
ഐനൈൻ പർവതത്തിന്റെ ഭാഗത്ത് നിന്ന് ജുആൽ ബിൻ സുറാഖയുടെ രൂപത്തിൽ പിശാച് അലറിവിളിച്ചു. ”മുഹമ്മദ്ﷺ കൊല്ലപ്പെട്ടു” ആവർത്തിച്ചാവർത്തിച്ചു വിളിച്ചു പറഞ്ഞു. പോർക്കളത്തിൽ ശക്തമായിപ്പോരടിച്ച വ്യക്തിയായിരുന്നു ജുആൽ. അയാളുടെ രൂപത്തിൽ വന്ന് പറഞ്ഞതിനാൽ കേട്ടവർക്കും കണ്ടവർക്കും വിശ്വസിക്കാതിരിക്കാൻ ന്യായമുണ്ടായിരുന്നില്ല ! ഇത് കേട്ടതോടെ വിശ്വാസികളാകെ പരിഭ്രമിച്ചു. നബിﷺ വധിക്കപ്പെട്ടുവെങ്കിൽ ഇനിയെന്ത്! നാമെന്തിനിവിടെ നിൽക്കണം ? എന്തിന് പടക്കളത്തിൽ തുടരണം? അവർ ആശങ്കയിൽ പലവഴിക്കും തിരിഞ്ഞു. ഇതിനിടയിലൂടെ കപടവിശ്വാസികൾ മുതലെടുപ്പിന് ശ്രമിച്ചു. അവർ അവരുടെ നേതാവ് അബ്ദുല്ലാഹിബ്നു ഉബയ്യിനെ വാഴ്ത്തിപ്പറഞ്ഞു. ‘അബൂസുഫ്‌യാനെ പ്രതിരോധിക്കാൻ അയാൾക്കേ സാധിക്കൂ’ എന്നവർ വിളിച്ചു പറഞ്ഞു. കൂട്ടത്തിൽ ഇങ്ങനെയും അവർ കൊട്ടിപ്പാടി. ‘മുഹമ്മദിﷺനെ മക്കക്കാർ കൊന്നു. അനുയായികളെയും വധിച്ചു കളയും. നിങ്ങൾ നിങ്ങളുടെ രക്ഷാമാർഗം സ്വീകരിച്ചോളൂ’.
യുദ്ധരംഗം ആകെ പിടിത്തം വിട്ടു. ചിലർ ഓടി മദീനയിലെത്തി. ചിലർ പരുക്കേറ്റു നിലം പതിച്ചു. ചിലർ എന്ത് ചെയ്യണമെന്നറിയാതെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു. നബിﷺയും കുറച്ച് അനുയായികളും മറ്റുള്ളവരുമായി സമ്പർക്കമില്ലാതെ ഒരു ഭാഗത്ത് ഒറ്റപ്പെട്ടു. അവർ സാഹസപ്പെട്ട് പർവതത്തിന് മുകളിലേക്ക് കയറി. നബിﷺക്ക് ഒപ്പമുള്ളവർ സ്വയം മറന്നു. നബിﷺയുടെ സുരക്ഷയ്ക്ക് വേണ്ടി നിലകൊണ്ടു. അവരിൽച്ചിലർ മരിച്ചു വീണു. മറ്റു ചിലർ മാരകമായ പരുക്കുകളും വകവയ്ക്കാതെ അടുത്ത് തന്നെ നിലയുറപ്പിച്ചു.
