Tweet 222

    Tweet 222
    January 22, 2023 • Sunday
    Post Header

    നബിﷺ വീണ്ടും അനുചരന്മാരോട് സംവദിച്ചു. ഇനിയും നിങ്ങൾ അഭിപ്രായങ്ങൾ പറയൂ എന്ന് അവിടുന്ന് ആവശ്യപ്പെട്ടു. അൻസ്വാറുകൾ അഥവാ, മദീനക്കാർ എന്തായിരിക്കും പ്രതികരിക്കുക എന്നതായിരുന്നു ചോദ്യത്തിന്റെ താത്പ്പര്യം. കാരണം, നബിﷺ മദീനക്കാരുമായി നേരത്തെ ചെയ്ത ഉടമ്പടിയെക്കുറിച്ചുള്ള ഓർമകൾക്കൂടി യുണ്ടായിരുന്നു. മദീനയിൽ സംരക്ഷണം നൽകാമെന്ന് മാത്രമേ അതിൽ പരാമർശിച്ചിട്ടുള്ളൂ. മദീനയുടെ പുറത്തേക്കുള്ള ഈ നീക്കത്തിലെന്തായിരിക്കും അവരുടെ നിലപാട് എന്നറിയേണ്ടതുണ്ടായിരുന്നു.
    മുഹാജിറുകൾ അഥവാ മക്കക്കാരായ സ്വഹാബികൾ പൂർണമായി പിന്തുണ പ്രഖ്യാപിച്ചിട്ടും നബിﷺ അന്വേഷിക്കുന്നതിന് പിന്നിൽ ഞങ്ങളുടെ അഭിപ്രായമറിയാനാണെന്ന് അൻസ്വാറുകൾ തിരിച്ചറിഞ്ഞു. ഉടനെ സഅ്ദ് ബിൻ മുആദ് (റ) എഴുന്നേറ്റു സംസാരിക്കാനാരംഭിച്ചു. “അല്ലയോ , അല്ലാഹുവിന്റെ ദൂതരേ!
    അവിടുന്ന് ഞങ്ങളെയായിരിക്കും ലക്ഷ്യം വച്ചത്. അല്ലേ? ”
    നബിﷺ പറഞ്ഞു, “അതെ”. അപ്പോൾ സഅദ് (റ) തുടർന്നു. “ഞങ്ങൾ അവിടുത്തെ വിശ്വസിച്ചു. അല്ലാഹുവിൽ നിന്നുള്ള സത്യദൂതരായി അംഗീകരിച്ചു. അവിടുത്തെ മതം സത്യമതമായി ഞങ്ങൾ സ്വീകരിച്ചു. അവിടുത്തെ ആജ്ഞകൾ അനുസരിക്കുകയും ചെയ്തു. അത്കൊണ്ട് അവിടുന്ന് കൽപിക്കപ്പെട്ട കാര്യവുമായി മുന്നോട്ട് പോവുക. ഞങ്ങൾ ഒപ്പമുണ്ടാകും. തങ്ങളെ നിയോഗിച്ച അല്ലാഹു സത്യം! ആ കാണുന്ന സമുദ്രം ചൂണ്ടിക്കാണിച്ച് അതിലേക്കിറങ്ങിയാൽ ഞങ്ങളും ഒപ്പമിറങ്ങും. ഞങ്ങളിൽ ഒരാളും പിന്നോട്ട് നിൽക്കുകയില്ല. നമ്മുടെ ശത്രുവിനെ നേരിടാൻ ഞങ്ങൾക്കൊരു മടിയുമില്ല. പോരാട്ട വീര്യവും യുദ്ധക്കെടുതികളിൽ സഹനമുളളവരുമായിരിക്കും ഞങ്ങൾ. അല്ലാഹുവിന്റെ അനുഗ്രഹത്തോടെ അവിടുന്ന് മുന്നോട്ട് ഗമിക്കുക. നയനാനന്ദകരമായ കാഴ്ചകൾ ഞങ്ങളിൽ നിന്ന് അവിടുത്തേക്ക് ലഭിച്ചേക്കും.”
