
ഇമാം ബൈഹഖി(റ) അബുൽ ആലിയ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ അടുക്കൽ അനുചരന്മാരിൽ ചിലർ ഇരിക്കുമ്പോൾ അവിടുന്ന് അവിടുത്തെ ഒമ്പത് ഭാര്യമാരുടെ അടുത്തേക്കും അതിഥികൾക്ക് നൽകാൻ ഭക്ഷണം അന്വേഷിച്ചു കൊണ്ട് ആളെ അയച്ചു. എന്നാൽ ഒരിടത്തും ഭക്ഷണം ലഭ്യമായിരുന്നില്ല. അപ്പോൾ വീട്ടിൽ പ്രസവിക്കാത്ത ഒരു ആട്ടിൻകുട്ടിയെ കണ്ടു. അവിടുന്ന് അതിന്റെ അകിടിൽ തടവി. അബുൽ ആലിയ(റ) പറയുന്നു: “അപ്പോൾ അതിന്റെ പിൻകാലുകൾക്കിടയിൽ പാൽ നിറഞ്ഞ ഒരു അകിട് പ്രത്യക്ഷപ്പെട്ടു. അപ്പോള് തിരുനബിﷺ ഒരു പാത്രം കൊണ്ടുവരാൻ ആവശ്യപ്പെടുകയും അതിൽ പാൽ കറന്നെടുക്കുകയും ചെയ്തു. ശേഷം ആ പാൽ വീടുകളിലേക്ക് അയച്ചു. വീണ്ടും പാൽ കറന്നു, എന്നിട്ട് അത് തിരുനബിﷺ കുടിക്കുകയും കൂടെയുള്ളവർക്ക് കുടിക്കാൻ നൽകുകയും ചെയ്തു.”
തിരുനബിﷺയുടെ പക്കൽ ഉമ്മു സുലൈം(റ), ഉമ്മു ഔസ് അൽ-ബഹ്സിയ(റ), ഉമ്മു ശരീക് അൽ-ദൗസിയ(റ), ഹംസ അൽ-അസ്‌ലമി(റ), ഉമ്മു മാലിക് അൽ-അൻസ്വാരി(റ) എന്നിവരുടെ നെയ്പ്പാത്രങ്ങളിൽ ഉണ്ടായ അത്ഭുതകരമായ വർദ്ധനവിന്റെ മുഅ്ജിസത്തുകൾ കുറിച്ചുള്ള ഒരു നിവേദനം ഇങ്ങനെ വായിക്കാം. അബൂ യഅ്‌ല(റ), ത്വബ്റാനി(റ), അബൂ നുഐം(റ), ഇബ്നു അസാക്കിർ(റ) എന്നിവർ ഉമ്മു അനസി(റ)ൽ നിന്ന് നിവേദനം ചെയ്ത ചരിത്രം താഴെ നൽകുന്നു:
ഉമ്മു സുലൈമി(റ)ന്റെ നെയ്പ്പാത്രത്തിലെ അത്ഭുതം അവർ പറയുന്നു: “ഞങ്ങൾക്ക് ഒരു ആടുണ്ടായിരുന്നു. അതിന്റെ നെയ്യ് ശേഖരിച്ച് ഞാൻ ഒരു ചെറിയ തോൽപാത്രത്തിൽ നിറച്ചു. അത് നിറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ ഒരു ദാസിയുടെ പക്കൽ തിരുനബിﷺയുടെ അടുത്തേക്ക് കൊടുത്തയച്ചു. ‘ഈ നെയ്പ്പാത്രം അല്ലാഹുവിന്റെ റസൂലിﷺന് എത്തിച്ചുകൊടുക്കുക’ എന്ന് ഞാൻ അവളോട് പറഞ്ഞു.
അവൾ ചെന്ന് പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരെﷺ, ഉമ്മു സുലൈം(റ) അങ്ങേക്കായി കൊടുത്തയച്ച നെയ്പ്പാത്രമാണിത്.’ അപ്പോൾ അവിടുന്ന് കൽപ്പിച്ചു: അവൾക്കായി ആ പാത്രം കാലിയാക്കി നൽകൂ.
