Tweet 1140

    Tweet 1140
    July 28, 2025 • Monday
    Post Header

    തിരുനബിﷺയുടെ വ്യാപാര വ്യവഹാരങ്ങളെ വായിക്കുമ്പോൾ അവിടുന്ന് സാധനങ്ങൾ വാങ്ങിയതിനെ കുറിച്ച് കൂടി നമുക്ക് വായിക്കേണ്ടതുണ്ടല്ലോ. ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. മഹതി ആഇശ(റ) പറഞ്ഞു. തിരുനബിﷺ ഒരു ജൂതന്റെ പക്കൽ നിന്നും സാധനങ്ങൾ വാങ്ങി. പകരം പണയമായി അവിടുത്തെ പടയങ്കി നൽകി.

    ഇരുപത് സാഅ് ഗോതമ്പോ ബാർലിയോ ആയിരുന്നു തിരുനബിﷺ വാങ്ങിയത് എന്ന് ഇമാം ബുഖാരി(റ)യും അഹ്മദും(റ) മറ്റും നിവേദനം ചെയ്യുന്ന ഹദീസുകളിൽ കാണാം. തിരുനബിﷺയുടെ തിരു ദേഹവിയോഗ സമയത്ത് പ്രസ്തുത ജൂതന്റെ പക്കൽ തിരുനബിﷺയുടെ പടയങ്കി പണയത്തിലായിരുന്നു എന്നും കുടുംബത്തിനുവേണ്ടി മുപ്പത് സാഅ് ധാന്യത്തിന് പകരമായിരുന്നു എന്നും ഇമാം അഹ്മദും(റ) തുർമുദി(റ)യും നസാഈ(റ)യും ഉദ്ധരിക്കുന്ന ഹദീസിലുണ്ട്.

    തിരുനബിﷺയുടെ വിയോഗ നേരത്ത് അവിടുത്തെ പടയങ്കി പണയത്തിലായിരുന്നു എന്ന് പരാമർശിക്കുന്ന നിരവധി നിവേദനങ്ങളും ഹദീസുകളും വായിക്കാനാവും.

    സമ്പന്നരായ സത്യവിശ്വാസികളുണ്ടായിരുന്നിട്ടും ഇതര മത വിശ്വാസിയിൽ നിന്ന് വായ്പ വാങ്ങിയത് ഒരു സാമൂഹിക ക്രമത്തിന്റെ ചിത്രം പകർന്നു നൽകാൻ വേണ്ടി കൂടിയാണ്. തിരുനബിﷺക്ക് വായ്പ നൽകാതെ സൗജന്യമായി തന്നെ എന്തും നൽകാൻ സന്നദ്ധരായ സ്വഹാബികളിൽ സമ്പന്നരായവർ തന്നെയുണ്ടായിരുന്നു. പക്ഷേ, മറ്റൊരു മത വിശ്വാസിയിൽനിന്ന് വ്യവഹാരം നടത്തുക വഴി ഒരു ബഹുസ്വര സമൂഹത്തെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് തിരുനബിﷺ പഠിപ്പിച്ചു. അക്കാലത്ത് മദീനയിലുണ്ടായിരുന്ന ഇതര മതവിശ്വാസികളോട് തിരുനബിﷺയുടെ സമീപനം എന്തായിരുന്നുവെന്നും സമ്പർക്കം എപ്രകാരമായിരുന്നുവെന്നും ഒക്കെ വായിക്കാൻ ഈ സംഭവം ലോകത്തിന് അവസരം നൽകുന്നു. മദീനയിൽ സമ്പൂർണ്ണ അധികാരമുണ്ടായിരുന്നപ്പോഴും ആജ്ഞാനുവർത്തികളായ അനുയായികൾ ചുറ്റും നിറഞ്ഞു നിന്നപ്പോഴും ഇതര മതവിശ്വാസികൾക്ക് സ്വതന്ത്രമായി ജീവിക്കാനും അവരുടെ ജീവിത വ്യവഹാരങ്ങൾ സുതാര്യമായി നടത്താനും അവരോട് സുഗമമായി തിരുനബിﷺ തങ്ങൾക്ക് തന്നെ ക്രയവിക്രയങ്ങൾ നടത്താനും പറ്റുന്ന ഒരു സാമൂഹിക അന്തരീക്ഷം മദീനയിലുണ്ടായിരുന്നു എന്ന് വായിക്കാൻ വേറെ സംഭവങ്ങൾ ആവശ്യമില്ല.

    അബൂ സഈദ് അല് ഖുദ്രി(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ ഗ്രാമീണനായ ഒരു അറബി നബിﷺയുടെ അടുക്കൽ വന്നു. അദ്ദേഹത്തിന് നൽകാനുള്ള കടം വീട്ടി കൊടുക്കാൻ പറഞ്ഞു. അപ്പോൾ തിരുനബിﷺയുടെ പക്കൽ കടം വീട്ടാനുള്ളതില്ലായിരുന്നു. അദ്ദേഹത്തോട് സാവധാനം ചോദിച്ചെങ്കിലും ഇപ്പോൾതന്നെ കിട്ടണമെന്ന് അദ്ദേഹം ശാഠ്യം പിടിച്ചു. പറഞ്ഞ അവധി എത്തുമ്പോൾ എന്തായാലും നൽകുമെന്ന് തിരുനബിﷺ പറഞ്ഞെങ്കിലും ഇപ്പോൾ തന്നെ നൽകിയില്ലെങ്കിൽ ഞാൻ പ്രയാസപ്പെടുത്തും എന്ന് അദ്ദേഹം പറഞ്ഞു. ഇതു കേട്ട സ്വഹാബികൾ അയാളെ വിരട്ടാൻ ശ്രമിച്ചു. നിങ്ങൾ ആരോടാണ് സംസാരിക്കുന്നത് എന്ന് ചോദിച്ചു. ഉടനെ തിരുനബിﷺ ചോദിച്ചു. നിങ്ങൾ അവകാശം ലഭിക്കാനുള്ള ആളുടെ കൂടെയല്ലേ നിൽക്കുന്നത്. അദ്ദേഹം അദ്ദേഹത്തിനു കിട്ടാനുള്ളതാണല്ലോ ചോദിക്കുന്നത്.

    ശേഷം തിരുനബിﷺ ഖൗല ബിൻത് ഖൈസി(റ)ൻ്റെ അടുത്തേക്ക് ആളെ അയച്ചു. അവധിയും നിബന്ധനയും പറഞ്ഞു കടം വാങ്ങി. ഗ്രാമീണനായ അറബിക്ക് നൽകാറുള്ളത് കൃത്യമായി നൽകി. അദ്ദേഹം പറഞ്ഞു. കൃത്യമായും അവിടുന്ന് കരാർ പാലിച്ചിരിക്കുന്നു. അല്ലാഹു അവിടുത്തേക്ക് അനുഗ്രഹങ്ങൾ നൽകട്ടെ. എൻ്റെ പക്കൽ നിന്ന് വാങ്ങിയ വായ്പ തിരിച്ചു നൽകിയിരിക്കുന്നു.

    അദ്ദേഹം സന്തോഷവാനായി മടങ്ങി. അതിമനോഹരമായ ഒരു മാതൃക തിരുനബിﷺ ലോകത്തിന് അവതരിപ്പിക്കുകയായിരുന്നു. ഇടപാടുകൾ എത്ര വ്യക്തവും സ്വതാര്യവും സമയബന്ധിതവുമായിരിക്കണം എന്ന ശ്രേഷ്ഠമായ ഒരു അധ്യാപനമാണ് ഇവിടെ നൽകിയത്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...