Tweet 240

    Tweet 240
    February 9, 2023 • Thursday
    Post Header

    മുത്ത് നബിﷺയുടെ നിർദേശപ്രകാരം അനുയായികൾ ആവേശപൂർവം അടർക്കളത്തിൽ നിലയുറപ്പിച്ചു. ‘അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെടുക; അതുവഴി അനന്തമായ സ്വർഗസന്തോഷങ്ങൾ നേടുക’. ഇക്കാര്യം അവർക്ക് കൂടുതൽ ആവേശം പകർന്നു. ‘അല്ലാഹുവിന്റെ മാർഗത്തിൽ വധിക്കപ്പെടുക എന്നൊരു കടമ്പയല്ലേയുള്ളൂ സ്വർഗത്തിലേക്ക്. പടക്കളത്തിൻ്റെ ചാരെ ഞാനിനിയെന്തിനധികം കാത്തു നിൽക്കണം ?’ സ്വഹാബികളിൽ പലരും ഇങ്ങനെ ചിന്തിച്ചു. ഇനിയൊരു നിമിഷവും വൈകരുതെന്നു കരുതി ചുണ്ടോടടുപ്പിച്ച പാനീയങ്ങൾ പോലും അവർ അവഗണിച്ചു. ഇനിയൊരു നിമിഷം വൈകിയാലും അത് സ്വർഗത്തിലെത്താനുള്ള വൈകലായിരിക്കും എന്നവർ വിലയിരുത്തി.
    വിശുദ്ധ ഖുർആനിലെ മൂന്നാമധ്യായം ആലുഇംറാനിലെ നൂറ്റിമുപ്പത്തിമൂന്നാമത്തെ സൂക്തം പകർന്നു നൽകുന്ന ഊർജം ഒന്നു നോക്കൂ. “നിങ്ങളുടെ പരിപാലകനിൽ നിന്നുള്ള പാപമോചനവും ‎ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും ‎നേടാനായി നിങ്ങള്‍ അതിവേഗം മുന്നോട്ടുവരുക. ‎ഭക്തിയുള്ളവർക്ക് വേണ്ടി തയ്യാറാക്കിയതാണത്.” ഇത് കേട്ടതും ‘കടിച്ച കാരക്ക മാറ്റി വച്ച് ,ഇതു പൂർത്തിയാകാൻ കാത്തു നിൽക്കുന്നതും ഒരു നീണ്ട സമയമായിരിക്കും’ എന്നവരാലോചിച്ചു. ‘ഉമൈറുബിൻ അൽ ഹുമാം’ പിന്നെ വൈകിയില്ല. അപ്പോഴദ്ദേഹം ഈണം പിടിച്ചവരികൾ ഇപ്രകാരമാണ്.
    ” റക്ളൻ ഇലല്ലാഹി ബി ഗൈരി സാദി….
    …………………. …………………. ……………
    …………….. …………………. ……………….
    ഗൈരിത്തുഖാ വൽ ബിർരി വർറശാദി.”
    (പാഥേയമൊന്നും കരുതാതിറങ്ങി ഞാൻ
    അല്ലാവിൻ മാർഗത്തിലെല്ലാം സമർപ്പിച്ചു.
    പരലോക കർമവും ഭക്തിയുമൊപ്പമായ്
    സഹനവുമേറ്റു ഞാൻ പോരാട്ട ഭൂവിൽ
    എല്ലാ കരുതലും തീർന്നു പോയീടുമേ
    ‘ഭക്തിയും നന്മയും ധർമവുമല്ലാതെ’.)
    പടക്കളത്തിൽ നിന്ന് സ്വർഗം അനുഭവിച്ചതിന്റെ ശോഭനമായൊരു ചിത്രം കൂടി നോക്കൂ. ‘ഹാരിസത് ബിൻ സുറാഖ’ -യുടെ മുഖത്ത് നോക്കി തിരുനബി ﷺ ചോദിച്ചു; “എന്താണിപ്പോൾ നിന്റെയവസ്ഥ.?”
    “തീർച്ചയായും ഞാൻ അല്ലാഹുവിൽ ഉറച്ചു വിശ്വസിക്കുന്നവനായിരിക്കുന്നു “.
    “നീ പറയുന്നതിന്റെ ശരിയായ അർഥമെന്താണെന്ന് നിനക്കറിയുമോ ? ഓരോന്നിനും ആത്യന്തികമായ ഒരു പൊരുളുണ്ട്. നിൻ്റെ വിശ്വാസത്തിന്റെ അന്തസ്സത്തയെന്താണ്?” നബി ﷺ വീണ്ടും ചോദിച്ചു.
    അപ്പോൾ ഹാരിസയിങ്ങനെ പറഞ്ഞു : “അല്ലാഹുവിന്റെ തിരുദൂതരേ, ﷺ! ഈ ഭൗതികതയെ ഞാൻ പരിത്യജിച്ചു. ഉറക്കമില്ലാത്ത രാത്രികൾ, വ്രതാനുഷ്ഠാനത്തിൻ്റെ പകലുകൾ. അല്ലാഹുവിന്റെ സിംഹാസനവും സ്വർഗവാസികളുടെ പരസ്പര സന്ദർശനങ്ങളും, നരകവാസികളുടെ രോദനങ്ങളും ഞാൻ നോക്കിക്കാണുന്നതുപോലെ..”
    “ശരി, നീ ദർശിച്ചിരിക്കുന്നു. അല്ലാഹു ഹൃദയത്തിൽ വിശ്വാസം ഉണർത്തിയ വ്യക്തിയാണ് നീ “. നബി ﷺ പ്രതികരിച്ചു. ഉടനെ ഹാരിസ അപേക്ഷിച്ചു ; “എനിക്ക് രക്തസാക്ഷിത്വം ലഭിക്കാൻ വേണ്ടി അവിടുന്ന് പ്രാർഥിച്ചാലും “. നബി ﷺ അത് സ്വീകരിച്ചു.
    പ്രാർഥന പുലർന്നു. അൻസ്വാറുകളിൽ നിന്ന് അഥവാ മദീനക്കാരിൽനിന്ന് ബദ്റിൽ ആദ്യം കൊല്ലപ്പെട്ടത് ഹാരിസയായിരുന്നു. ജീവജലം കുടിച്ചു കൊണ്ടിരിക്കെ, ശത്രുവിന്റെ അസ്ത്രമേറ്റാണ് വധിക്കപ്പെട്ടത്. യുദ്ധാനന്തരം മദീനയിലെത്തിയ മുത്ത് നബി ﷺ യോട് ഹാരിസയുടെ മാതാവ് ചോദിച്ചു. “അല്ലാഹുവിന്റെ ദൂതരേ, ﷺ എന്റെ മകൻ ഹാരിസ എന്റെ ഹൃത്തടത്തിന്റെ അംശമാണെന്ന് അവിടുത്തേക്കറിയാമല്ലോ! അവനെയോർത്ത് കരയാനൊരുങ്ങിയപ്പോൾ അവിടുത്തോട് ചോദിച്ചിട്ടാകാമെന്ന് കരുതി. അവൻ സ്വർഗത്തിലാണെങ്കിൽ എനിക്ക് ദുഃഖമില്ല. അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം കാത്തു ഞാൻ ക്ഷമിക്കും. അവൻ നരകാവകാശിയാണെങ്കിൽ കരയാതെ എന്തു ചെയ്യാൻ? എൻ്റെ ആയുസ്സുള്ളിടത്തോളം ഞാൻ കരഞ്ഞു കൊണ്ടേയിരിക്കും.”
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...