
ഖിലാഫത്തും ജിഹാദും സംബന്ധിച്ചുള്ള പ്രവചനത്തിന്റെ നിവേദനം ഇങ്ങനെ വായിക്കാം. ഇബ്‌നു അബ്ബാസ്(റ)വിൽ നിന്ന് ത്വബ്റാനി(റ) റിപ്പോർട്ട് ചെയ്യുന്നു, തിരുനബിﷺ പറഞ്ഞു: “ഈ കാര്യത്തിന്റെ അഥവാ ഇസ്‌ലാമിക ഭരണത്തിന്റെ തുടക്കം പ്രവാചകത്വവും കാരുണ്യവുമാണ്. പിന്നീട് അത് കാരുണ്യത്തോട് കൂടിയ ഖിലാഫത്തായി മാറും. ശേഷം അത് കാരുണ്യത്തോട് കൂടിയ രാജഭരണമാകും. പിന്നീട് അത് കാരുണ്യത്തോട് കൂടിയ ഭരണനേതൃത്വമാകും. അതിനുശേഷം കഴുതകൾ കടിച്ചു കീറുന്നത് പോലെ അവർ അധികാരത്തിന് വേണ്ടി പരസ്പരം പോരടിക്കും. അപ്പോൾ നിങ്ങൾ ജിഹാദിൽ ഏർപ്പെടുക. നിങ്ങളുടെ ജിഹാദുകളിൽ ഏറ്റവും ഉത്തമമായത് ‘രിബാത്ത്’ അഥവാ അതിർത്തി സംരക്ഷിക്കലാണ് .നിങ്ങളുടെ രിബാത്തുകളിൽ ഏറ്റവും ഉത്തമമായത് ‘അസ്ഖലാൻ’ ആണ്.”
ഈജിപ്ത് കീഴടക്കപ്പെടുമെന്നും അവിടെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുമുള്ള തിരുനബിﷺയുടെ പ്രവചനം ഇങ്ങനെ വായിക്കാം.
ഇമാം ബഗവി(റ), ത്വബ്റാനി(റ), ഹാകിം(റ), ഇബ്നു അബ്ദുൽ ഹക്കം(റ) തുടങ്ങിയവർ വിവിധ പരമ്പരകളിലൂടെ റിപ്പോർട്ട് ചെയ്യുന്നു. ലെയ്ഥ്(റ) ഇബ്നു ശിഹാബി(റ)നോട് ചോദിച്ചു: “എന്താണ് അവരുമായുള്ള ആ കുടുംബബന്ധം?” അദ്ദേഹം മറുപടി പറഞ്ഞു: “ഇസ്മായിൽ നബി(അ)യുടെ ഉമ്മ ഹാജറ ബീവി(റ) അവരിൽപ്പെട്ടവളാണ്.” കഅ്ബ് ബിൻ മാലിക്(റ)വിൽ നിന്ന് ത്വബ്റാനി(റ)യും ബൈഹഖി(റ)യും അബൂ നുഐമും(റ) റിപ്പോർട്ട് ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “നിങ്ങൾ ഈജിപ്ത് കീഴടക്കിയാൽ അവിടുത്തെ ഖിബ്തികളോട് /കോപ്റ്റിക് ജനതയോട് നല്ല രീതിയിൽ വർത്തിക്കണം. കാരണം അവർക്ക് നമ്മോട് കരാർ ബന്ധവും കുടുംബബന്ധവുമുണ്ട്.”
അംറ് ബിൻ ആസ്(റ)വിൽ നിന്ന് ഇബ്നു അസാകിർ(റ) റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു:
“അല്ലാഹു നിങ്ങൾക്ക് ഈജിപ്തിനെ വിജയിപ്പിച്ചു തരും. അതിനാൽ അവിടുത്തെ ഖിബ്തികളോട് നിങ്ങൾ നന്നായി പെരുമാറണം. തീർച്ചയായും നിങ്ങൾക്ക് അവരുമായി വിവാഹബന്ധവും കരാർ ബന്ധവുമുണ്ട്.”
അബൂദർറ്(റ)വിൽ നിന്ന് ഇമാം മുസ്‌ലിം(റ) റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു: “നിങ്ങൾ ഈജിപ്ത് കീഴടക്കും. ‘ഖീറാത്ത്’ എന്ന നാണയവിഭാഗം ഉപയോഗിക്കപ്പെടുന്ന നാടാണത്. അവിടുത്തെ നിവാസികളോട് നിങ്ങൾ നന്മയിൽ വർത്തിക്കണം. അവർക്ക് സംരക്ഷണ കരാറും കുടുംബബന്ധവുമുണ്ട്.”
ഇമാം ബൈഹഖി(റ)യും ഇബ്നു അബ്ദുൽ ഹക്കമും(റ) അബൂദർറ്(റ)വിൽ നിന്ന് തന്നെ ഇപ്രകാരം കൂടി റിപ്പോർട്ട് ചെയ്യുന്നു: “…ഒരു ഇഷ്ടിക വെക്കുന്ന സ്ഥലത്തിന് വേണ്ടി രണ്ട് പുരുഷന്മാർ പരസ്പരം കലഹിക്കുന്നത് നിങ്ങൾ കണ്ടാൽ അവിടെ നിന്ന് നിങ്ങൾ പുറത്തുപോവുക.” റിപ്പോർട്ടർ പറയുന്നു: പിന്നീട് അബൂദർറും(റ) റബീഅ(റ)യും അബ്ദുറഹ്മാൻ ബിൻ ശുറഹ്‌ബീലും(റ) ഒരു ഇഷ്ടിക വെക്കുന്ന സ്ഥലത്തിന് വേണ്ടി തർക്കിക്കുന്നത് കണ്ടപ്പോൾ അദ്ദേഹം അവിടെ നിന്ന് മാറിപ്പോയി.
ഉമ്മുസലമ(റ)വിൽ നിന്ന് ത്വബ്റാനി(റ)യും അബൂ നുഐമും(റ) സ്വഹീഹായ പരമ്പരയോടെ റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺ അവിടുത്തെ വഫാത്തിന്റെ സമയത്ത് ഇപ്രകാരം വസ്വിയ്യത്ത് ചെയ്തു:
“ഈജിപ്തിലെ ഖിബ്തികളുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുക. തീർച്ചയായും നിങ്ങൾ അവരെ വിജയിക്കും. അവർ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിങ്ങൾക്ക് കരുത്തും സഹായികളുമായിരിക്കും.”
അബൂ യഅ്‌ല(റ)യും ഇബ്നു അബ്ദുൽ ഹക്കമും(റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇപ്രകാരം പറയുന്നു:
“ചുരുളൻ മുടിയുള്ള ഒരു ജനതയുടെ അടുക്കലേക്ക് നിങ്ങൾ ചെന്നെത്തും. അവരോട് നിങ്ങൾ നന്മയിൽ വർത്തിക്കുക. കാരണം അവർ നിങ്ങൾക്ക് കരുത്തും ശത്രുക്കൾക്കെതിരെയുള്ള പോരാട്ടത്തിൽ അല്ലാഹുവിന്റെ അനുവാദത്താൽ ഒരു സഹായിയുമായിരിക്കും.”
ഈജിപ്തിലെ കോപ്ടിക്കുകളെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
