Tweet 209

    Tweet 209
    January 9, 2023 • Monday
    Post Header

    ഖുർആനിക ഇടപെടൽ വിശ്വാസികൾക്ക് ആശ്വാസം നൽകി. ഒട്ടകക്കൂട്ടത്തെയും ബന്ദികളെയും നബിﷺ സ്വീകരിച്ചു. ബന്ദികളെ വിട്ടുകിട്ടാൻ മോചന ദ്രവ്യവുമായി മക്കക്കാർ ആളെപ്പറഞ്ഞയച്ചു. പക്ഷേ, പെട്ടെന്നവരെ മോചിപ്പിക്കാൻ മുസ്‌ലിംകൾക്ക് സാധിക്കുമായിരുന്നില്ല. കാരണം, മുസ്‌ലിം സംഘത്തിലെ രണ്ടാളുകൾ അതുവരെ മടങ്ങി വന്നിരുന്നില്ല. സഅ്ദ് ബിൻ അബീ വഖ്ഖാസും (റ) ഉത്ബത് ബിൻ ഗസ്‌വാനു (റ)മായിരുന്നു അവർ. നബിﷺ ഖുറൈശികളോട് പറഞ്ഞു. ഞങ്ങളുടെ രണ്ടാളുകൾ മടങ്ങിയെത്തുന്നത് വരെ നിങ്ങളുടെയാളുകളെ മോചിപ്പിക്കാൻ കഴിയില്ല. ഒരു പക്ഷേ, നിങ്ങൾ അവരെ അപകടപ്പെടുത്തിയാലോ? ഞങ്ങളുടെയാളുകളെ നിങ്ങൾ വധിച്ചാൽ ഞങ്ങൾക്ക് പകരക്രിയ ചെയ്യേണ്ടി വരും. അധികം വൈകിയില്ല സഅ്ദും (റ) ഉത്ബയും (റ) എത്തിച്ചേർന്നു. അവർ ഊഴം വച്ചു യാത്ര ചെയ്തിരുന്ന ഒട്ടകത്തെ കാണാതായതായിരുന്നു വൈകാൻ കാരണം.
    മോചനദ്രവ്യം സ്വീകരിച്ച് ബന്ദികളെ മോചിപ്പിച്ചു. അവരിലൊരാളായ ഹകമ് ബിൻ കൈസാൻ ഇസ്‌ലാം സ്വീകരിച്ചു നബിﷺക്കൊപ്പം കഴിഞ്ഞു കൂടി. ഹിജ്റ നാലാം വർഷത്തിലുണ്ടായ ബിഅ്ർ മഊന: സംഭവത്തിൽ രക്തസാക്ഷിയായി. ഒപ്പമുണ്ടായിരുന്ന ഉസ്മാൻ ബിൻ അബ്ദില്ല മക്കയിലേക്ക് തന്നെ മടങ്ങി. അവിശ്വാസിയായിത്തന്നെ തുടർന്നു.
    സൈനിക നീക്കത്തിൽപ്പങ്കെടുത്തവർ കുറ്റവിമുക്തരാണെന്ന് അൽബഖറ: യിലെ ഇരുന്നൂറ്റിപ്പതിനേഴാം സൂക്തത്തിൽ പ്രസ്താവിച്ചു. എന്നാലവർക്ക് ധർമയോദ്ധാക്കളെപ്പോലെ പ്രതിഫലം ലഭിക്കുമോ എന്ന സംശയം അവരിൽ അവശേഷിച്ചു. അപ്പോഴാണ് രണ്ടാമധ്യായം അൽബഖറ : യിലെ നൂറ്റിപ്പതിനെട്ടാമത്തെ സൂക്തം അവതരിച്ചത്. ആശയം ഇപ്രകാരമാണ്. “വിശ്വസിക്കുകയും, സ്വദേശം വെടിയുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദില്‍ ഏര്‍പ്പെടുകയും ചെയ്തവര്‍ അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിക്കുന്നവരാകുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമത്രെ.”
