Tweet 119

    Tweet 119
    October 11, 2022 • Tuesday
    Post Header

    മുത്ത് നബി ﷺ യും ജിബ്‌രീലും (അ) മുന്നോട്ട് നീങ്ങി. ആകാശത്തിന്റെ രണ്ടാം വിതാനത്തിലെത്തി. ജിബ്‌രീൽ (അ) വാതിൽ തുറക്കാനാവശ്യപ്പെട്ടു. ‘ആരാണ്?’ ചോദ്യം വന്നു. ‘ഞാൻ’ – ജിബ്‌രീൽ (അ), ഉത്തരം ചെയ്തു. ‘ഒപ്പമാരാണ് ?’ അടുത്ത ചോദ്യം വന്നു. ‘മുഹമ്മദ് ‘ ﷺ എന്ന് ഉത്തരം നൽകി. ‘ഓ, അവിടുത്തെ ആനയിക്കാൻ നിയോഗിക്കപ്പെട്ടു അല്ലേ ? മംഗളം..! സ്വാഗതം.!’ കവാടം തുറക്കപ്പെട്ടു. അതാ അവിടെയുണ്ട് രണ്ട് പ്രവാചകന്മാർ. ഈസാ നബി (അ)യും യഹിയാ നബി (അ)യും. രണ്ടു പേരും തമ്മിൽ ഒരുപാട് സാദൃശ്യങ്ങളുണ്ട്. വസ്ത്രത്തിലും മുടിയിലും ഒക്കെ. ഒപ്പം അനുയായികളുടെ ഒരു സംഘവുമുണ്ട്. ഈസാ നബി (അ)യെക്കണ്ടാൽ ചുവപ്പു കലർന്ന വെളുത്ത നിറമുള്ള ഒരൊത്ത മനുഷ്യൻ. നല്ല തലമുടിയുണ്ട്. പെട്ടെന്ന് കണ്ടാൽ കുളിപ്പുരയിൽ നിന്ന് ഇറങ്ങി വരികയാണെന്ന് തോന്നും. ആകാരത്തിൽ ഉർവത് ബിൻ മസ്ഊദ് അസ്സഖഫി എന്ന സ്വഹാബിയെപ്പോലെയുണ്ട്.
    നബി ﷺ അവർക്കിരുവർക്കും സലാം ചൊല്ലി. അവർ പ്രത്യഭിവാദ്യം ചെയ്തു. ‘സദ്‌വൃത്തരായ സഹോദരനും പ്രവാചകനും സ്വാഗതം’ എന്ന് പറഞ്ഞ് നന്മകൾക്കായി പ്രാർഥിച്ചു. മുത്തുനബി ﷺ യാത്ര തുടർന്നു.
    മൂന്നാമത്തെ വിതാനത്തിലേക്കുയർന്നു. കഴിഞ്ഞ വിതാനങ്ങളിലേത് പോലെ തുറക്കാനാവശ്യപ്പെടുകയും സ്വാഗത വാചകങ്ങൾ നേരുകയും ചെയ്തു. അതാ അവിടെയുണ്ട് യൂസുഫ് നബി (അ). അവർ മുത്ത് നബി ﷺ യെ സ്വാഗതം ചെയ്തു. നന്മകൾക്കായി പ്രാർഥിച്ചു. മനുഷ്യ സൗന്ദര്യത്തിന്റെ പകുതിയും യൂസുഫ് നബി (അ)യിൽ തന്നെ കാണാം. നക്ഷത്രങ്ങൾക്കിടയിൽ പൂർണ ചന്ദ്രനെന്നപോലെ അല്ലാഹുവിന്റെ സൃഷ്ടികളിൽ അതിസുന്ദരനാണ് യൂസുഫ് നബി (അ). ജിബ്‌രീൽ (അ) നബി ﷺ യോട് പരിചയപ്പെടുത്തി.
