
സഹൽ ബിൻ സഅദ് അൽ സാഇദി(റ) നിവേദനം ചെയ്ത ഒരു ഹദീസ് ഇമാം ബുഖാരി(റ) റിപ്പോർട്ട് ചെയ്യുന്നു:
തിരുനബിﷺയും മുശ്രിക്കുകളും തമ്മിൽ ഏറ്റുമുട്ടി, അവർ യുദ്ധം ചെയ്തു. പിന്നീട് തിരുനബിﷺ സ്വന്തം സൈനിക താവളത്തിലേക്കും ശത്രുക്കൾ അവരുടെ സൈനിക താവളത്തിലേക്കും തിരിച്ചുപോയി. തിരുനബിﷺയുടെ അനുചരന്മാരുടെ കൂട്ടത്തിൽ ഒരാളുണ്ടായിരുന്നു; ശത്രുക്കളിൽ നിന്ന് ഒറ്റപ്പെട്ടു നിൽക്കുന്ന ഒരാളെപ്പോലും വിടാതെ അദ്ദേഹം വാളുകൊണ്ട് വെട്ടിവീഴ്ത്തുമായിരുന്നു.
അപ്പോൾ ആളുകൾ പറഞ്ഞു: “ഇന്ന് ഇന്ന ആൾ ചെയ്തതുപോലെ നമ്മളിൽ മറ്റാരും ശത്രുക്കൾക്ക് നാശനഷ്ടങ്ങൾ വരുത്തിയിട്ടില്ല.” എന്നാൽ തിരുനബിﷺ പറഞ്ഞു: “തീർച്ചയായും അയാൾ നരകാവകാശിയാണ്.”
അപ്പോൾ ജനങ്ങളിൽ ഒരാൾ പറഞ്ഞു: “ഞാൻ അദ്ദേഹത്തെ പിന്തുടരാം.” അദ്ദേഹം ആ പോരാളിയോടൊപ്പം പുറപ്പെട്ടു. അയാൾ നിൽക്കുമ്പോൾ ഇദ്ദേഹവും നിൽക്കും, അയാൾ വേഗത്തിൽ നടക്കുമ്പോൾ ഇദ്ദേഹവും വേഗത്തിൽ നടക്കും. അവസാനം ആ പോരാളിക്ക് കഠിനമായി പരിക്കേറ്റു. മരണവേദന സഹിക്കാനാവാതെ അയാൾ വേഗത്തിൽ മരിക്കാൻ ആഗ്രഹിച്ചു. അയാൾ തന്റെ വാളിന്റെ പിടുത്തം നിലത്തുവെച്ചു, അതിന്റെ മൂർച്ചയുള്ള അറ്റം തന്റെ നെഞ്ചിന് നേരെ വെച്ചു. ശേഷം വാളിന്മേൽ ഭാരം നൽകി അയാൾ ആത്മഹത്യ ചെയ്തു.
ഇത് കണ്ട ആ മനുഷ്യൻ തിരുനബിﷺയുടെ അടുക്കൽ വന്ന് പറഞ്ഞു: “അങ്ങ് അല്ലാഹുവിന്റെ ദൂതരാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.” പ്രവാചകൻﷺ ചോദിച്ചു: “എന്താണ് കാര്യം?” അദ്ദേഹം പറഞ്ഞു: “അങ്ങ് നരകാവകാശിയാണെന്ന് പറഞ്ഞ ആ മനുഷ്യന്റെ കാര്യം തന്നെ. ജനങ്ങൾ അത് കേട്ട് അത്ഭുതപ്പെട്ടപ്പോൾ ഞാൻ പറഞ്ഞു, ‘ഞാൻ നിങ്ങൾക്ക് വേണ്ടി അയാളെ നിരീക്ഷിക്കാം’ എന്ന്. അങ്ങനെ ഞാൻ അയാളെ പിന്തുടർന്നു. അയാൾക്ക് കഠിനമായി പരിക്കേറ്റപ്പോൾ വേഗത്തിൽ മരിക്കാനായി വാളിന്റെ മുന നെഞ്ചത്ത് വെച്ച് അയാൾ ആത്മഹത്യ ചെയ്തു.” അപ്പോൾ തിരുനബിﷺ പറഞ്ഞു: “തീർച്ചയായും ചിലർ ജനങ്ങളുടെ ദൃഷ്ടിയിൽ സ്വർഗ്ഗാവകാശികളുടെ കർമ്മങ്ങൾ ചെയ്തേക്കാം, എന്നാൽ അയാൾ നരകാവകാശിയായിരിക്കും. അതുപോലെ മറ്റുചിലർ പ്രത്യക്ഷത്തിൽ നരകാവകാശികളുടെ കർമ്മങ്ങൾ ചെയ്തേക്കാം, എന്നാൽ അയാൾ സ്വർഗ്ഗാവകാശിയും ആയേക്കാം.”
അബൂഹുറൈറ(റ) നിവേദനം ചെയ്ത മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു: ഞങ്ങൾ അല്ലാഹുവിന്റെ തിരുനബിﷺയോടൊപ്പം ഖൈബർ യുദ്ധത്തിൽ പങ്കെടുത്തു. അന്ന് ഇസ്‌ലാം അവകാശപ്പെട്ടിരുന്ന ഒരാളെക്കുറിച്ച് തിരുനബിﷺ പറഞ്ഞു: “ഇയാൾ നരകാവകാശിയാണ്.” യുദ്ധം തുടങ്ങിയപ്പോൾ അയാൾ അതിശക്തമായി പോരാടുകയും അദ്ദേഹത്തിന് പരിക്കേൽക്കുകയും ചെയ്തു. അപ്പോൾ ചിലർ പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേﷺ, അങ്ങ് നരകാവകാശിയാണെന്ന് പറഞ്ഞ ആൾ ഇതാ അതിശക്തമായി പോരാടി മരണപ്പെട്ടിരിക്കുന്നു.”
അപ്പോൾ തിരുനബിﷺ പറഞ്ഞു: “അയാൾ നരകത്തിലേക്കാണ്.” ഇത് കേട്ടപ്പോൾ ചിലർക്ക് സംശയമായി. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ ആ വാർത്ത വന്നു: പരിക്കിന്റെ വേദന സഹിക്കവയ്യാതെ അയാൾ തന്റെ ആവനാഴിയിൽ നിന്ന് ഒരു അമ്പെടുത്ത് അത് ഉപയോഗിച്ച് ആത്മഹത്യ ചെയ്തിരിക്കുന്നു. ഇതറിഞ്ഞ മുസ്‌ലീംകൾ തിരുനബിﷺയുടെ അടുക്കലേക്ക് ഓടിച്ചെന്ന് പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, അല്ലാഹു അങ്ങയുടെ വാക്ക് സത്യമാക്കിയിരിക്കുന്നു, അയാൾ ആത്മഹത്യ ചെയ്തിരിക്കുന്നു.” അപ്പോൾ തിരുനബിﷺ പറഞ്ഞു: “ബിലാൽ(റ), എഴുന്നേറ്റ് വിളംബരം ചെയ്യുക: സത്യവിശ്വാസിയല്ലാതെ ആരും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. തീർച്ചയായും അല്ലാഹു ഈ ദീനിനെ ചിലപ്പോൾ പാപിയായ മനുഷ്യനെക്കൊണ്ടും സഹായിച്ചേക്കാം.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