    വിശ്വാസികളും ബഹുദൈവ വിശ്വാസികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ആദ്യം കൊല്ലപ്പെട്ടയാളാണ് അംറ് ബിൻ അൽഹള്റമി. ആദ്യത്തെ ബന്ദികളാണ് ഹകമും ഉസ്മാനും.
    ആദ്യത്തെ ഗനീമത് അഥവാ സമരാർജിത സ്വത്തും ഈ സംഘത്തിന് ലഭിച്ച സ്വത്തായിരുന്നു.
    മുഹമ്മദ് നബിﷺയുടെ നയതന്ത്ര നീക്കങ്ങളുടെ വേറിട്ട ചിത്രങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. മഹത്തായ ഒരു ആദർശത്തെ ലളിതമായ ഒരു സംഗീതം പോലെ അവതരിപ്പിച്ചു. സുമനസ്സുകൾ അതാസ്വദിച്ചു. ഇരുട്ടിൻ്റെ ഉപാസകർ അതിനെ എതിർത്തു. സഞ്ചാര വഴികളിൽ തടസ്സങ്ങൾ സൃഷ്ടിച്ചു. സഹനത്തിന്റെയും സഹിഷ്ണുതയുടെയും സമീപനത്തിലൂടെ അതിജീവിക്കാൻ ശ്രമിച്ചു. ഒടുവിൽ ജന്മനാടും ആസ്തികളാസകലവും വിട്ടെറിഞ്ഞ് പരദേശത്തേക്ക് പലായനം ചെയ്തു. അവിടെ അഭയാർഥികളായി. ഉപജീവനത്തിന്റെ പുതിയ ഉപാധികൾക്കണ്ടെത്തി. ജീവിതത്തിന് പുതിയ സമയക്രമങ്ങൾ നിശ്ചയിച്ചു. പുതിയ കാലാവസ്ഥയെ പരിചയപ്പെട്ടു. പുതിയ സൗഹൃദങ്ങളെയും സായാഹ്നങ്ങളെയും രൂപപ്പെടുത്തി.
    ഇങ്ങനെയെല്ലാം ഒതുങ്ങിയിട്ടും മക്കയിലെ ശത്രുക്കൾ പക വെടിഞ്ഞില്ല. അവർ അവരുടെ കുന്തത്തിന്റെ മൂനകൂർപ്പിച്ചുകൊണ്ടിരുന്നു. ആവനാഴിയിൽ അസ്ത്രം നിറച്ചു കൊണ്ടിരുന്നു. ആയുധങ്ങൾ ഉലയിൽ ഊതി കൂർപ്പും തിളക്കവും വരുത്തി. നാനൂറിൽ പരം കിലോമീറ്റർ അപ്പുറമുള്ള മുസ്‌ലിംകളെ അവിടെയും പൊറുപ്പിച്ചു കൂടാ എന്നവർ കരുതി. അവർ കുതന്ത്രങ്ങളുടെ കരുക്കൾ നീക്കി. വിശ്വാസികൾ മക്കയിൽ ഇട്ടേച്ചു പോയ സ്വത്തുക്കൾ ഖുറൈശികൾക്ക് കൊഴുക്കാൻ വിഭവങ്ങൾ നൽകി. അവരത് നന്നായി ഉപയോഗപ്പെടുത്തി. ഗത്യന്തരമില്ലാതെ വിശ്വാസികൾ പ്രതിരോധത്തിന് മനസ്സുവച്ചു. സായുധശേഷിയെ മറികടക്കുന്ന ആദർശ ശക്തി അവരെ മുന്നോട്ട് നയിച്ചു. ഇപ്പോൾ രണ്ടു കക്ഷികളും ഏതാണ്ട് പോർമുഖത്തെത്തിക്കഴിഞ്ഞു. ഇനിയൊരു തീപ്പൊരി മതി തീ പടരാൻ. ചരിത്രത്തിന്റെ കണ്ണും കാതും മക്കയിലേക്കും മദീനയിലേക്കുമിടയിലുള്ള പാതകളിലേക്കും മാറി മാറി ഫോക്കസ് ചെയ്തുകൊണ്ടിരുന്നു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...