
തിരുനബിﷺ രോഗികളെ സന്ദർശിക്കുമ്പോൾ ചില സവിശേഷമായ പ്രാർഥനകൾ നിർവഹിച്ചിരുന്നു. ആശ്വാസവും പ്രാർഥനയും നിറഞ്ഞ ഒരു വാചകം രോഗികളുടെ സന്നിധിയിൽ വച്ച് പറയുമായിരുന്നു. ഇമാം ബുഖാരി(റ) നിവേദനം ചെയ്ത പ്രസ്തുത വാചകം ഇങ്ങനെയാണ്. “ലാ ബഅ്‌സ ത്വഹൂറുൻ ഇൻശാ അല്ലാഹ്” സാരമില്ല, സുഖമായിക്കൊള്ളും. ഇൻശാഅല്ലാഹ്! മറ്റൊരു പ്രാർഥനാ വാചകത്തിന്റെ ആശയം ഇപ്രകാരമാണ്. മനുഷ്യരുടെ റബ്ബേ, വിഷമങ്ങൾ അകറ്റി ഇദ്ദേഹത്തിന് ശമനം നൽകേണമേ. നീയാണല്ലോ ശമനം നൽകുന്നവൻ. നിന്റെ ശമനമല്ലാതെ യാതൊരു ശമനവും പ്രതീക്ഷിക്കാനില്ല. യാതൊരു രോഗവും ബാക്കിയാകാത്തവിധം നീ ഇദ്ദേഹത്തിന് ശമനം നൽകേണമേ!
മൂന്നാമതൊരു പ്രാർഥനയും ആശയവും ഇങ്ങനെ വായിക്കാം. “അസ്‌അലുല്ലാഹൽ അള്വീം റബ്ബൽ അർശിൽ അള്വീം അൻ യശ്‌ഫിയക.” അതിഗാംഭീര്യമുള്ള ‘അർശി’ന്റെ അധിപനും, മഹത്വമുള്ളവനുമായ അല്ലാഹുവിനോട് താങ്കൾക്ക് രോഗശമനം നൽകുന്നതിനുവേണ്ടി ഞാൻ തേടുന്നു.
ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. നബിﷺ പറഞ്ഞു. “ഇങ്ങനെ അഥവാ അസ്‌അലുല്ലാഹൽ അള്വീം റബ്ബൽ അർശിൽ അള്വീം അൻ യശ്‌ഫിയക” എന്ന് ഏഴു പ്രാവശ്യം പ്രാർഥിച്ചാൽ, ആ രോഗിയുടെ മരണ സമയമായിട്ടില്ലെങ്കിൽ അല്ലാഹു ആ രോഗത്തിന് ശമനം നൽകാതിരിക്കില്ല.
തിരുനബിﷺ ഒരു രോഗിയെ സന്ദർശിച്ച വ്യത്യസ്തമായ ഒരു അനുഭവം ഇങ്ങനെ വായിക്കാം. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അനസ്(റ) പറയുന്നു. യഹൂദിയായ ഒരു കുട്ടി നബിﷺക്ക് പരിചാരകനായുണ്ടായിരുന്നു. അവൻ രോഗബാധിതനായപ്പോൾ നബിﷺ അവനെ സന്ദർശിക്കാൻ ചെന്നു. നബിﷺ അവന്റെ തലക്ക് സമീപം ഇരുന്നിട്ട് അവനോട് പറഞ്ഞു. നീ ഇസ്‌ലാം സ്വീകരിക്കുക. തദവസരം തന്റെ സമീപമുണ്ടായിരുന്ന പിതാവിനെ അവനൊന്ന് നോക്കിയപ്പോൾ പിതാവ് പറഞ്ഞു. നീ അബുൽ ഖാസിമിനെ അഥവാ തിരുനബിﷺയെ അനുസരിച്ചു കൊള്ളുക. അങ്ങനെ അവൻ ഇസ്‌ലാം സ്വീകരിച്ചു. നബിﷺ അവിടെ നിന്ന് പുറത്തിറങ്ങി ഇപ്രകാരം പറഞ്ഞു. അവനെ നരകത്തിൽ നിന്ന് രക്ഷിച്ച അല്ലാഹുവിന് സർവ്വസ്തുതിയും.
