Tweet 201

    Tweet 201
    January 1, 2023 • Sunday
    Post Header

    ഇബ്നു ഇസ്ഹാഖും (റ) ഇബ്‌നുൽ മുൻദിറും (റ) മറ്റും നിവേദനം ചെയ്യുന്നു. ഷഅസ് ബിൻ ഖൈസ് എന്ന ഒരു വയോധികനുണ്ടായിരുന്നു. കടുത്ത നിഷേധിയും മുസ്‌ലിംകളോട് കൊടിയ ശത്രുത പുലർത്തിയിരുന്ന ആളുമായിരുന്നു അദ്ദേഹം. അസൂയ മൂത്തായിരുന്നു അയാളുടെ സഞ്ചാരം. അങ്ങനെയിരിക്കെ, ഒരിക്കൽ നബി ﷺ യുടെ അനുചരന്മാർ (ഔസും ഖസ്റജും) ഒരുമിച്ചിരുന്നു ചർച്ച ചെയ്യുന്ന സദസ്സിലേക്കയാൾ കടന്നു വന്നു. കാലങ്ങളോളം ശത്രുതയിൽക്കഴിഞ്ഞ ഇരു ഗോത്രങ്ങളെയും ഏകോദര സഹോദരങ്ങളെപ്പോലെയാക്കിയത് നബി ﷺ യായിരുന്നല്ലോ! ഈ ഒത്തിരിപ്പ്‌ ഷഅസിന് അത്ര പിടിച്ചില്ല. ഏങ്ങനെയെങ്കിലും പരസ്പരം തെറ്റിക്കാനുള്ള ഉപായം അയാൾ മെനഞ്ഞു. അങ്ങനെ അയാൾ ജൂതന്മാരിൽപ്പെട്ട ഒരു യുവാവിനെ ശട്ടം കെട്ടി. അവനോട് പറഞ്ഞു; ‘നീ അവർക്കിടയിൽ പോയി ഇരിക്കണം. എന്നിട്ട് ‘ബുആസ് ‘ ദിവസത്തെക്കുറിച്ച് പറയണം. അവർക്കിടയിൽ അന്ന് കൊമ്പ് കോർത്തപ്പോൾ ചൊല്ലിയ ചില കവിതകളൊക്കെ ഒന്നു ചൊല്ലണം’.
    ഔസിനും ഖസ്റജിനുമിടയിൽ നടന്ന അവസാനത്തെ യുദ്ധമായിരുന്നു ‘ബുആസ് ‘. നബി ﷺ യുടെ മദീനയിലേക്കുള്ള ആഗമനത്തിന് അഞ്ച് വർഷം മുമ്പായിരുന്നു ഈ യുദ്ധം ആരംഭിച്ചത്. അന്നത്തെ വൈര്യവും ശൗര്യവും കവിതകളിൽ നിന്ന് ഈ യുവാവ് രണ്ട് ഗോത്രങ്ങളെയും ഓർമിപ്പിച്ചു. അവരറിയാതെ പഴയ നാളുകളിലേക്ക് വഴുതി വീണു. വാക്കേറ്റവും വാഗ്വാദവും അരങ്ങേറി. അവസാനം ഇരുകൂട്ടരും ആയുധമെടുത്തു.
    നബി ﷺ വിവരമറിഞ്ഞു; കൂടെയുണ്ടായിരുന്ന മുഹാജിറുകൾക്കൊപ്പം പുറപ്പെട്ടു. വാഗ്വാദഭൂമിയിലേക്ക് വന്നു. രണ്ടു ഗോത്രങ്ങളും പഴയ നാളുകൾ പറഞ്ഞ് പോരടിക്കാൻ റെഡിയായി നിൽക്കുകയാണ്. നബി ﷺ അവരെ സംബോധന ചെയ്തു. “യാ മഅ്ശറൽ മുസ്‌ലിമീൻ… അല്ലയോ , മുസ്‌ലിംകളേ..! ഞാൻ നിങ്ങൾക്കിടയിൽ ഉണ്ടായിരിക്കെ, നിങ്ങൾ വിവരക്കേടിന്റെ കാലത്തേക്ക് മടങ്ങുകയാണോ..? അല്ലാഹുവിനെ സൂക്ഷിച്ചോളൂ… അല്ലാഹുവിനെ ഓർത്തോളൂ… ഇസ്‌ലാമിലേക്ക് മാർഗദർശനം ലഭിച്ചതോടെ വിവരക്കേട് നിങ്ങളോട് ബന്ധം വിച്ഛേദിച്ചതല്ലേ? സത്യനിഷേധത്തിൽ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തിയതല്ലേ ? നിങ്ങളെ പരസ്പരം യോജിപ്പിച്ചതല്ലേ? വീണ്ടും നിങ്ങൾ നിഷേധത്തിലേക്ക് മടങ്ങുകയാണോ?”