    സഅദ്(റ)വിന്റെ സംഭാഷണത്തിന്റെ മറ്റൊരു നിവേദനം ഇങ്ങനെയാണ്. “അൻസ്വാറുകൾക്കു അവരുടെ നാട്ടിൽ വെച്ചല്ലാതെ സഹായിക്കൽ ബാധ്യതയില്ലല്ലോ എന്ന് അവിടുന്ന് ചിന്തിച്ചേക്കാം. എന്നാൽ, അൻസ്വാറുകളുടെ പ്രതിനിധിയായിട്ടാണ് ഞാൻ സംസാരിക്കുന്നത്. തങ്ങൾ ഉദ്ദേശിക്കുന്നിടത്തേക്ക് യാത്ര ചെയ്തു കൊള്ളുക. അവിടുന്ന് താത്പര്യമുള്ളവരോട് ബന്ധം പുലർത്തിക്കൊള്ളുക. താത്പര്യമില്ലാത്തവരോട് ബന്ധം മുറിച്ചു കൊള്ളുക. ആരോട് സന്ധി, ആരോട് ശത്രുത അതൊക്കെ തങ്ങൾ തീരുമാനിച്ചു കൊള്ളുക. ഞങ്ങളുടെ സ്വത്തിൽ നിന്ന് അവിടുത്തേക്ക് ഇഷ്ടമുള്ളത് ഇഷ്ടമുള്ളത്ര എടുത്ത് കൊള്ളുക. അവിടുന്ന് ബാക്കി വെക്കുന്നതിനേക്കാൾ ഞങ്ങൾക്കിഷ്ടം അവിടുന്ന് എടുക്കുന്ന സ്വത്തിനോടായിരിക്കും. അവിടുത്തെ ഏത് കൽപനയും ശിരസ്സാവഹിക്കാൻ ഞങ്ങൾ സദാ സന്നദ്ധരായിരിക്കും. അവിടുത്തെ ഇടത്തും വലത്തും മുന്നിലും പിന്നിലും ഞങ്ങളുണ്ടാവും.”
    ഇത്രയും കേട്ടപ്പോഴേക്കും അവിടുത്തെ തിരുകമലങ്ങൾ വിടർന്നു. മുഖത്ത് പ്രകാശം നിറഞ്ഞു. എന്തെന്നില്ലാത്ത ആനന്ദം പ്രകടമായി. ഉടനെ അവിടുന്ന് പറഞ്ഞു. നിങ്ങൾ മുന്നോട്ട് നടക്കുക. രണ്ടാലൊരു സംഘത്തെ നാം അതിജയിക്കും. ഒന്നുകിൽ ഈർ അഥവാ കച്ചവട സംഘത്തെ. അല്ലെങ്കിൽ, നഫീർ അഥവാ സൈന്യത്തെ. അല്ലാഹു എനിക്കത് വാഗ്ദാനം ചെയ്തിരിക്കുന്നു. ശത്രുനിരയിലെ പ്രമുഖർ മരിച്ചു വീഴുന്നത് ഞാൻ കൺമുന്നിൽ കാണുന്നത് പോലെയുണ്ട്.
    ശക്തമായ ഒരു സൈന്യത്തെ തന്നെ നേരിട്ട് വിജയം വരിക്കാനാണ് പുറപ്പാടെന്ന് ആ സംസാരത്തിൽ നിഴലിച്ചു നിന്നു. സ്വഹാബികൾക്കത് ബോധ്യമാവുകയും ചെയ്തു. അത്തരം ഒരു മാനസിക തയ്യാറെടുപ്പോടെയാണ് ഇനി മുന്നോട്ടുള്ള ഗമനം.
    മൂന്നു പതാകകൾ വഹിച്ചു കൊണ്ടാണിപ്പോൾ മുസ്ലിം സംഘം മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നത്. രണ്ടു കറുത്തതും ഒരു വെളുത്തതുമായ പതാകകൾ. വെളുത്ത പതാക വഹിക്കുന്നത് മിസ്അബുബിൻ ഉമൈറാ(റ)ണ്. കറുത്ത പതാകകളിൽ ഒന്ന് അലി(റ)യും രണ്ടാമത്തേത് അൻസ്വാരികളുടെ നേതാവായ സഅദു ബിൻ മുആദും(റ) കൈകളിലേന്തി. മദീനയിൽ നിന്ന് പുറപ്പെടുന്ന നേരത്ത് പതാക ഉയർത്തിയിരുന്നില്ല എന്നാണ് ഇമാം വാഖിദിയുടെ വിവരങ്ങളിലുള്ളത്.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...