വിശ്വാസികളെ മാത്രമല്ല അവിശ്വാസികളെയും രോഗ സന്ദർശനം നടത്തുകയും അവരുടെ ക്ഷേമത്തിനും മോക്ഷത്തിനും വേണ്ടി പ്രാർഥിക്കുകയും ചെയ്ത പ്രവാചകാധ്യാപനമാണ് നാം വായിച്ചത്. ലോക നേതാവായിരിക്കെ തന്നെ പരിചാരകനെ അന്വേഷിച്ചു പോകാനും അദ്ദേഹത്തിൻ്റെ ആത്യന്തിക മോക്ഷത്തിനു വേണ്ടി അവസാനം വരെ ആഗ്രഹിക്കാനും നബിﷺയുടെ ജീവിത ചിട്ടയ്ക്ക് സാധിച്ചു. തിരുനബിﷺ പഠിപ്പിക്കുകയും ഉൾക്കൊള്ളുകയും ചെയ്ത വിശ്വാസപ്രകാരം മരണാനന്തരമുള്ള ആത്യന്തികമായ മോക്ഷം അല്ലാഹുവിനെ വിശ്വസിക്കുന്നവർക്കാണല്ലോ. അത് പ്രിയപ്പെട്ട പരിചാരകന് നിഷേധിക്കപ്പെടരുത് എന്ന് കരുതിയാണ് സമാധാനത്തിന്റെ വഴിയിലേക്ക് വരൂ എന്ന അർഥത്തിൽ ഇസ്‌ലാമിക ദർശനത്തിലേക്ക് ക്ഷണിക്കുന്നത്. പരിചാരകൻ സമ്മതം തേടാൻ വേണ്ടി പിതാവിനെ നോക്കുന്നു. പിതാവ് സമ്മതം പറഞ്ഞതോടെ ഇസ്‌ലാം ദർശനത്തിന്റെ അടിസ്ഥാന വിശ്വാസം അദ്ദേഹം പ്രഖ്യാപിക്കുന്നു.
രോഗങ്ങളാൽ പരീക്ഷിക്കപ്പെട്ടവരെ കാണുമ്പോൾ സവിശേഷമായ ചില പ്രാർഥനകൾ കൂടി തിരുനബിﷺ നിർവഹിക്കാറുണ്ടായിരുന്നു. ഇമാം തുർമുദി(റ) നിവേദനം ചെയ്യുന്നു. അബൂഹുറൈറ(റ) പറഞ്ഞു. “അൽഹംദുലില്ലാഹില്ലദീ ആഫാനീ മിമ്മബ്‌തലാക ബിഹി വഫള്ള്വലനീ അലാ കസീറിൻ മിമ്മൻ ഖലഖ തഫ്‌ള്വീലാ” അഥവാ നിന്നെ ബാധിച്ചത് പോലുള്ള വിപത്തിൽ നിന്ന് എനിക്ക് സൗഖ്യവും രക്ഷയും നൽകുകയും; സൃഷ്‌ടികളിൽ പല ആളുകളെക്കാളും എന്നെ ഉത്‌കൃഷ്‌ടനാക്കുകയും ചെയ്‌ത അല്ലാഹുവിനാണ് എല്ലാ സ്‌തുതിയും.
രോഗം കൊണ്ടോ മറ്റോ പരീക്ഷിക്കപ്പെട്ട ആളെ കാണുമ്പോൾ മേൽപ്പറഞ്ഞ പ്രാർഥന ചൊല്ലിയാൽ പുതിയ ആൾക്ക് ആ വിപത്തിൽനിന്ന് അല്ലാഹു സംരക്ഷണം നൽകാതിരിക്കില്ല. എന്ന് തിരുനബിﷺ പഠിപ്പിച്ചു.
ഈ പ്രാർഥന രോഗി കേൾക്കുന്ന വിധത്തിൽ നിർവഹിക്കരുത്. മനസ്സിൽ പ്രാർഥിക്കുകയും രോഗിക്ക് ക്ഷേമപരമായ സമീപനം മാത്രം രോഗിയോട് പുലർത്തുകയും വേണം.
