Tweet 169

    Tweet 169
    November 30, 2022 • Wednesday
    Post Header

    ആഇശാ(റ) തുടരുന്നു. ഞാൻ പറഞ്ഞു അല്ലാഹുവേ എന്താണെന്റെ ഉപ്പ പറയുന്നത്. ഞാൻ ആമിർ ബിൻ ഫുഹൈറ(റ)യെ സമീപിച്ചു. എന്നിട്ട് ചോദിച്ചു എങ്ങനെയുണ്ട്? അദ്ദേഹം പറഞ്ഞതും ഒരു കവിതാ ശകലമാണ്.
    “ലഖദ് വജ്ദ് തുൽ മൗത ഖബ്‌ല ദൗഖിഹി…”
    “ആസന്നമായ് മരണം രുചിക്കേണ്ടതിൻ മുമ്പ്…”
    അല്ലാഹുവേ എന്താണീ ആമിർ(റ) പറയുന്നത്. ബിലാൽ(റ) ഏറെ വിവശനായി മുറ്റത്ത് തന്നെ കിടക്കുന്നു. ഏറെ ആകുലനായി ചില കവിതാ ശകലങ്ങൾ അദ്ദേഹവും പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ഞാൻ നബി ﷺ യോട് പറഞ്ഞു. ഉടനെ നബി ﷺ കണ്ണുകൾ ആകാശത്തേക്കുയർത്തി. എന്നിട്ട് പ്രാർത്ഥിച്ചു. അല്ലാഹുവേ മക്കയെ ഞങ്ങൾക്ക് പ്രിയപ്പെട്ടതാക്കിയത് പോലെ മദീനയും ഞങ്ങൾക്ക് പ്രിയപ്പെട്ടതാക്കിത്തരേണമേ! മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. മക്കയേക്കാൾ കൂടുതൽ പ്രിയപ്പെടുത്തിത്തരേണമേ! മദീനയെ ചൊവ്വാക്കിത്തരേണമേ! മദീനയുടെ സാഇലും മുദ്ദിലും അഥവാ ധാന്യത്തിലും വിഭവങ്ങളിലും നീ അനുഗ്രഹം ചൊരിയേണമേ! ഇവിടുത്തെ വ്യാധിയെ ജുഹ്ഫയിലേക്ക് നീ മാറ്റേണമേ!
    ഈ പ്രാർത്ഥനയുടെ പുലർച്ചയെ അടയാളപ്പെടുത്തുന്ന ഒരു പരാമർശം ഇബ്നു ഉമർ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ വായിക്കാം. നബി ﷺ പറഞ്ഞു. മുടിയൊക്കെ പാറിപറന്ന ഒരു വിരൂപ സ്ത്രീരൂപം മദീനയിൽ നിന്ന് പുറപ്പെട്ട് ജൂഹ്ഫയിൽ എത്തിയതായി ഞാൻ ദർശിച്ചു. മദീനയിൽ നിന്നുള്ള വ്യാധിയെ ജൂഹ്ഫയിലേക്ക് മാറ്റപ്പെട്ടതായിട്ടാണ് ഞാൻ ആ കാഴ്ചയെ വ്യാഖ്യാനിക്കുന്നത്.
    ഉർവയിൽ നിന്ന് സ്വഹാബിയെ പറയാതെയുള്ള ഒരു ഹദീസിൽ ഇങ്ങനെ കാണാം. ഒരു ദിവസം മക്കയുടെ ഭാഗത്ത് നിന്ന് വന്ന ഒരാഗതനോട് നബി ﷺ ചോദിച്ചു. നിങ്ങൾ ആരെയെങ്കിലും കണ്ടിരുന്നോ ? അദ്ദേഹം പറഞ്ഞു ആരെയും കണ്ടില്ല. പക്ഷേ വിരൂപയായ മുടിയൊക്കെ പാറിപ്പറന്ന ഒരു സ്ത്രീ അങ്ങോട്ട് പോകുന്നത് കണ്ടു. നബി ﷺ പറഞ്ഞു, അതാണ് ആ വ്യാധി. അതിനിയൊരിക്കലും മടങ്ങി വരില്ല.
    ഇമാം ഇബ്നു ഇസ്ഹാക്കും(റ) മറ്റും ഉദ്ദരിക്കുന്നു. അംറ് ബിൻ അൽ ആസ്വ്(റ) പറയുന്നു. നബി ﷺ യും അനുചരന്മാരും മദീനയിൽ വന്നപ്പോൾ അവിടുത്തെ അനുയായികൾക്ക് പലർക്കും മദീനയിലെ പ്രത്യേക പനി ബാധിച്ചു. അങ്ങനെ അവർക്ക് നിന്ന് നിസ്കാരം നിർവഹിക്കാൻ കഴിയാതെയായി. അതാ ഒരിക്കൽ നബി ﷺ കടന്നു വരുമ്പോൾ ഏറെയാളുകളും ഇരുന്നു നിസ്കരിക്കുകയാണ്. അപ്പോഴവിടുന്ന് നിന്നു തന്നെ നിസ്കാരം നിർവഹിക്കുന്നതിന്റെ ശ്രേഷ്ഠത പറഞ്ഞു. അത് കേട്ട മിക്കയാളുകളും പ്രയാസങ്ങൾ മറന്ന് നിന്ന് തന്നെ നിസ്കാരം നിർവഹിച്ചു.
    അബ്ദുല്ലാഹിബിൻ ഫളില് ബിൻ അബ്ബാസ്(റ) പറയുന്നു. നബി ﷺ പറഞ്ഞു അല്ലാഹുവേ മദീനാ നിവാസികൾക്ക് മക്കയിലേതുപോലെയുള്ള അനുഗ്രഹങ്ങൾക്കായി ഞാൻ പ്രാർത്ഥിക്കുന്നു! നിവേദകനായ അബ്ദുല്ലാഹി(റ) തുടർന്നു പറയുന്നു. നബി ﷺ യുടെ പ്രാർത്ഥനയുടെ ഫലം ഞങ്ങൾക്ക് നേരിട്ടനുഭവിക്കാൻ കഴിഞ്ഞു. മക്കയിൽ ഞങ്ങൾ ഉപയോഗിച്ച ധാന്യത്തിന്റെയും വിഭവങ്ങളുടെയും നാലിലൊന്ന് കൊണ്ട് ഞങ്ങൾക്ക് സുഭിക്ഷമാകാൻ കഴിഞ്ഞിരുന്നു.
    മറ്റുദേശങ്ങളിൽ ആടുകൾ മേയുന്നതിന്റെ ചെറിയ ഭാഗം മേഞ്ഞാൽ തന്നെ അവകൾക്ക് മതിയാകുമായിരുന്നു.
    അബൂഹുറൈറ(റ) പറയുന്നു. മദീനയിലെ ആളുകൾ അവരുടെ കൃഷിയുടെ ആദ്യത്തെ ഫലം വിളവെടുത്താൽ നബി ﷺ ക്ക് അത് സമർപ്പിക്കും. അവിടുന്ന് അത് വാങ്ങി കണ്ണിനോട് ചേർത്ത് വക്കും. തുടർന്ന് മദീനക്കും മദീനയിലെ ഫലങ്ങൾക്കും വിഭവങ്ങൾക്കും വേണ്ടി അനുഗ്രഹ പ്രാർത്ഥന നടത്തും. ശേഷം കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞയാൾക്ക് ആ ഫലം സമ്മാനിക്കും.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...