Tweet 143

    Tweet 143
    November 4, 2022 • Friday
    Post Header

    സിദ്ദീഖ് (റ) പറഞ്ഞു; “നബിയേ !ﷺ അവർ അവരുടെ കാൽച്ചുവട്ടിലേക്ക് നോക്കിയാൽ നമ്മളെക്കാണുമല്ലോ? അതാനിൽക്കുന്നു അവർ !”
    “പേടിക്കേണ്ട കൂട്ടുകാരാ, അല്ലാഹു നമ്മോടൊപ്പമുണ്ട് “. സിദ്ദീഖി (റ)ന് സമാധാനമായി.
    ഈ സന്ദർഭത്തെ പരാമർശിച്ചു കൊണ്ട് വിശുദ്ധ ഖുർആൻ അവതരിച്ചു. തൗബ സൂറത്തിലെ നാൽപതാമത്തെ സൂക്തത്തിന്റെ ആശയം ഇപ്രകാരം വായിക്കാം:
    “ദൈവ നിഷേധികൾ അവിടുത്തെ നാടുകടത്തിയപ്പോൾ ഗുഹാന്തരത്തിൽ രണ്ടിൽ ഒരാളായി പ്രവാചകനിരിക്കുന്ന സമയം ആരും ആ പ്രവാചകനെ സഹായിച്ചില്ലെങ്കിലും അല്ലാഹു സഹായിച്ചിട്ടുണ്ടല്ലോ? നബിയും സഹചാരിയും മാത്രമേ അപ്പോൾ ഗുഹാന്തരത്തിലുണ്ടായിരുന്നുള്ളൂ. രണ്ടാമനോട് പ്രവാചകൻ പറഞ്ഞു. ‘അല്ലാഹു നമ്മോടൊപ്പമുണ്ട് നിങ്ങൾ ഭയപ്പെടേണ്ടതില്ല.’ അല്ലാഹു പ്രവാചകരുടെ മനസ്സിൽ സമാധാനം നൽകി. നിങ്ങൾക്ക് കാണാൻ കഴിയാത്ത സൈന്യത്തെക്കൊണ്ട് അല്ലാഹു അവിടുത്തേക്ക് ശക്തി നൽകി. അല്ലാഹുവിന്റെ വചനങ്ങൾ ഉന്നതിയിലെത്തുകയും നിഷേധികളുടേത് പൊയ്‌വാക്കാവുകയും ചെയ്തു. അല്ലാഹു പ്രതാപവാനും ബുദ്ധിമാനുമാണ്.”
    ഉത്ബ അവിടെയിരുന്നു. മൂത്രമൊഴിച്ചു. ഗുഹയിൽ ഇരിക്കുന്നവരുടെ മുമ്പിൽ അത് വന്ന് തളം കെട്ടുന്നുണ്ടായിരുന്നു. മഖാമു ഇബ്റാഹീമിലെ ഇബ്റാഹീം നബി (അ)യുടെ കാൽപ്പാടിനോട് സാദൃശ്യമുണ്ടായിരുന്നുവത്രെ നബി ﷺ യുടെ കാൽപ്പാദങ്ങൾക്ക്. ഖുറൈശികൾ കാൽപ്പാട് പിൻതുടർന്നാണ് ഗുഹാമുഖത്തെത്തിയത്. അവിടെയെത്തിയപ്പോൾ അവർ പരിഭ്രമിച്ചു. അവർ സ്വയം ചോദിച്ചു. : “ഇവിടെ നിന്ന് എങ്ങോട്ടാണ് പോയത്? വലത്തോട്ടോ? ഇടത്തോട്ടോ?” അവസാനം ഉമയ്യത് ബിൻ ഖലഫ് ചോദിച്ചു; “ഈ ഗുഹയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്?”
