Tweet 207

    Tweet 207
    January 7, 2023 • Saturday
    Post Header

    മേൽപ്പറയപ്പെട്ട സംഭവങ്ങളുടെ തന്നെ വേറിട്ട ക്രമത്തിലുള്ള മറ്റൊരു വായന ഇങ്ങനെയാണ് :
    “സഅ്ദ് ബിൻ അബീ വഖാസ് (റ) പറയുന്നു. ‘നബി ﷺ ഞങ്ങളെ സൈനിക ദൗത്യത്തിന് നിയോഗിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു ; “നിങ്ങളുടെ കൂട്ടത്തിൽ നിന്ന് ദാഹവും വിശപ്പും ഏറ്റവും സഹിക്കാൻ കഴിയുന്ന ഒരാളെയാണ് നിങ്ങളുടെ നേതാവായി നിശ്ചയിക്കുന്നത്.” ശേഷം അബ്ദുല്ലാഹിബ്നു ജഹ്ശി (റ)നെ നേതാവായി നിയമിച്ചു. അമീറുൽ മുഅ്മിനീൻ അഥവാ വിശ്വാസികളുടെ നേതാവ് എന്ന് അദ്ദേഹത്തെ നബി ﷺ പരിചയപ്പെടുത്തി. ഇസ്‌ലാമിക ചരിത്രത്തിൽ ഈ വിലാസം ആദ്യം ലഭിച്ചയാൾ അബ്ദുല്ലാഹിബ്നു ജഹ്ശ് (റ) ആയിരുന്നു. നബി ﷺ യുടെ പ്രതിപുരുഷന്മാരായ ഖലീഫയായി ആദ്യം അമീറുൽ മുഅ്മിനീൻ എന്ന് വിളിക്കപ്പെട്ടത് ഉമർ ബിൻ അൽഖത്വാബാ (റ)യിരുന്നു.
    ഇബ്ൻ ജഹ്ശ് (റ) തുടരുന്നു. “ഒരു രാത്രിയിൽ ഇശാനിസ്ക്കകാരാനന്തരം നബി ﷺ എന്നെ വിളിച്ചു പറഞ്ഞു. “പ്രഭാതമാവുന്നതോടെ ആയുധവും കൈയിൽക്കരുതി നീ വരണം. ഇൻശാ അല്ലാഹ്! നിന്നെ ഞാൻ ഒരു ദൗത്യത്തിന് നിയോഗിക്കുകയാണ്.” വാളും പരിചയും ആവനാഴിയും വില്ലുമൊക്കെ കൂടെക്കരുതി ഞാൻ രാവിലെത്തന്നെയെത്തി. നബി ﷺ പ്രഭാതനിസ്ക്കാരം നിർവഹിച്ചു. അപ്പോൾ ഞാൻ മറ്റ് അനുചരന്മാർക്കൊപ്പം പള്ളിയുടെ വാതിൽക്കൽ നിന്നു. നബി ﷺ ഉബയ്യ് ബിൻ കഅ്ബി (റ)നെ വിളിച്ചു. ഉടനെ അദ്ദേഹം അടുത്തേക്ക് വന്നു. ഒരു കത്തെഴുതുവാൻ അദ്ദേഹത്തോട് നബി ﷺ ആവശ്യപ്പെട്ടു. ശേഷം, എന്നെ വിളിച്ച് തോലിൽ തയ്യാറാക്കിയ ഒരു ലിഖിതം എൻ്റെ കൈയിലേൽപ്പിച്ചിട്ടു പറഞ്ഞു; “താങ്കളെ ഈ സംഘത്തിന്റെ നായകനായി ഞാൻ നിശ്ചയിച്ചിരിക്കുന്നു. നിങ്ങൾ പുറപ്പെടുക. രണ്ടു രാത്രി പിന്നിട്ടു കഴിഞ്ഞാൽ ഈ കത്തു തുറന്ന് നോക്കുക. ശേഷം, അതിലെ നിർദേശപ്രകാരം മുന്നോട്ട് പോവുക “. അബ്ദുല്ല (റ) ചോദിച്ചു. ‘ഏതു ഭാഗത്തേക്കാണ് സഞ്ചരിക്കേണ്ടത് ?’ “റഖിയ്യ ലക്ഷ്യം വച്ച് നജ്ദിയ്യയിലേക്ക് പ്രവേശിക്കുക “.
