
ഇമാം ഇബ്നു അദിയ്യും(റ) ഇബ്നു അസാകിറും(റ) ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, തിരുനബിﷺ പറഞ്ഞു: “എന്റെ ഉമ്മത്തിൽ ഉവൈസ് ബിൻ അബ്ദില്ല അൽ ഖർനി(റ) എന്ന് വിളിക്കപ്പെടുന്ന ഒരാൾ ഉണ്ടാകും. എന്റെ ഉമ്മത്തിൽ അദ്ദേഹത്തിന്റെ ശിപാർശ /ശഫാഅത്ത് റബീഅ്, മുളർ എന്നീ വലിയ ഗോത്രങ്ങളിലെ ആളുകളുടെ എണ്ണത്തോളമായിരിക്കും.”
അബൂ യഅ്‌ലാ(റ)യും ബൈഹഖി(റ)യും മറ്റൊരു പരമ്പരയിലൂടെ ഉമർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു: “താബിഉകളിൽ ഖർൻ ഗോത്രക്കാരനായ ഉവൈസ് ബിൻ ആമിർ(റ) എന്ന് വിളിക്കപ്പെടുന്ന ഒരാളുണ്ടാകും. അദ്ദേഹത്തിന്റെ ശരീരത്തിൽ വെള്ളപ്പാണ്ട് പ്രത്യക്ഷപ്പെടും, അപ്പോൾ അത് മാറ്റിത്തരാൻ അദ്ദേഹം അല്ലാഹുവോട് പ്രാർത്ഥിക്കും, അത് മാറിപ്പോവുകയും ചെയ്യും. അപ്പോൾ അദ്ദേഹം പ്രാർത്ഥിക്കും: ‘അല്ലാഹുവേ, നീ എനിക്ക് നൽകിയ അനുഗ്രഹം ഓർക്കാൻ പാകത്തിന് അതിന്റെ ഒരു ഭാഗം എന്റെ ശരീരത്തിൽ ബാക്കിവെക്കേണമേ.’ അങ്ങനെ അല്ലാഹു അതിന്റെ ഒരു ഭാഗം ബാക്കിവെക്കും. നിങ്ങളിൽ ആരെങ്കിലും അദ്ദേഹത്തെ കണ്ടെത്തുകയും അവരോട് പാപമോചനത്തിന് പ്രാർത്ഥിക്കാൻ ആവശ്യപ്പെടാൻ സാധിക്കുകയും ചെയ്താൽ, അവരോട് പാപമോചനത്തിനായി ആവശ്യപ്പെടട്ടെ.”
ഇമാം ഇബ്നു സഅദും(റ) ഹാകിമും(റ) ഉസൈദ് ബിൻ ജാബിർ(റ) വഴി ഉമർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം ഉവൈസ് അൽ-ഖർനി(റ)യോട് പറഞ്ഞു: “എനിക്ക് വേണ്ടി പാപമോചനത്തിനായി പ്രാർത്ഥിച്ചാലും.” അപ്പോൾ ഉവൈസ്(റ) ചോദിച്ചു: “താങ്കൾ തിരുനബിﷺയുടെ സ്വഹാബിയായിരിക്കെ ഞാൻ എങ്ങനെ താങ്കൾക്ക് വേണ്ടി പ്രാർത്ഥിക്കും?” ഉമർ(റ) പറഞ്ഞു: “തിരുനബിﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: ‘തീർച്ചയായും താബിഉകളിൽ വെച്ച് ഏറ്റവും ഉത്തമൻ ഉവൈസ് അൽ-ഖർനി(റ) എന്ന് വിളിക്കപ്പെടുന്ന വ്യക്തിയാണ്.'”
ഇമാം ഹാകിം(റ) അലി(റ)വിൽ നിന്നും, ബൈഹഖി(റ)യും ഇബ്നു അസാകിറും(റ) മറ്റൊരാളിൽ നിന്നും നിവേദനം ചെയ്യുന്നു; അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു: “താബിഉകളിൽ ഏറ്റവും ഉത്തമൻ ഉവൈസ് അൽ-ഖർനി(റ)യാണ്.”
ഇമാം മുസ്ലിം(റ) ഉമർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “താബിഉകളിൽ വെച്ച് ഏറ്റവും ഉത്തമനായ മനുഷ്യൻ ഖർൻ ഗോത്രക്കാരനായ ഉവൈസ് അൽ-ഖർനി(റ) എന്ന് വിളിക്കപ്പെടുന്ന വ്യക്തിയാണ്. അദ്ദേഹത്തിന് ഒരു ഉമ്മയുണ്ട്, അദ്ദേഹം അവരോട് വളരെ നന്നായി പെരുമാറുന്നവരാണ്. അദ്ദേഹത്തിന് വെള്ളപ്പാണ്ടുണ്ടായിരുന്നു, അത് മാറ്റിത്തരാൻ അദ്ദേഹം അല്ലാഹുവോട് പ്രാർത്ഥിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ പൊക്കിളിന്റെ ഭാഗത്ത് ഒരു ദിർഹമിന്റെ സ്ഥലം ഒഴികെ ബാക്കിയെല്ലാം അല്ലാഹു ഭേദമാക്കി നൽകി.”
ഇബ്നു അബീ ശൈബ(റ) ഉമർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “ഉവൈസ് എന്ന് വിളിക്കപ്പെടുന്ന ഒരാൾ നിങ്ങളുടെ അടുക്കൽ വരും. അദ്ദേഹത്തിന് വെള്ളപ്പാണ്ടുണ്ടായിരുന്നു, അദ്ദേഹം അല്ലാഹുവോട് പ്രാർത്ഥിച്ചപ്പോൾ അല്ലാഹു അത് ഭേദമാക്കി നൽകി. നിങ്ങളിൽ ആരെങ്കിലും അദ്ദേഹത്തെ കണ്ടുമുട്ടിയാൽ നിങ്ങൾക്ക് വേണ്ടി പാപമോചനം തേടാൻ അദ്ദേഹത്തോട് കൽപ്പിക്കുക.”
ഇബ്നു സഅദും(റ) ഹാകിമും(റ) അബ്ദുറഹ്മാൻ ബിൻ അബീ ലൈല(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: സിഫ്ഫീൻ യുദ്ധദിവസം ശാമുകാരനായ ഒരാൾ വിളിച്ച് ചോദിച്ചു: “നിങ്ങളുടെ കൂട്ടത്തിൽ ഉവൈസ് അൽ-ഖർനി(റ) ഉണ്ടോ?” അവർ പറഞ്ഞു: “അതെ.” അപ്പോൾ അദ്ദേഹം പറഞ്ഞു: തിരുനബിﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: “തീർച്ചയായും താബിഉകളിൽ ഏറ്റവും ഉത്തമനായ വ്യക്തി ഉവൈസ് അൽ-ഖർനി(റ)യാണ്.”
തുടർന്ന് അദ്ദേഹം തന്റെ വാഹനത്തെ അടിച്ച് ഓടിച്ച് അവരുടെ കൂട്ടത്തിലേക്ക് പ്രവേശിച്ചു.