    ” ഓ , മുഹമ്മദ് ﷺ ജനിക്കുന്നതിന് മുമ്പുള്ള ഒരു ചിലന്തിയാണ് അവിടെ വല കെട്ടിയിട്ടുള്ളത്. പിന്നെന്ത് നോക്കാനാ!” അവർ തിരിച്ചു നടന്നു. ഇമാം അബൂനു ഐമി (റ)ന്റെ നിവേദനത്തിൽ ഇങ്ങനെ കാണാം : “സിദ്ദീഖ് (റ) പറഞ്ഞതായി മകൾ അസ്മാ പറഞ്ഞു. ഒരാൾ ഗുഹയ്ക്ക് നേരെ അഭിമുഖമായി വന്നു. അപ്പോൾ ഞാൻ പറഞ്ഞു. ‘പ്രിയപ്പെട്ട റസൂലേ, അവർ നമ്മളെക്കണ്ടല്ലോ?’
    ‘ഏയ് വിഷമിക്കേണ്ട! മലക്കുകൾ ചിറകുകൾ കൊണ്ട് അയാളെ മറച്ചു കൊള്ളും ‘.
    അധികം വൈകിയില്ല. ഞങ്ങളുടെ ഗുഹയ്ക്ക് അഭിമുഖമായി അയാൾ മൂത്രിക്കാനിരുന്നു. അപ്പോൾ നബി ﷺ പറഞ്ഞു. നമ്മെ അയാൾ കണ്ടിരുന്നെങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നില്ല “.
    ഈ ഗുഹാവാസത്തെ ഇമാം ബൂസീരീ പകർത്തിയതിങ്ങനെയാണ്.
    “നന്മയും മേന്മയും ഗുഹയിൽ വസിച്ചപ്പോൾ
    അന്ധരായ് മുന്നിൽ വലഞ്ഞു പോയ് വൈരികൾ
    ‘സിദ്ഖും’ സിദ്ദീഖുമാ ഗുഹയിലുണ്ടെങ്കിലും
    അവരോ പറഞ്ഞതിൽ ആരോരുമില്ലെന്ന്
    ആളുണ്ടേലെങ്ങനെ ഗുഹാ മുഖത്തുണ്ടാകും
    അടയിരിക്കും പ്രാവുമെട്ടുകാലിക്കൂടും
    അല്ലാവിൻ കാവൽ ലഭിച്ചതിൽ പിന്നെയീ
    പടയങ്കിയെന്തിന് കോട്ടയുമെന്തിന്?”
    സമുദ്രനിരപ്പിൽ നിന്ന് എഴുനൂറ്റി നാൽപ്പത്തിയെട്ട് മീറ്റർ ഉയരത്തിലുള്ള സൗർ ഗുഹയിലെ താമസം രണ്ട് ദിവസം പിന്നിട്ടു. ഇനിയിവിടെ നിന്ന് മദീനയിലേക്ക് തിരിക്കാൻ സമയമായി. യാത്രയ്ക്കും കൃത്യമായ ചില നിർണയങ്ങൾ വേണം. മക്കയിൽ നിന്ന് മദീനയിലേക്കുള്ള വ്യത്യസ്ത വഴികൾ അറിയുന്ന ഒരു വഴികാട്ടിയെ ആവശ്യമുണ്ട്. അങ്ങനെ ബനൂദൈൽ ഗോത്രക്കാരനായ അബ്ദുല്ലാഹിബിനു ഉറൈഖതിനെ കൂലിക്ക് വിളിച്ചു. ഇതര മതവിശ്വാസിയായിരുന്നെങ്കിലും വിശ്വസ്തനും വിദഗ്ധനായ വഴികാട്ടി ആസ്ബിൻ വാഇൽ അസ്സഹ്‌മിയുമായി കരാറിൽ കഴിഞ്ഞിരുന്ന ആളുമായിരുന്നു അദ്ദേഹം. നേരത്തെ രണ്ട് ഒട്ടകങ്ങളെ ഏൽപ്പിച്ച് ചുമതലപ്പെടുത്തിയ പ്രകാരം മൂന്നാം ദിവസം അയാൾ ഗുഹാമുഖത്തെത്തി.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...