    ശേഷം നാലാമത്തെ വിതാനത്തിലേക്കുയർന്നു. പ്രവേശനത്തിന്റെ പ്രാരംഭ ഉപചാരങ്ങൾക്ക് ശേഷം ഇദ്’രീസ് നബി (അ)യെക്കണ്ടുമുട്ടി. അഭിവാദ്യങ്ങളും പ്രാർഥനകൾക്കും ശേഷം അഞ്ചാമത്തെ വിതാനത്തിലേക്കുയർന്നു. സ്വാഗതോപചാരങ്ങൾക്ക് ശേഷം ഹാറൂൻ നബി (അ)യെക്കണ്ടുമുട്ടി. അവിടുന്ന് ഹൃദ്യമായി സ്വാഗതം ചെയ്തു. ഹാറൂൻ നബി (അ)യുടെ താടിരോമങ്ങൾ പകുതി വെളുത്തും ബാക്കി കറുത്തും കാണപ്പെട്ടു. താടി നീണ്ട് ഏകദേശം പൊക്കിൾ വരെ എത്തിയിരുന്നു. അനുയായികളിൽ കുറച്ച് പേരോടൊപ്പം കഥ പറഞ്ഞിരിക്കുകയായിരുന്നു അവിടുന്ന്. ജിബ്‌രീൽ (അ) ഹാറൂൻ നബി (അ)യെ പരിചയപ്പെടുത്തി.
    നബി ﷺ യും ജിബ്‌രീലും (അ) ആകാശത്തിന്റെ ആറാമത്തെ മണ്ഡലത്തിലേക്കെത്തി. കഴിഞ്ഞ വിതാനങ്ങളിലേത് പോലെ സ്വാഗതോപചാരങ്ങൾ കഴിഞ്ഞു. അവിടെ കുറേ പ്രവാചകന്മാർ ഓരോരുത്തരോടുമൊപ്പം ചെറുതും വലുതുമായ സംഘങ്ങൾ. അങ്ങനെ മുന്നോട്ട് ഗമിക്കവെ ഒരു വലിയ സംഘം. അത് മൂസാ നബി (അ)യും അനുയായികളുമാണ്. അപ്പോൾ ഒരു സന്ദേശം ഉയർന്നു. അവിടുന്ന് ശിരസ്സൊന്നുയർത്തുക. ആ കാണുന്ന മഹാസംഘം മുഹമ്മദ് നബി ﷺ യുടെ സമുദായമാണ്. അവർ മണ്ഡലങ്ങൾ നിറയെ വലിയ സംഘമാണ്. ഇതിനു പുറമെ വിചാരണ കൂടാതെ സ്വർഗത്തിൽ പ്രവേശിക്കുന്ന എഴുപതിനായിരം ആളുകൾ വേറെയുമുണ്ട്.
    മൂസാ നബി (അ) ദീർഘകായനായ വ്യക്തിത്വമായിരുന്നു. ഒറ്റനോട്ടത്തിൽ ‘ശനൂഅ’ ഗോത്രത്തിലെ വ്യക്തികളെപ്പോലെയായിരുന്നു.
    നബി ﷺ മൂസാ നബി (അ)ക്ക് സലാം ചൊല്ലി. അവിടുന്ന് പറഞ്ഞു, ഇസ്റായീല്യർ പറയുന്നത് എല്ലാവരെക്കാളുമുന്നതൻ ഞാനാണെന്നാണ്. എന്നാൽ എന്നെക്കാൾ ഉന്നതർ മുഹമ്മദ് ﷺ ആണ്. നബി ﷺ മൂസാ നബി (അ)യെ വിട്ടുപിരിഞ്ഞ് മൂന്നോട്ട് നീങ്ങുമ്പോൾ അവിടുത്തെ കണ്ണുകൾ നിറഞ്ഞു. മഹാനവർകളോട് ചോദിക്കപ്പെട്ടു. ‘എന്തിനാണ് കരയുന്നത് ?’ മറുപടി ഇങ്ങനെയായിരുന്നു : ‘എന്റെ പിൻഗാമിയായ പ്രവാചകൻ . കണ്ടില്ലേ എന്നേക്കാൾ വലിയ സംഘത്തോടൊപ്പം സ്വർഗത്തിലേക്ക് പ്രവേശിക്കും. ഞാൻ പരലോകത്തേക്ക് യാത്രയായ ശേഷമാണ് ഈ പ്രവാചകൻ ഭൗതിക ലോകത്തേക്ക് വന്നത്. എന്നാൽ, എന്റെ സമുദായത്തേക്കാൾ എത്രയോ മടങ്ങ് ആളുകളോടൊപ്പമാണ് സ്വർഗത്തിലേക്കെത്തുക’.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...