അങ്ങനെ ആ പാത്രം കാലിയാക്കി അവൾക്ക് തന്നെ തിരിച്ചുനൽകി. അവൾ അതുമായി തിരിച്ചു വന്നു. വീട്ടിലെത്തിയ ഉമ്മു സുലൈം(റ) കാണുന്നത് നെയ്യ് നിറഞ്ഞ് തുളുമ്പുന്ന പാത്രമാണ്! അവർ ദാസിയോട് ചോദിച്ചു: ‘ഞാൻ നിന്നോട് ഇത് റസൂലിﷺന് എത്തിച്ചു കൊടുക്കാൻ പറഞ്ഞതല്ലേ?’ ദാസി പറഞ്ഞു: ‘ഞാൻ അത് കൊടുത്തു. നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ലെങ്കിൽ റസൂലിﷺനോട് തന്നെ ചോദിച്ചോളൂ.’
ഉമ്മു സുലൈം(റ) നബിﷺയുടെ അടുത്തെത്തി ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേﷺ, ഞാൻ അങ്ങേക്ക് ഒരു നെയ്പ്പാത്രം കൊടുത്തയച്ചിരുന്നു.’ അവിടുന്ന് പറഞ്ഞു: അതെ, അവൾ അത് കൊണ്ടുവന്നിരുന്നു. അവർ പറഞ്ഞു: ‘സത്യസന്ദേശവുമായി അങ്ങയെ നിയോഗിച്ചവൻ സത്യം! ആ പാത്രം ഇപ്പോഴും നെയ്യ് നിറഞ്ഞ് തുളുമ്പുകയാണ്.’ അപ്പോൾ തിരുനബിﷺ പറഞ്ഞു: ഉമ്മു സുലൈം(റ), അല്ലാഹുവിന്റെ പ്രവാചകന്ﷺ നീ ഭക്ഷണം നൽകിയതുപോലെ അല്ലാഹു നിനക്കും ഭക്ഷണം നൽകിയതിൽ നീ അത്ഭുതപ്പെടുകയാണോ? നീ അത് കഴിക്കുകയും മറ്റുള്ളവർക്ക് നൽകുകയും ചെയ്യുക.
അവർ വീട്ടിൽ വന്ന് ആ നെയ്യിൽ നിന്ന് ഞങ്ങൾക്ക് ആവശ്യത്തിന് എടുത്തു നൽകി. ഏകദേശം ഒരു മാസത്തോളമോ രണ്ടു മാസത്തോളമോ ഞങ്ങൾക്ക് കൂട്ടാനായി ഉപയോഗിക്കാൻ മാത്രം നെയ്യ് അതിൽ ബാക്കിയുണ്ടായിരുന്നു.”
ഉമ്മു ഔസ് അൽ-ബഹ്സിയ(റ) എന്നവരുടെ നെയ്പ്പാത്രവുമായി ബന്ധപ്പെട്ട മറ്റൊരു അത്ഭുതകരമായ ചരിത്രം ഇങ്ങിനെയാണ്. ഇമാം ത്വബ്റാനി(റ)യും ബൈഹഖി(റ)യും ഉമ്മു ഔസ് അൽ-ബഹ്സിയ(റ) എന്നവരിൽ നിന്ന് നിവേദനം ചെയ്യുന്നു:
അവർ പറഞ്ഞു: “ഞാൻ കുറച്ച് നെയ്യ് ഉരുക്കി ഒരു ചെറിയ തോൽപാത്രത്തിലാക്കി അല്ലാഹുവിന്റെ ദൂതർﷺക്ക് സമ്മാനമായി നൽകി. അവിടുന്ന് അത് സ്വീകരിക്കുകയും, പാത്രത്തിൽ അല്പം നെയ്യ് ബാക്കിവെച്ച് അതിൽ ഊതുകയും അനുഗ്രഹത്തിനായി പ്രാർഥിക്കുകയും ചെയ്തു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
