
രണ്ട്: അല്ലാഹുവും അവന്റെ റസൂലും ﷺ ഒരു കാര്യത്തില്‍ തീരുമാനമെടുത്താൽ അതിന് സമ്പൂർണ്ണമായി വിധേയപ്പെടാൻ സത്യവിശ്വാസികൾക്ക് കഴിയണം. അല്ലാഹുവും അവന്റെ റസൂലും ﷺ കൽപ്പിച്ചത് ചോദ്യം ചെയ്യുകയോ വിമര്‍ശിക്കുകയോ ചെയ്യാതെ സ്വീകരിക്കുകയാണ് വിശ്വാസികളുടെ കടമ. അല്ലാത്തവരുടെ വിശ്വാസം യഥാര്‍ത്ഥ വിശ്വാസമായിരിക്കുകയില്ല. സൂറതുൽ അഹ്സാബിലെ മുപ്പത്തിയാറാമത്തെ സൂക്തത്തിന്റെ ആശയം ഇങ്ങനെ വായിക്കാം “അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനോ സ്ത്രീക്കോ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവിനേയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായും വഴിപിഴച്ചുപോയിരിക്കുന്നു” അന്നൂർ അധ്യായത്തിലെ അൻപത്തി ഒന്നാമത്തെ സൂക്തത്തിൻ്റെ ആശയം കൂടി ഒന്നു ശ്രദ്ധിച്ചു നോക്കൂ. “തങ്ങള്‍ക്കിടയില്‍(റസൂൽ) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാല്‍ സത്യവിശ്വാസികൾ ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയും. അവര്‍ തന്നെയാണ് വിജയികള്‍”
മൂന്ന്: ഖുർആനല്ലാതെയും നബി ﷺ ക്ക് അല്ലാഹുവിൽ നിന്ന് വഹ്‌യ് ലഭിക്കുന്നതാണെന്ന് ഈ സംഭവം ബോധ്യപ്പെടുത്തുന്നു. അൽ ബഖറയിലെ നൂറ്റിനാൽപത്തിമൂന്നാം വചനത്തിൽ “റസൂലിനെ പിന്‍പറ്റുന്നതാരൊക്കെയെന്നും പിന്‍മാറിക്കളയുന്നതാരൊക്കെയെന്നും തിരിച്ചറിയുവാന്‍ വേണ്ടി മാത്രമായിരുന്നു തങ്ങൾ ഇതുവരെ തിരിഞ്ഞു നിന്നിരുന്ന ഭാഗത്തെ നാം ഖിബ്‌ലയായി നിശ്ചയിച്ചത്” എന്നാണ് പറഞ്ഞിട്ടുള്ളത്. അതായത് ബൈത്തുൽ മുഖദ്ദസിനെ ഖിബ്‌ലയാക്കാൻ അല്ലാഹുവിന്റെ കൽപ്പനയുണ്ടായിരുന്നു എന്ന് സാരം. എന്നാൽ ഇത്തരമൊരു കൽപ്പന ഖുർആനിലില്ല. അപ്പോൾ ഖുർആനല്ലാതെയും നബി ﷺ ക്ക് അല്ലാഹുവിൽ നിന്ന് സന്ദേശം ലഭിക്കാറുണ്ടായിരുന്നു. ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്ന ഹദീസിന്റെ ആശയം കൂടി നോക്കൂ. മിഖ്ദാമി ബ്നു മഅ്ദീകരിബ പറയുന്നു. നബി ﷺ പറഞ്ഞു: അറിയുക, നിശ്ചയം! എനിക്ക് കിതാബും (ഖുര്‍ആന്‍) അതിന്റെ കൂടെ അത് പോലുള്ളതും നല്‍കപ്പെട്ടിരിക്കുന്നു.
നാല്: അല്ലാഹു അവന്റെ ഹബീബിന്റെ ഇഷ്ടത്തെയും താത്പര്യത്തെയും എത്രമേൽ പരിഗണിക്കുന്നു എന്നതിന്റെ പ്രമാണമാണിത്. ‘ഖിബ്‌ലതൻ തർളാഹാ…’ എന്ന പ്രയോഗം അത് വ്യക്തമാക്കുന്നു. നിസ്കാരം അല്ലാഹുവിന് തൃപ്തിക്ക് വേണ്ടി മാത്രമായി നിർവഹിക്കപ്പെടേണ്ട ആരാധനയാണ്. യഥാർത്ഥത്തിൽ അതിന്റെ ദിശ നിർണ്ണയിക്കേണ്ടത് അവന്റെ മാത്രം താത്പര്യത്തിലും അധികാരത്തിലുമാണ്. എന്നാൽ അല്ലാഹു അവന്റെ ഹബീബി ﷺ ന്റെ മുഖഭാവവും താത്പര്യവും പരിഗണിച്ചാണ് ദിശ നിർണയിച്ചത്. അല്ലാഹു മുത്ത് നബി ﷺ ക്ക് നൽകിയ സ്ഥാനമഹത്വത്തിൻ്റെ നിദർശനം കൂടിയാണ് ഈ സംഭവം.
ഈ ആശയതലത്തെ ഉപജീവിച്ചു കൊണ്ട് ‘ഖിബ്‌ലയുടെ ഖിബ്‌ല’ എന്ന് നബി ﷺ യെ കുറിച്ച് പ്രയോഗിക്കാറുണ്ട്. മദീനയിൽ ചെന്ന് നബി ﷺ യെ അഭിവാദ്യം ചെയ്തശേഷം അല്ലാഹുവിനോട് ദുആ ചെയ്യുന്ന സമയത്ത് കഅബക്ക് നേരെയാണോ നബി ﷺ ക്ക് അഭിമുഖമായിട്ടാണോ എന്ന ഒരു ചർച്ചയുണ്ട്. ഇമാം മാലിക്(റ) അടക്കമുള്ള മഹത്തുക്കൾ നബി ﷺ ക്ക് നേരെ എന്നാണ് അഭിപ്രായപ്പെട്ടത്. യഥാർത്ഥത്തിൽ പ്രസ്തുത ചോദ്യത്തെ ഇങ്ങനെ വായിച്ചാൽ പ്രശ്നം തീർന്നു. അല്ലാഹുവിന്റെ ഭവനത്തിന് നേരേ തിരിയേണമോ? അതല്ല ആ വിശുദ്ധ ഭവനത്തേക്കാൾ മഹത്വമുള്ള, അതോടൊപ്പം ഭവനത്തിന്റെ മഹത്വം നമുക്ക് പഠിപ്പിച്ചു തന്ന അല്ലാഹുവിന്റെ ഹബീബി ﷺ ലേക്ക് തിരിയേണമോ? വിശുദ്ധ കഅബാലയത്തിന്റെ അർദ്ധവൃത്താകൃതിയിൽ മിഹ്റാബ് പോലെയുള്ള ഭാഗം മദീനയുടെ ദിശയിലേക്കാണ് എന്നത് കൗതുകകരമായ ഒരു കാഴ്ചയാണ്. ഏതായാലും നബി ﷺ യെ സന്ദർശിക്കുമ്പോൾ കഅബയിലേക്ക് തന്നെ തിരിയണം അല്ലാത്തപക്ഷം അതപരാധമാണ് എന്ന വാദം പ്രാമാണികമല്ല.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