ഒരു പ്രതിസന്ധി ഘട്ടത്തിലും നബിﷺ യുദ്ധ മുഖത്ത് നിന്നു പിന്തിരിയാൻ ആലോചിച്ചത് പോലുമില്ല. ശത്രുവിന് അഭിമുഖമായിത്തന്നെ നിലകൊണ്ടു. നബിﷺ നേരിട്ടു തന്നെ വില്ലെടുത്ത് കുലച്ചു. അടുത്ത് നിന്ന അബൂ ത്വൽഹ (റ) നബിﷺയുടെ മുന്നിൽ ഒരു പരിച പോലെ നിലയുറപ്പിച്ചു. അമ്പുകൾ തീർന്നപ്പോൾ കല്ലുകൾ ആയുധമാക്കി. അപ്പോഴേക്കും ഖത്താദതു ബിൻ നുഅമാൻ (റ) നബിﷺയുടെ നേരെ നിലയുറപ്പിച്ചു. നബിﷺക്കു വേണ്ടി അമ്പുകളെയ്യുകയും എതിരെ വരുന്ന ആക്രമങ്ങൾ തടുക്കുകയും ചെയ്തു. പതിനഞ്ചു പേർ നബിﷺയോടൊപ്പം യുദ്ധമുഖത്തു തന്നെ നിലയുറപ്പിച്ചു. അബൂബക്കർ (റ), ഉമർ (റ), അലിയ്യ് (റ), ത്വൽഹത് (റ), സുബൈർ (റ), അബ്ദുൽ റഹ്മാൻ ബിൻ ഔഫ് (റ), സഅ്ദ് ബിൻ അബീ വഖ്ഖാസ് (റ), അബൂ ഉബൈദ (റ), അബൂ ഉബൈദ അൽ ജറാഹ് (റ) എന്നീ മുഹാജിറുകളും ഹുബാബ് (റ), അബൂ ദുജാന (റ), അസിൻറ് ബിൻ സാബിത് (റ), ഹാരിസ് ബിൻ സ്വിമ്മ: (റ), സഹൽ ബിൻ ഹുനൈഫ് (റ), സഅ്ദ് ബിൻ മുആദ് (റ) എന്നീ അൻസ്വാറുകളുമായിരുന്നു. അവർ സഅ്ദ് ബിൻ ഉബാദ (റ), മുഹമ്മദ് ബിൻ മസ്‌ലമ (റ) എന്നിവരുമുണ്ടായിരുന്നുവെന്നും ചില നിവേദനങ്ങളിൽക്കാണാം. ‘എന്റെ മുഖം അവിടുത്തെ മുഖത്തിന് പരിച, എന്റെ ശരീരം അവിടുത്തെ ശരീരത്തിന് കവചം’ എന്നു പറഞ്ഞുകൊണ്ട് നബിﷺക്കു സ്വയം സമർപ്പിച്ച മുപ്പത് പേരുണ്ടായിരുന്നുവെന്നും മറ്റു ചില നിവേദനങ്ങളിൽ വായിക്കാം.
ആത്മാർഥതയുടെയും നബിﷺയോടുള്ള അനുരാഗത്തിന്റെയും മോഹന ചിത്രങ്ങൾ അടയാളപ്പെടുത്തിയ ചരിത്ര മുഹൂർത്തങ്ങളാണ് ഉഹ്ദിൽ അരങ്ങേറിയത്. ‘പരീക്ഷണങ്ങൾക്കിടയിലും എങ്ങനെയാണ് മുത്തു നബിﷺയെ അനുയായികൾ ഏറ്റെടുത്തത് ‘ എന്നു വായിക്കാനുള്ള നിമിഷങ്ങൾക്കൂടിയാണിവിടെ നമുക്കു ലഭിക്കുന്നത്. പോരാട്ടവും പ്രണയവും യുദ്ധവും അടുപ്പവും സഹനവും സമർപ്പണവും എല്ലാം ഒരുമിച്ചു ചേരുന്ന അത്യപൂർവമായ രംഗങ്ങളാണ് ഉഹ്ദ് രചിക്കുന്നത്.
ഇബ്നു അബ്ബാസ് (റ) പറയുന്നു : “ഇബ്നു മസ്ഊദ് (റ) പറഞ്ഞു. ഉഹ്ദിന്റെ അന്ന് സ്വഹാബികൾ പലവഴിക്കു ചിതറി. ഞാൻ തിരുനബിﷺയുടെ അടുത്ത് തന്നെയുണ്ടായിരുന്നു. നബിﷺയുടെ പരിസരത്തു കൂടിക്കടന്നു പോകുന്ന അനുചരന്മാരെ അവിടുന്ന് അടുത്തേക്ക് വിളിച്ചു. ‘ഇതാ, അല്ലാഹുവിന്റെ ദൂതനായ ഞാനിവിടെയുണ്ട് ഇങ്ങോട്ട് വരൂ..’ എന്നവിടുന്ന് പറഞ്ഞുകൊണ്ടിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
