Tweet 1077

    Tweet 1077
    May 26, 2025 • Monday
    Post Header

    മഴ പെയ്യുന്ന സമയത്ത് തിരുനബിﷺക്ക് പ്രത്യേകമായ ചില ചിട്ടകളും രീതികളുമുണ്ടായിരുന്നു. പുതുമഴയാണെങ്കിൽ തിരുനബിﷺ ആ മഴ കൊള്ളുമായിരുന്നു. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. ഒരിക്കൽ ഞങ്ങൾ നബിﷺയോടൊപ്പമുള്ളപ്പോൾ മഴ വർഷിച്ചു. തിരുനബിﷺ വസ്ത്രം മാറ്റി മഴ കൊള്ളാനിറങ്ങി. ഞങ്ങൾ ചോദിച്ചു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, എന്താണ് അവിടുന്ന് ഇങ്ങനെ പ്രവർത്തിക്കുന്നത്. അവിടുന്ന് ഇങ്ങനെ പറഞ്ഞു. അല്ലാഹുവിനോട് അടുത്തിടെ കരാർ ചെയ്ത മഴയാണിത്. അഥവാ പുതുമഴയായതുകൊണ്ടാണ് ഈ മഴ കൊള്ളുന്നത്.
    അല്ലാഹുവിന്റെ പ്രത്യേക നിശ്ചയവും നിർദ്ദേശവും അനുസരിച്ചാണല്ലോ മഴ പെയ്യുന്നത്. കുറേക്കാലത്തിനുശേഷം പെയ്യുന്ന മഴത്തുള്ളികൾ അല്ലാഹുവിന്റെ സംവിധാനത്തോട് പുതുമയോടുകൂടി വർത്തിക്കുന്നതാണ് എന്ന വിശദീകരണമാണ് ഇവിടെ നൽകിയത്.
    മഴപെയ്യാൻ ഒരുങ്ങി നിൽക്കുമ്പോൾ തിരുനബിﷺ ഇപ്രകാരം പ്രാർഥിക്കും. അല്ലാഹുവേ ഞങ്ങൾക്ക് ഉപകാരപ്രദമായത് നീ വർഷിപ്പിക്കേണമേ! മഹതി ആഇശ(റ)യിൽ നിന്ന് ഇമാം അഹ്മദും(റ) ബുഖാരി(റ)യും ഈ വിഷയം ഉദ്ധരിക്കുന്നുണ്ട്.
    മഴ വർഷിക്കുന്ന നേരം തിരുനബിﷺ പ്രത്യേകമായി പ്രാർഥിച്ചിരുന്ന ചില വാചകങ്ങൾ ഇമാം ശാഫിഈ(റ) ഉദ്ധരിക്കുന്നു. ആശയം ഇപ്രകാരമാണ്. അല്ലാഹുവേ കാരുണ്യത്തിന്റെ മഴ ശിക്ഷയുടേതാവല്ലേ! വിനാശങ്ങളുടെയും തകർച്ചകളുടെയും പ്രളയത്തിന്റേതും ആക്കി കളയല്ലേ റബ്ബേ!
    അല്ലാഹുവേ താഴ്‌വാരങ്ങളിലേക്കും തോട്ടങ്ങളിലേക്കും കാടുകളിലേക്കും മഴ വർഷിപ്പിക്കേണമേ! ഞങ്ങൾക്ക് അനുകൂലവും അനുഗ്രഹവുമായ മഴയാക്കി തരേണമേ! ഞങ്ങൾക്കെതിരും വിപത്തുമായ വർഷമാക്കി കളയല്ലേ!
    ഏതു കാര്യത്തിന്റെയും യാഥാർത്ഥ്യങ്ങളിൽ നിന്നുകൊണ്ടായിരിക്കും തിരുനബിﷺയുടെ പ്രവർത്തനവും പ്രാർഥനയും. അനുഗ്രഹവും വെള്ളവും നൽകുന്ന മഴ വേണം. എന്നാൽ മഴ തന്നെ ചിലപ്പോൾ പ്രളയവും വിപത്തും വിതയ്ക്കും. അനുഗ്രഹമാക്കി നൽകേണ്ടവനും പ്രളയവും വിപത്തും നൽകാതെ സംരക്ഷിക്കേണ്ടവനും അല്ലാഹു മാത്രമാകുന്നു. ഈ വിചാരത്തെയും ചിന്തയെയും കൃത്യമായി അടയാളപ്പെടുത്താൻ തിരുനബിﷺ ഓരോ സമയത്തും ജാഗ്രത കാണിച്ചിരുന്നു.
    മഴയുടെ ഭാവം മാറുകയോ അന്തരീക്ഷവും കാലാവസ്ഥയും ക്രമം തെറ്റുകയോ ചെയ്താൽ തിരുനബിﷺയുടെ മുഖത്ത് ഗൗരവം പ്രത്യക്ഷപ്പെടും. ആലോചനയിലാണ്ട് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കും. ചിലപ്പോൾ അനുയായികൾ തിരുനബിﷺയോട് ചോദിച്ചെന്നു വരും. അല്ലയോ പ്രവാചക പ്രഭോﷺ, മഴക്കാർ കാണുമ്പോൾ എല്ലാവർക്കും വലിയ ആനന്ദമാണ്. ചിലപ്പോൾ തങ്ങളുടെ മുഖത്ത് ഒരു ഭാവമാറ്റം കാണുന്നുണ്ടല്ലോ! എന്താണ് അതിനു കാരണം? തിരുനബിﷺ ഇങ്ങനെ പറഞ്ഞു. മേഘം വർഷിക്കുന്നത് കാരുണ്യമായിട്ടാകുമോ അതല്ല ശിക്ഷയായിട്ട് ആയിരിക്കുമോ എന്നത് ഞാൻ ആലോചിക്കുകയാണ്. അത് എന്നിൽ ഭയം പടർത്തുന്നുണ്ട്. മുൻഗാമികളിലെ ചില ജനസമൂഹങ്ങൾ കാറ്റുകൊണ്ടും മറ്റും ശിക്ഷിക്കപ്പെട്ടു. ഞങ്ങൾക്ക് മഴ ലഭിക്കുന്നു എന്ന് ആശ്വസിച്ചു നിന്നപ്പോഴായിരുന്നു അവർക്ക് ശിക്ഷയായി അത് ഭവിച്ചത്.
    കാറ്റും മഴയും ഒക്കെ അടിസ്ഥാനപരമായി കാരുണ്യം നൽകുമ്പോൾ ചിലപ്പോൾ അത് ശിക്ഷയായി വന്നു ഭവിച്ചേക്കാം. അത്തരം ആലോചന കൂടി മനുഷ്യരിലുണ്ടാവണം.
    ലവണമഴകളും അമ്ല മഴകളും ഒക്കെ നാം വായിച്ചിട്ടുണ്ടല്ലോ. പലയിടങ്ങളിലും സംഭവിക്കുകയും അതിന്റെ വിപത്തുകൾ അവിടെയുള്ളവർ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നിരിക്കെ എത്രമേൽ പ്രാധാന്യമുള്ള ഒരു സന്ദേശമാണ് തിരുനബിﷺ നൽകിക്കൊണ്ടിരുന്നത്.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...