Tweet 229

    Tweet 229
    January 29, 2023 • Sunday
    Post Header

    മുസ്‌ലിംകൾ പിടിച്ചു കൊണ്ടുവന്ന ആളുകളെ നബി ﷺ വീണ്ടും ചോദ്യം ചെയ്തു. ഉദ്’വതുൽ ഖുസ്’വാ മണൽക്കുന്നിന്റെ പിന്നിലാണ് ഖുറൈശികൾ തമ്പടിച്ചിട്ടുള്ളതെന്ന് അവർ വിവരം നൽകി. അവരുടെ എണ്ണം കൃത്യമായി അറിയില്ലെന്നും എന്നാൽ ഏറെ ആളുകളുണ്ടെന്നും ശക്തമായ പോരാട്ടത്തിനുള്ള സംഘമുണ്ടെന്നും അവർ വിവരിച്ചു. അപ്പോൾ നബി ﷺ ചോദിച്ചു. ഭക്ഷണത്തിനായി എത്ര ഒട്ടകത്തെയാണ് അറുക്കാറുള്ളത്? ഒരു ദിവസം ഒൻപതാണെങ്കിൽ അടുത്ത ദിവസം പത്ത്. ശരി, അങ്ങനെയെങ്കിൽ തൊള്ളായിരത്തിനും ആയിരത്തിനും ഇടയിൽ ആളുകൾ ഉണ്ടാവും. നബി ﷺ നിഗമനത്തിലെത്തി. കാരണം, സാധാരണയിൽ ഒരൊട്ടകത്തെ അറുത്താൽ നൂറുപേർക്ക് കഴിക്കാനുള്ള മാംസമാണുണ്ടാവുക. തുടർന്ന് നബി ﷺ ചോദിച്ചു : ” ഏതൊക്കെ പ്രമുഖരാണ് ഖുറൈശീ സംഘത്തിലുള്ളത്?” അവർ പറഞ്ഞു. “അബൂജഹല് ബിൻ ഹിഷാം, സുഹൈൽ ബിൻഅംറ്, ഉത്ബത് ബിൻ റബീഅ:, ശൈബത് ബിൻ റബീഅ:, അബുൽ ബുഖ്തിരി ബിൻ ഹിഷാം, ഹാരിസ് ബിൻ ആമിർ, നളർ ബിൻ ഹാരിസ്, ത്വുഐമത് ബിൻ അദിയ്യ്, സംഅത് ബിൻ അസ്‌വദ്, അംറ്ബിൻ അബ്ദുവുദ്ദ്, ഉമയ്യത്ത് ബിൻ ഖലഫ്, നബീഹ് ബിൻ ഹജ്ജാജ്, മുനബ്ബിഹ് ബിൻ ഹജ്ജാജ്, ഹകീം ബിൻ ഹിസാം, നൗഫൽ ബിൻ ഖുവൈലിദ് തുടങ്ങി പ്രമുഖരെല്ലാം ഉണ്ട് “. ഉടനെ നബി ﷺ സ്വഹാബികളോട് പറഞ്ഞു. “അതാ മക്ക ; അതിന്റെ കരളിന്റെ കഷ്ണങ്ങളെ നിങ്ങൾക്കെറിഞ്ഞു തന്നിരിക്കുന്നു.”
    മുസ്‌ലിംകളുടെ തമ്പിൽ വിചാരണ നടക്കുമ്പോഴേക്കും സ്വഹാബികളുടെ പക്കൽ നിന്ന് കുതറിപ്പോയ മൂന്നാമൻ ഖുറൈശീ തമ്പിലെത്തി. എന്നിട്ടയാൾ വിളിച്ചു പറഞ്ഞു. “അല്ലയോ , ഖുറൈശികളേ! അബൂ കബ്ശയുടെ മകനും (നബി ﷺ) അനുയായികളും ഇതാ ബദ്റിൽ എത്തിയിരിക്കുന്നു. നിങ്ങൾക്ക് വെള്ളം ശേഖരിക്കാൻ പോയവരെ അവർ പിടികൂടിയിരിക്കുന്നു.”
    ഇത്രയും കേട്ടതും ഖുറൈശികൾ ഇളകിമറിഞ്ഞു. തീർത്തും പ്രതീക്ഷകൾക്കപ്പുറമായിരുന്നു ആ വാർത്ത. തമ്പിൽ നിന്ന് പകയുടെ പുക ഉയർന്നു. വിദ്വേഷത്തിന്റെ വിറകെരിഞ്ഞു.
