
ഉമർ ബിൻ ഖത്വാബി(റ)ൽ നിന്ന് അബൂ ദാവൂദ്(റ) നിവേദനം ചെയ്യുന്നു. മുസൈന ഗോത്രത്തിൽ നിന്നോ ജുഹൈന ഗോത്രത്തിൽ നിന്നോ ഉള്ള ഒരു മനുഷ്യൻ ചോദിച്ചു: “അല്ലാഹുവിൻ്റെ ദൂതരേﷺ, ഞങ്ങൾ ഏത് കാര്യത്തിലാണ് പ്രവർത്തിക്കേണ്ടത്? കഴിഞ്ഞുപോയ ഒരു കാര്യത്തിലാണോ — അതോ ഇപ്പോൾ പുതുതായി ആരംഭിക്കുന്ന ഒരു കാര്യത്തിലാണോ?” തിരുനബിﷺ പറഞ്ഞു: “കഴിഞ്ഞുപോയ ഒരു കാര്യത്തിലാണ്.” അപ്പോൾ ആ മനുഷ്യൻ പറഞ്ഞു: “അങ്ങനെയെങ്കിൽ എന്തിനാണ് പ്രവർത്തിക്കുന്നത്?” അവിടുന്ന് പറഞ്ഞു: “തീർച്ചയായും സ്വർഗ്ഗാവകാശികൾക്ക് സ്വർഗ്ഗാവകാശികളുടെ കർമങ്ങൾ എളുപ്പമാക്കപ്പെടും, നരകാവകാശികൾക്ക് നരകാവകാശികളുടെ കർമങ്ങളും എളുപ്പമാക്കപ്പെടും.”
ഈ ഹദീസിൽ യഹ്യാ ബ്‌നു യഅ്മറും(റ) ഹുമൈദ് ബ്‌നു അബ്ദുറഹ്മാനും(റ) പറയുന്നു: “ഞങ്ങൾ അബ്ദുല്ലാഹ് ഇബ്‌നു ഉമറി(റ)നെ കണ്ടുമുട്ടി. അപ്പോൾ ഞങ്ങൾ അദ്ദേഹത്തോട് ‘ഖദ്റി’നെപ്പറ്റി അഥവാ അല്ലാഹുവിൻ്റെ മുൻവിധിയെപ്പറ്റി സംസാരിച്ചു” – അതായത്, അതിലുള്ള വിശ്വാസത്തെക്കുറിച്ചും അതിനെക്കുറിച്ച് പറയുന്ന വാദങ്ങളെക്കുറിച്ചും, ഖദരിയ്യഃ വിഭാഗം പറയുന്ന സംശയങ്ങളെക്കുറിച്ചും.” അപ്പോൾ അദ്ദേഹം അതുപോലെയുള്ള മറ്റൊരു ഹദീസ് ഇതിനോടൊപ്പം കൂട്ടിച്ചേർത്തു.” ജിബ്‌രീൽ(അ) നബിﷺയോട് ഇസ്‌ലാമിനെക്കുറിച്ചും ഈമാനിനെക്കുറിച്ചും ഖദ്റിനെക്കുറിച്ചും ചോദിച്ച ഹദീസിലേക്കുള്ള സൂചനയയായിരുന്നു അത്. തുടർന്ന് ഇബ്‌നു ഉമർ(റ) പറഞ്ഞു: “മുസൈന ഗോത്രത്തിൽ നിന്നോ” – അത് പുരാതന അറബ് ഗോത്രങ്ങളിൽ ഒന്നാണ്, മദീനക്കും മക്കക്കും ഇടയിലുള്ള വഴിയിലായിരുന്നു അവരുടെ വാസസ്ഥലം. “അല്ലെങ്കിൽ ജുഹൈന ഗോത്രത്തിൽ നിന്നോ” – ഇതും പുരാതന അറബ് ഗോത്രമാണ്, യമൻ മുതൽ മക്കയുടെ സമീപം വരെയുള്ള തിഹാമ സമതലത്തിലായിരുന്നു അവർ താമസിച്ചിരുന്നത്.”
അല്ലാഹു മനുഷ്യർക്ക് വിധിച്ചിട്ടുള്ള കാര്യത്തെക്കുറിച്ചുള്ള ചോദ്യമാണ് ഹദീസിൽ പരാമർശിച്ചത്. അല്ലാഹുവിൻ്റെ വിധി(ഖദ്ർ) തീരുമാനിക്കപ്പെട്ട് അവസാനിച്ചതോ, അതോ അടിമയുടെ പ്രവർത്തനങ്ങൾ അനുസരിച്ച് പിന്നീട് നിർണ്ണയിക്കപ്പെടുന്നതോ?
അപ്പോൾ നബിﷺ പറഞ്ഞു: “കഴിഞ്ഞുപോയ ഒരു കാര്യത്തിലാണ്.” – അതായത്, അടിമകളുടെ കാര്യങ്ങൾ അല്ലാഹുവിനാൽ അനാദികാലം മുതൽക്കേ തീരുമാനിക്കപ്പെട്ടിരിക്കുന്നു.
അപ്പോൾ ആ മനുഷ്യൻ – “അല്ലെങ്കിൽ കൂട്ടത്തിലുണ്ടായിരുന്ന ചിലർ – ചോദിച്ചു: ‘അങ്ങനെയെങ്കിൽ എന്തിനാണ് പ്രവർത്തിക്കുന്നത്?!'” –
അപ്പോൾ നബിﷺ പറഞ്ഞു: “നന്മയും തിന്മയും അല്ലാഹു എല്ലാവർക്കും വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്. അതിനാൽ എല്ലാവരും അറിഞ്ഞുകൊണ്ട് പ്രവർത്തിക്കുകയും അവർക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കുകയും ചെയ്യുന്നു. സ്വർഗ്ഗാവകാശികളുടെ കർമങ്ങൾ ആര് തിരഞ്ഞെടുക്കുന്നുവോ, അവന് അല്ലാഹു അതിന് സൗകര്യം നൽകുകയും പിന്നീട് അവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും. അവൻ സ്വർഗ്ഗാവകാശിയാണെന്ന് അല്ലാഹു അനാദികാലം മുതൽക്കേ അറിയുന്നവനാണ്. അതുപോലെ, നരകാവകാശികളുടെ കർമങ്ങൾ ആര് സ്വയം തിരഞ്ഞെടുക്കുന്നുവോ, അവനെ അല്ലാഹു വിട്ടേക്കുകയും അന്ത്യനാളിൽ നരകത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും. അവൻ നരകാവകാശികളുടെ കർമങ്ങൾ ചെയ്യുമെന്ന് അല്ലാഹു അനാദികാലം മുതൽക്കേ അറിയുന്നവനാണ്.
അല്ലാഹു മനുഷ്യനുമേൽ അടിച്ചേൽപ്പിക്കുകയല്ല മറിച്ച് അവന് അവസരങ്ങളും ആലോചനയും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നൽകിയിട്ടുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
