
തന്റെ സുന്നത്തിനെ തള്ളിക്കളയുകയും അതിനെ പ്രമാണമാക്കാതിരിക്കുകയും ചെയ്യുന്നവരെക്കുറിച്ചും, ഖുർആനിലെ ആശയക്കുഴപ്പമുണ്ടാക്കുന്ന വചനങ്ങളെച്ചൊല്ലി തർക്കിക്കുകയും അതിനെ പ്രമാണമാക്കുകയും ചെയ്യുന്നവരെക്കുറിച്ചുമുള്ള തിരുനബിﷺയുടെ മുന്നറിയിപ്പ് ഇങ്ങനെ വായിക്കാം.
ഇമാം ബൈഹഖി(റ) മിഖ്ദാം ബിൻ മഅ്ദീ കരിബി(റ)ൽ നിന്ന്, അദ്ദേഹം തിരുനബിﷺയിൽ നിന്ന് നിവേദനം ചെയ്യുന്നു; അവിടുന്ന് പറഞ്ഞു: അറിയുക, എനിക്ക് ഖുർആനും അതിനോടൊപ്പം അതിന് സമാനമായതും അഥവാ സുന്നത്തും നൽകപ്പെട്ടിരിക്കുന്നു. അറിയുക, തന്റെ അലങ്കരിച്ച കട്ടിലിൽ ചാരിയിരുന്ന് വയറു നിറഞ്ഞ ഒരു മനുഷ്യൻ ഇപ്രകാരം പറയുന്ന കാലം വരാറായിരിക്കുന്നു: ‘നിങ്ങൾ ഈ ഖുർആൻ മുറുകെപ്പിടിക്കുക; അതിൽ അനുവദനീയമായി നിങ്ങൾ കണ്ടെത്തിയത് മാത്രം അനുവദനീയമാക്കുക, അതിൽ നിഷിദ്ധമായി കണ്ടെത്തിയത് മാത്രം നിഷിദ്ധമാക്കുക.’ അഥവാ സുന്നത്തിനെ പരിഗണിക്കാത്ത ഒരു കാലം.
അബൂദാവൂദും(റ) ബൈഹഖി(റ)യും അബൂ റാഫിഅ്(റ)വിൽ നിന്ന്, അദ്ദേഹം തിരുനബിﷺയിൽ നിന്ന് നിവേദനം ചെയ്യുന്നു; അവിടുന്ന് പറഞ്ഞു: “നിങ്ങളിൽ ഒരാൾ തന്റെ കട്ടിലിൽ ചാരിയിരിക്കുമ്പോൾ, ഞാൻ കൽപ്പിച്ചതോ അല്ലെങ്കിൽ ഞാൻ വിലക്കിയതോ ആയ ഒരു കാര്യം അദ്ദേഹത്തിന് മുന്നിൽ വരുമ്പോൾ: ‘ഞങ്ങൾക്ക് അറിയില്ല, അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ ഞങ്ങൾ എന്ത് കണ്ടെത്തിയോ അത് മാത്രമേ ഞങ്ങൾ പിന്തുടരുകയുള്ളൂ’ എന്ന് പറയുന്നത് എനിക്ക് കാണേണ്ടി വരരുത്.”
ബുഖാരി(റ)യും മുസ്ലിമും(റ) ആഇശ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; അവർ പറഞ്ഞു: തിരുനബിﷺ ഈ സൂക്തം പാരായണം ചെയ്തു: അവനാണ് വേദഗ്രന്ഥം ഇറക്കിത്തന്നത്. അതിൽ സുദൃഢമായ സൂക്തങ്ങളുണ്ട്…} തുടർന്ന് തിരുനബിﷺ പറഞ്ഞു: “അതിലെ മുതശാബിഹായ അഥവാ സമഗ്ര ആശയങ്ങൾ ഉള്ള വചനങ്ങളെ പിന്തുടരുന്നവരെ നിങ്ങൾ കണ്ടാൽ, അവരാണ് അല്ലാഹു പേരെടുത്തു പറഞ്ഞ വഴിപിഴച്ചവർ. അതിനാൽ അവരെ നിങ്ങൾ സൂക്ഷിക്കുക.”
“അതിനെച്ചൊല്ലി തർക്കിക്കുന്നവരെ നിങ്ങൾ കണ്ടാൽ…” എന്നാണ് ഇമാം ബൈഹഖി(റ) വിശദീകരിച്ചത്.
അയ്യൂബ്(റ) പറഞ്ഞു: “തന്നിഷ്ടക്കാരിലാരും തന്നെ മുതശാബിഹായ വചനങ്ങൾ കൊണ്ട് തർക്കിക്കുന്നവരല്ലാതെ ഉണ്ടെന്ന് എനിക്കറിയില്ല.”
അൻസ്വാരികൾ അവഗണന നേരിടേണ്ടി വരുമെന്ന പ്രവചനം കൂടി ഇങ്ങനെ വായിക്കാം.
ഇമാം അഹ്മദ്(റ), ബുഖാരി(റ), മുസ്ലിം(റ), ബൈഹഖി(റ), തിർമിദി(റ), നസാഈ(റ) എന്നിവർ ഉസൈദ് ബിൻ ഹുദൈറി(റ)ൽ നിന്നും, ഇമാം അഹ്മദ് (റ), തിർമിദി(റ) എന്നിവർ അനസ്(റ)വിൽ നിന്നും നിവേദനം ചെയ്യുന്നു: ഹവാസിൻ ഗോത്രക്കാരുടെ സമ്പത്ത് അല്ലാഹു യുദ്ധമുതലായി നൽകിയപ്പോൾ തിരുനബിﷺ അൻസ്വാരികളോട് പറഞ്ഞു: “എനിക്ക് ശേഷം നിങ്ങൾക്ക് വലിയ അവഗണനയും മറ്റുള്ളവർക്ക് നിങ്ങളെക്കാൾ മുൻഗണന നൽകുന്ന അവസ്ഥയും നേരിടേണ്ടി വരും. അതിനാൽ ഹൗദുൽ കൗസറിനടുത്ത് വെച്ച് എന്നെ കണ്ടുമുട്ടുന്നത് വരെ നിങ്ങൾ ക്ഷമിക്കുക.”
ഇമാം അഹ്മദും(റ) ബുഖാരി(റ)യും മുസ്ലിമും(റ) ഇബ്നു മസ്ഊദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: തിരുനബിﷺ പറഞ്ഞു: “എനിക്ക് ശേഷം അവഗണനകളും നിങ്ങൾ വെറുക്കുന്ന പല കാര്യങ്ങളും ഉണ്ടാകും.” അവർ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേﷺ, അപ്പോൾ ഞങ്ങളോട് അങ്ങ് എന്താണ് കൽപ്പിക്കുന്നത്?” തിരുനബിﷺ പറഞ്ഞു: “നിങ്ങളുടെ മേലുള്ള ബാധ്യതകൾ നിങ്ങൾ നിറവേറ്റുക, നിങ്ങൾക്കുള്ള അവകാശങ്ങൾ അല്ലാഹുവിനോട് ചോദിക്കുക.”