    മുസ്‌ലിംകളുടെ ക്യാമ്പിൽ നിന്ന് ഇത്തരത്തിൽച്ചില സങ്കടങ്ങൾ ഉയർന്നു : ” നമ്മൾ സത്യത്തിന്റെ ആളുകൾ; ജയം നേടേണ്ടവർ. പക്ഷേ, നാം ജലസ്രോതസ്സിൽ നിന്ന് കുറച്ചകലെയാണ്. കുടിക്കാനും കുളിക്കാനും മതിയായ വെള്ളം പോരാ. ചിലർക്ക് നിസ്ക്കരിക്കണമെങ്കിൽത്തന്നെ കുളിക്കേണ്ടവരുമുണ്ട്. ഖുറൈശികൾ അധർമകാരികൾ. പക്ഷേ, അവർ തമ്പടിച്ചത് ഉദ്‌വതുൽ ഖുസ്’വയ്ക്കടുത്ത്. അവർക്ക് വെള്ളം സുലഭമായിരിക്കും. നമ്മുടെ തമ്പിന്റെ പരിസരം മണൽ പരപ്പാണ്. നടക്കാൻ യോഗ്യമായ മണ്ണല്ല. എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നത്. ദാഹം മൂലം നമ്മൾ തളർന്നാൽ ഖുറൈശികൾക്കെളുപ്പമായി. നമ്മെ വകവരുത്താം. ബന്ധികളാക്കാം. മക്കയിലേക്ക് പിടിച്ചു കൊണ്ട് പോകാം “. അങ്ങനെ ചിലരുടെ ചിന്തകൾ കാടുകയറിയപ്പോൾ മാനത്ത് കാർമേഘം ഉരുണ്ടു കൂടി. നല്ല മഴ പെയ്തു. വിശ്വാസികളുടെ മാനവും മനസ്സും കുളിരണിഞ്ഞു ! കുളിച്ചും കുടിച്ചും പാത്രങ്ങൾ നിറച്ചും അവർ മഴയെ ആഘോഷിച്ചു. അവരുടെ പരിസരത്തെ മണലുകൾ ഉറച്ചു. ഇനി നടക്കാൻ പ്രയാസമില്ല. സഞ്ചാരയോഗ്യമായി.
    പക്ഷേ, ഇതേ മഴ ഖുറൈശികൾക്ക് വിനയായി. അവരുടെ തമ്പിന്റെ പരിസരം ചെളിപിളിയായി. വെള്ളമെടുക്കാൻ പോലും പോകാൻ പറ്റാത്ത അവസ്ഥ ! അവർ പരിഭ്രാന്തരായി. ഒരേ മഴ വിശ്വാസികൾക്ക് അനുഗ്രഹവും ശത്രുപാളയത്തിൽ വിനാശവും വിതച്ചു. ഖുർആൻ ഈ രംഗത്തെ അവതരിപ്പിച്ചു. എട്ടാമധ്യായം അൽ അൻഫാലിലെ പതിനൊന്നാമത്തെ സൂക്തത്തിന്റെ ആശയമിങ്ങനെ വായിക്കാം : “അല്ലാഹു അവന്റെ പക്കല്‍ നിന്നുള്ള മനഃശാന്തിയേകി നിങ്ങളെ നിദ്രാമയക്കം കൊണ്ട് ആവരണം ചെയ്തിരുന്ന സന്ദര്‍ഭത്തെ ഒന്നോർത്തുനോക്കൂ. നിങ്ങളെ ശുദ്ധീകരിക്കുന്നതിനും നിങ്ങളില്‍ നിന്ന് പിശാചിന്‍റെ ദുര്‍ബോധനം നീക്കിക്കളയുവാനും നിങ്ങളുടെ മനസ്സുകള്‍ക്ക് കെട്ടുറപ്പ് നല്‍കുന്നതിനും പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും വേണ്ടി അവന്‍ നിങ്ങളുടെ മേല്‍ ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞുതന്നിരുന്ന സന്ദര്‍ഭവും ഒന്നോർത്തുനോക്കൂ.”
    ഈ നിർണായക നിശയുടെ ഓർമകൾ അലി (റ) പങ്കുവയ്ക്കുന്നതിങ്ങനെയാണ് : “ഞങ്ങൾക്ക് രാത്രിയിൽ നല്ല മഴ ലഭിച്ചു. മരങ്ങളുടെയും തുകൽ പരിചകളുടെയും ചുവട്ടിൽ ഞങ്ങൾ ഇടം പിടിച്ചു. രാത്രിയിൽ എല്ലാവരും നന്നായുറങ്ങി. പക്ഷേ, നബി ﷺ വെളുക്കുവോളം ഒരു മരച്ചുവട്ടിൽ നിസ്ക്കാരത്തിലും പ്രാർഥനയിലുമായിക്കഴിഞ്ഞു കൂടി.
    ഹിജ്റയുടെ രണ്ടാം വർഷം റമളാൻ പതിനേഴ് വെള്ളിയാഴ്ച രാവായിരുന്നുവത്. ദീർഘനേരം സുജൂദിൽക്കിടന്ന തിരുനബി ﷺ ‘യാ ഹയ്യു യാ ഖയ്യൂം’ എന്ന മന്ത്രം ആവർത്തിച്ചു കൊണ്ടേയിരുന്നു. അവിടുന്ന് പ്രാർഥിച്ചു. “അല്ലാഹുവേ, ഈ ചെറിയ സംഘം പരാജയപ്പെട്ടാൽ നീ ഇനി ആരാധിക്കപ്പെടുകയില്ലല്ലോ…”
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...