    അപ്രകാരം രണ്ട് ദിവസം യാത്ര തുടർന്നു. ഇബ്നു ളുമൈറയുടെ കിണറ്റിനടുത്തെത്തിയപ്പോൾ ലിഖിതം തുറന്ന് വായിച്ചുനോക്കി. ഉള്ളടക്കം ഇപ്രകാരയിരുന്നു.
    “അല്ലാഹുവിന്റെ നാമത്തിൽ, അവന്റെ അനുഗ്രഹത്തോടെ നീ യാത്ര ചെയ്യുക. ഒപ്പമുള്ള ആരെയും കൂടെ വരാൻ നിർബന്ധിക്കരുത്. സ്വന്തം താത്പ്പര്യപ്രകാരം അനുഗമിക്കുന്നവരോടൊപ്പം മുന്നോട്ട് നീങ്ങുക. ബത്വൻ നഖ്ലിൽ എത്തി അവിടെയുള്ള ഖുറൈശീ കച്ചവട സംഘത്തെ നിരീക്ഷിക്കുക.” കത്ത് വായിച്ച ശേഷം അബ്ദുല്ലാഹിബിനു ജഹ്ശ് (റ) സഹയാത്രികരോടായി ഇങ്ങനെ പറഞ്ഞു. ‘നിങ്ങളിൽ ആരെയും ഞാൻ നിർബന്ധിക്കുന്നില്ല. മടങ്ങിപ്പോകേണ്ടവർക്ക് ഇപ്പോൾത്തന്നെ പോകാം. ശഹാദത്ത് അഥവാ, അല്ലാഹുവിന്റെ മാർഗത്തിൽ ജീവാർപ്പണം നടത്താൻ ആഗ്രഹിക്കുന്നവർ അല്ലാഹുവിന്റെ ദൂതന്റെ കൽപ്പന പ്രകാരം മുന്നോട്ട് ഗമിക്കുക. ഉടനെ ഒപ്പമുള്ളവർ ഒറ്റ ശബ്ദത്തിൽ പ്രതികരിച്ചു. “ഞങ്ങൾ അല്ലാഹുവിനെയും അവൻ്റെ ദൂതനെയും നിങ്ങളെയും അനുസരിക്കുന്നവരാണ്. അവന്റെ അനുഗ്രഹത്തോടെ താങ്കൾ മുന്നോട്ട് നീങ്ങുക.”
    യാത്ര തുടർന്നു. ബത്വന് നഖ്ലിലെത്തി. ഖുറൈശീ സംഘത്തെക്കണ്ടുമുട്ടി. അംറ് ബിൻ ഹള്റമി, ഹകമ് ബിൻ കൈസാൻ, ഉസ്മാൻ ബിൻ അബ്ദില്ലാഹ് മഖ്സൂമി തുടങ്ങിയവർ ഖുറൈശീ സംഘത്തിലുണ്ടായിരുന്നു. മുസ്‌ലിം സംഘത്തെക്കണ്ടപ്പോൾ അവർ ഭയപ്പെട്ടു. അവരുടെ ഭയം മാറ്റാൻ അബ്ദുല്ല (റ) ഒരു തന്ത്രം പ്രയോഗിച്ചു. അദ്ദേഹത്തിനൊപ്പമുള്ള ഉക്കാശയെ തലമുണ്ഡനം ചെയ്ത് ഖുറൈശികളുടെ മുന്നിലേക്കയച്ചു. അത് കണ്ടപ്പോൾ അവർക്കൽപ്പം ആശ്വാസമായി. ഇവർ ഉംറക്ക് പുറപ്പെട്ട സംഘമായിരിക്കും എന്നവർ ചിന്തിച്ചു. അവർ അവരുടെ മൃഗങ്ങളെ മേയാനയച്ചു. അവർക്കുള്ള ഭക്ഷണം തയ്യാർ ചെയ്യാനൊരുങ്ങി..
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...