
സലമത്ത് ബിനുൽ അക്‌വഅ്(റ) നിവേദനം ചെയ്യുന്നു:
“ഞങ്ങൾ തിരുനബിﷺക്കൊപ്പം ഹവാസിൻ യുദ്ധത്തിൽ പങ്കെടുത്തു. അന്ന് ഞങ്ങൾ കഠിനമായ ദാഹവും ക്ഷാമവും കൊണ്ട് പ്രയാസത്തിലായിരുന്നു. അപ്പോൾ ഒരു തോൽപാത്രത്തിൽ കുറച്ച് വെള്ളം കൊണ്ടുവന്നു. തിരുനബിﷺ അത് ഒരു ചെറിയ പാത്രത്തിലേക്ക് പകരാൻ ആവശ്യപ്പെട്ടു. തുടർന്ന് ഞങ്ങൾ എല്ലാവരും ആ വെള്ളത്തിൽ നിന്ന് വുളൂഅ് എടുത്തു. മറ്റൊരു നിവേദന പ്രകാരം ഇങ്ങനെയും വായിക്കാം. തിരുനബിﷺ ആ വെള്ളം ഒരു പാത്രത്തിലേക്ക് പകർന്നു. ഞങ്ങൾ എല്ലാവരും അത് ഉപയോഗിച്ച് വുളൂഅ് ചെയ്തു. ഞങ്ങൾ ധാരാളമായി വെള്ളം കോരി ഉപയോഗിച്ചിട്ടും അത് ബാക്കിയുണ്ടായിരുന്നു. അന്നേരം ഞങ്ങൾ ആയിരത്തി നാനൂറ് പേർ ഉണ്ടായിരുന്നു.”
ഇമാം മുസ്‌ലിം(റ) ജാബിർ(റ)വിൽ നിന്നും ഇമാം മാലിക്(റ), ഇമാം അഹ്‌മദ്(റ) എന്നിവർ മുആദ് ബിൻ ജബൽ(റ)വിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു: തബൂഖ് യുദ്ധസമയത്ത് തിരുനബിﷺ പറഞ്ഞു: “ഇൻശാ അല്ലാഹ്! നാളെ നിങ്ങൾ തബൂഖിലെ ഉറവയ്ക്ക് അടുത്തെത്തും. ഉച്ചയാവാതെ നിങ്ങൾ അവിടെ എത്തിച്ചേരുകയില്ല. നിങ്ങളിൽ ആരെങ്കിലും അവിടെ എത്തിയാൽ ഞാൻ വരുന്നത് വരെ ആ വെള്ളത്തിൽ തൊട്ടുപോകരുത്.” ഞങ്ങൾ അവിടെ എത്തിയപ്പോൾ രണ്ട് പേർ ഞങ്ങൾക്ക് മുൻപേ അവിടെ എത്തിയിരുന്നു. ആ ഉറവയാകട്ടെ ഒരു ചെരുപ്പിന്റെ വാറുപോലെ വളരെ നേർത്ത രീതിയിൽ മാത്രം വെള്ളം ഇറ്റിറ്റുവീഴുന്ന അവസ്ഥയിലായിരുന്നു.
തിരുനബിﷺ അവരോട് ചോദിച്ചു: “നിങ്ങൾ അതിലെ വെള്ളത്തിൽ തൊട്ടോ?” അവർ ‘അതെ’ എന്ന് മറുപടി നൽകി. അപ്പോൾ തിരുനബിﷺ അവരെ ശകാരിക്കുകയും അല്ലാഹു ഉദ്ദേശിച്ച ചില കാര്യങ്ങൾ അവരോട് പറയുകയും ചെയ്തു. പിന്നീട് ആളുകൾ ആ ഉറവയിൽ നിന്ന് കുറശ്ശെ കുറശ്ശെയായി വെള്ളം കോരി ഒരു പാത്രത്തിൽ ശേഖരിച്ചു. അതിൽ തിരുനബിﷺ അവിടുത്തെ മുഖവും കൈകളും കഴുകി. ശേഷം ആ വെള്ളം തിരികെ ഉറവയിലേക്ക് തന്നെ ഒഴിച്ചു. ഉടനെ ആ ഉറവയിൽ നിന്ന് വെള്ളം ശക്തിയായി ഒഴുകാൻ തുടങ്ങി. ജനങ്ങളെല്ലാം അവിടെ നിന്ന് വെള്ളം കുടിക്കുകയും ശേഖരിക്കുകയും ചെയ്തു.