    ഇത്രയും കേട്ടതോടെ അവർക്ക് തിരിച്ചറിവുണ്ടായി. ഇപ്പോൾ സംഭവിച്ച കാര്യങ്ങൾ പൈശാചിക ചോദനകളാണെന്ന് അവർ മനസ്സിലാക്കി. ശത്രുക്കളുടെ ചതിയാണെന്ന് അവർക്ക് ബോധ്യപ്പെട്ടു. പരസ്പരം ആലിംഗനം ചെയ്തു. വന്നു പോയ പിണക്കത്തിൽ അവർ ഖേദിച്ചു. ആയുധം നിലത്ത് വച്ച് പൊട്ടിക്കരഞ്ഞു. അനുസരണയുള്ള അനുയായികളായി നബി ﷺ യോടൊപ്പം അവർ പിരിഞ്ഞുപോയി. ഷഅസ് ബിൻ ഖൈസിന്റെയും ശത്രുക്കളുടെയും കുതന്ത്രങ്ങൾ പരാജയപ്പെട്ടു. ഈ സന്ദർഭത്തിൽ വിശുദ്ധ ഖുർആനിലെ മൂന്നാമത്തെ അധ്യായം ആലുഇംറാനിലെ തൊണ്ണൂറ്റിയെട്ടു മുതൽ നൂറ്റിയൊന്ന് വരെയുള്ള സൂക്തങ്ങൾ അവതരിച്ചു. ആശയം ഇങ്ങനെ വായിക്കാം. “നബിയേ, അവിടുന്ന് പറയുക: വേദക്കാരേ, നിങ്ങളെന്തിനാണ് അല്ലാഹുവിന്‍റെ വചനങ്ങളെ നിഷേധിക്കുന്നത്‌? നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെല്ലാം അല്ലാഹു സാക്ഷിയാകുന്നു.
    നബിയേ, പറയുക: വേദക്കാരേ, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌- അതിനെ വളച്ചൊടിക്കാന്‍ ശ്രമിച്ചു കൊണ്ട്‌ നിങ്ങളെന്തിന് വിശ്വാസികളെ പിന്തിരിപ്പിച്ചുകളയുന്നു? (ആ മാര്‍ഗം ശരിയാണെന്നതിന്‌) നിങ്ങള്‍ തന്നെ സാക്ഷികളാണല്ലോ. നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധവാനല്ല.
    സത്യവിശ്വാസികളേ, വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ ഒരു വിഭാഗത്തെ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം, നിങ്ങള്‍ വിശ്വാസം സ്വീകരിച്ചതിന് ശേഷം അവര്‍ നിങ്ങളെ അവിശ്വാസികളായി മാറ്റിയേക്കും.
    നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ വചനങ്ങള്‍ വായിച്ചുകേള്‍പ്പിക്കപ്പെട്ടുകൊണ്ടിരിക്കെ, നിങ്ങള്‍ക്കിടയില്‍ അവന്‍റെ ദൂതനുണ്ടായിരിക്കെ, നിങ്ങളെങ്ങനെ അവിശ്വാസികളാകും? ആര് അല്ലാഹുവെ മുറുകെപ്പിടിക്കുന്നുവോ അവന്‍ നേര്‍മാര്‍ഗത്തിലേക്ക് നയിക്കപ്പെട്ടിരിക്കുന്നു.”
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...