്ടായ അനുഭവത്തിന്റെ ഒരവലോകനം ഇങ്ങനെയാണ് : “സഈദു ബിൻ സൈദ് (റ) നിവേദനം ചെയ്യുന്നു. സഅദ് ബിൻ റബീഇന്റെ മകൾ ഉമ്മുസഅ്ദ് (റ) പറയുന്നു. ഞാൻ ഉമ്മു ഉമാറ(റ)യോട് ചോദിച്ചു; ‘എളാമ്മയുടെ കഥയെനിക്കൊന്ന് പറഞ്ഞു തരാമോ?’ അപ്പോൾ അവിടുന്ന് പറഞ്ഞു തുടങ്ങി. ‘ജനങ്ങളുടെ അവസ്ഥയറിയാൻ പ്രഭാതത്തിൽ തന്നെ ഞാൻ തിരിച്ചു. തോൽപ്പാത്രത്തിൽ കുടിവെള്ളവും കരുതിയാണ് ഞാൻ യാത്രതിരിച്ചത്. നേരെ നബിﷺയുടെ സവിധത്തിലെത്തി. അവിടുന്ന് അനുയായികൾക്കിടയിലായിരുന്നു. രാവിലെ യുദ്ധത്തിൻ്റെ ഗതി പൂർണമായും മുസ്‌ലിംകൾക്കനുകൂലമായിരുന്നു. പിന്നീട് ഗതിമാറി, അവസാനം ആത്മരക്ഷാർഥം ആയുധമെടുക്കേണ്ടി വന്നു. വാളുയർത്തി അമ്പുകൾ തടുത്തെങ്കിലും ശത്രുവിന്റെ ശരമേറ്റു ശരീരത്തിൽ മുറിവു പറ്റി.
    നസീബ(റ)യുടെ ചുമലിൽക്കണ്ട ആഴത്തിലുള്ള മുറിവ് കണ്ട് ഉമ്മുസഅ്ദ് (റ) ചോദിച്ചു: ‘ഇതെന്തു പറ്റിയതാണ്?’
    ‘ഇത് ഇബിനു ഖംഅ കുന്തമുന കൊണ്ട് ഏൽപ്പിച്ച മുറിവാണ്. അല്ലാഹു അവനെ നിന്ദ്യനാക്കട്ടെ!’ ആളുകൾ നബിﷺയുടെ അടുത്ത് നിന്ന് ചിതറിപ്പോയപ്പോൾ അവൻ തിരുനബിﷺയുടെ പരിസരത്തെത്തി. മുഹമ്മദ്ﷺനെ കാണിച്ചു തരൂ, മുഹമ്മദ്ﷺ രക്ഷപ്പെട്ടാൽ ഞാൻ രക്ഷപ്പെടില്ല എന്നു പറഞ്ഞുകൊണ്ട് അവൻ മുന്നോട്ട് വന്നു. അപ്പോൾ മുസ്അബ് ബിൻ ഉമൈറും(റ) ഞാനും സമീപത്തുള്ള ചുരുക്കം സ്വഹാബികളും അവനെത്തടഞ്ഞു. അപ്പോൾ അവൻ എന്നെ വെട്ടി. ഞാൻ വിട്ടില്ല, പല തവണ ഞാനവനെ വെട്ടിയെങ്കിലും അവൻ ഇരട്ടച്ചട്ട ധരിച്ചിരുന്നതിനാൽ അവന്റെ ശരീരത്തിൽ വെട്ടേറ്റില്ല.
    കൈകടത്താൻ മാത്രം ആഴത്തിലുള്ള മുറിവായിരുന്നു മഹതിയുടെ ചുമലിലേറ്റത്. അതും അവഗണിച്ച് അവർ നബിﷺക്കു നേരെ വന്ന ആക്രമങ്ങളെ നേരിട്ടു. മഹതിയുടെ ധീരമായ സാന്നിധ്യത്തെക്കുറിച്ച് പ്രശംസിച്ചു കൊണ്ട് മകൻ അബ്ദുല്ലാഹി ബിൻ സൈദി(റ)നോട് നബിﷺ പറഞ്ഞു: ‘നിങ്ങളുടെ കുടുംബത്തിന് അല്ലാഹു പ്രത്യേകം അനുഗ്രഹം ചൊരിയട്ടെ! നിങ്ങളുടെ ഉമ്മയുടെ സ്ഥാനം ഇന്നാലിന്ന വ്യക്തികളെക്കാൾ ഉന്നതമാണ് ‘. അപ്പോൾ മഹതിയിടപെട്ടു പറഞ്ഞു: ‘സ്വർഗത്തിൽ അവിടുത്തെ സാമീപ്യത്തിന് വേണ്ടി അവിടുന്ന് അല്ലാഹുവിനോട് പ്രാർഥിച്ചാലും !’.
    ഉടനെ നബിﷺ പ്രാർഥിച്ചു. ‘അല്ലാഹുവേ, സ്വർഗത്തിൽ ഇവരെ നീ എന്റെ മിത്രങ്ങളാക്കേണമേ!’
    ഇനിയെനിക്കെന്ത് സംഭവിച്ചാലും സാരമില്ലെന്ന് ഉമ്മുഉമാറ(റ)യും പറഞ്ഞു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...