അനന്തരം തിരുനബിﷺ മുആദ്(റ)വിനോട് പറഞ്ഞു: “മുആദ്(റ), നിനക്ക് ദീർഘായുസ്സ് ലഭിക്കുകയാണെങ്കിൽ, ഈ പ്രദേശം മുഴുവൻ തോട്ടങ്ങളാൽ നിറയുന്നത് നിനക്ക് കാണാൻ സാധിക്കും.” ഇബ്നു സഅദും(റ) ബൈഹഖി(റ)യും യഹ്‌യ ബിൻ സഈദി(റ)ൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: അനസ് ബിൻ മാലിക്(റ) ഖുബാഇൽ ഞങ്ങളുടെ അടുത്ത് വന്നു. അവിടെയുള്ള ഒരു കിണറിനെക്കുറിച്ച് അദ്ദേഹം ചോദിച്ചു. ഞാൻ അത് കാണിച്ചുകൊടുത്തു. അപ്പോൾ അദ്ദേഹം പറഞ്ഞു:
“ഈ കിണറിന്റെ അവസ്ഥ പണ്ട് ഇപ്രകാരമായിരുന്നു: ഒരാൾ തന്റെ കഴുതയ്ക്ക് കൊടുക്കാൻ വേണ്ടി ഇതിൽ നിന്ന് വെള്ളം കോരിയാൽ അപ്പോഴേക്കും അത് വറ്റിപ്പോകുമായിരുന്നു. അങ്ങനെയിരിക്കെ അല്ലാഹുവിന്റെ റസൂൽﷺ ഇവിടെ വരികയും ഒരു ബക്കറ്റ് വെള്ളം ആവശ്യപ്പെടുകയും ചെയ്തു. അവിടുന്ന് അത് കുടിച്ചു അല്ലെങ്കിൽ അതിൽ നിന്ന് വുളൂഅ് ചെയ്തു, അതുമല്ലെങ്കിൽ അതിൽ ഉമിനീർ ചേർത്തു. പിന്നീട് ആ വെള്ളം കിണറ്റിലേക്ക് തന്നെ ഒഴിക്കാൻ അവിടുന്ന് കൽപ്പിച്ചു. അതിനുശേഷം ആ കിണർ ഒരിക്കലും വറ്റിയിട്ടില്ല.”
ബൈഹഖി(റ) അനസ്(റ)വിൽ നിന്ന് തന്നെ റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺ തന്റെ വുളൂഇന് ശേഷം ബാക്കി വന്ന വെള്ളം ഖുബാഇലെ കിണറ്റിലേക്ക് ഒഴിച്ചു. അതിനുശേഷം ആ കിണറ്റിലെ വെള്ളം ഒരിക്കലും കുറഞ്ഞിട്ടില്ല.”
അൽ ഹാരിസ് ബിൻ അബീ ഉസാമ(റ), അബൂ നുഐം(റ), ബൈഹഖി(റ) എന്നിവർ റിപ്പോർട്ട് ചെയ്യുന്നു:
സിയാദ് ബിൻ അൽ ഹാരിസ് അസ്-സുദാഈ(റ) പറഞ്ഞു: “ഞാൻ തിരുനബിﷺയോട് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേﷺ, ഞങ്ങളുടെ കിണറിൽ ശൈത്യകാലത്ത് ആവശ്യത്തിന് വെള്ളമുണ്ടാകാറുണ്ട്, അപ്പോൾ ഞങ്ങൾ അവിടെ ഒന്നിച്ചു കഴിയുന്നു. എന്നാൽ വേനൽക്കാലമായാൽ വെള്ളം കുറയുകയും ഞങ്ങൾ ദൂരെയുള്ള മറ്റു ജലസ്രോതസ്സുകളിലേക്ക് ചിതറിപ്പോകേണ്ടി വരികയും ചെയ്യുന്നു. ഇപ്പോൾ ഞങ്ങൾ ഇസ്‌ലാം സ്വീകരിച്ചിരിക്കുകയാണ്. ഞങ്ങൾക്ക് ചുറ്റുമുള്ളവരൊക്കെ ഞങ്ങളുടെ ശത്രുക്കളുമാണ്. അതിനാൽ ഞങ്ങളുടെ കിണറിലെ വെള്ളം വർദ്ധിക്കാനും ഞങ്ങൾക്ക് ചിതറിപ്പോകാതെ ഒന്നിച്ചു കഴിയാനും വേണ്ടി അവിടുന്ന് അല്ലാഹുവോട് പ്രാർഥിച്ചാലും.” അപ്പോൾ തിരുനബിﷺ ഏഴ് കല്ലുകൾ ആവശ്യപ്പെട്ടു. അവിടുന്ന് അവ തന്റെ കൈവെള്ളയിലിട്ട് തിരുമ്മുകയും പ്രാർഥിക്കുകയും ചെയ്തു. ശേഷം ഇപ്രകാരം പറഞ്ഞു: “ഈ കല്ലുകളുമായി പോവുക. നിങ്ങൾ കിണറിനടുത്തെത്തിയാൽ ‘ബിസ്മില്ലാഹ്’ എന്ന് പറഞ്ഞ് ഓരോന്നായി അതിലേക്ക് എറിയുക.”
സിയാദ്(റ) പറയുന്നു: “അവിടുന്ന് കൽപ്പിച്ചതുപോലെ ഞങ്ങൾ ചെയ്തു. അതിനുശേഷം ആ കിണറിന്റെ ആഴം കാണാൻ പോലും കഴിയാത്ത വിധം വെള്ളം നിറഞ്ഞു കവിഞ്ഞു.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
