
തിരുനബിﷺ നിർവഹിച്ച നിസ്കാരങ്ങളിൽ പ്രത്യേകം ചർച്ച അർഹിക്കുന്നതാണ് മഴക്കു വേണ്ടിയുള്ള നിസ്കാരം. അഥവാ അല്ലാഹുവിൽ നിന്ന് കാരുണ്യത്തിന്റെ വർഷവും തീർത്ഥവും തേടി നിർവഹിക്കുന്ന നിസ്കാരം.
ഇതു സംബന്ധമായി ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്ത ഒരു ഹദീസ് കൊണ്ട് തുടങ്ങാം. മഹതി ആഇശ(റ) പറയുന്നു. സൂര്യരശ്മികൾ വെളിവായ നേരത്ത് നബിﷺ പുറപ്പെട്ടു. നേരെ വന്ന് ഖുത്വുബ നിർവഹിക്കുന്ന പ്രത്യേക തരം ഇരിപ്പിടത്തിൽ അഥവാ മിമ്പറിന്മേൽ ഇരുന്നു. ശേഷം അല്ലാഹുവിന്റെ ഉന്നതി പ്രഘോഷിക്കുന്ന തക്ബീറും അവനെ സ്തുതിക്കുന്ന തഹ്മീദും നിര്‍വഹിച്ചു. തുടർന്ന് പറഞ്ഞു. വരള്‍ച്ചയെ കുറിച്ചും മഴയില്ലാത്തതിനെ കുറിച്ചും നിങ്ങള്‍ പരാതി പറയുന്നു. അല്ലാഹു അവനോട് പ്രാര്‍ഥിക്കുവാന്‍ നിങ്ങളോട് കല്‍പിച്ചിരിക്കുന്നു. ഉത്തരം നല്‍കാമെന്ന് അവര്ൻ വാഗ്ദാനം ചെയ്തിരിക്കുന്നു. ശേഷം, നബിﷺ അല്ലാഹുവിനെ സ്തുതിക്കുകയും അവനെ മഹത്ത്വപ്പെടുത്തുകയും ചെയ്തു. പിന്നീട് മഴക്ക് വേണ്ടി അവിടുന്ന് ദീര്‍ഘമായി പ്രാര്‍ഥിച്ചു. തന്റെ കക്ഷത്തിന്റെ വെള്ള വെളിവാകുമാറ് അവിടുന്ന് തന്റെ ഇരു കൈകളും ഉയര്‍ത്തിയിരുന്നു. പിന്നീട് ജനങ്ങള്‍ക്ക് പുറം തിരിഞ്ഞു നിന്നു. ശേഷം കൈ ഉയര്‍ത്തിക്കൊണ്ട് തന്നെ അവിടുത്തെ മേല്‍ തട്ടം ഒന്ന് തിരിച്ചിട്ടു. വീണ്ടു ജനങ്ങളിലേക്ക് തിരിഞ്ഞു. പിന്നീട് മിമ്പറില്‍ നിന്ന് ഇറങ്ങി. രണ്ട് റക്അത്ത് നിസ്‌കരിച്ചു.
മഴ തേടിയുള്ള നിസ്കാരത്തിന് പ്രത്യേക ദിവസമോ സമയമോ നിശ്ചയിക്കപ്പെട്ടിട്ടില്ല. എന്നാൽ തിരുനബിﷺ പ്രഭാതത്തിലാണ് അത് നിർവഹിച്ചത്. അതുകൊണ്ടുതന്നെ ഉത്തമമായതും ആ സമയത്ത് നിർവഹിക്കലാണ്. ഇമാം അബൂദാവൂദ്(റ) ഉദ്ധരിച്ച ഹദീസിൽ നിന്ന് തന്നെ ഈ ആശയം നമുക്ക് ലഭിക്കും. നിസ്കാരത്തെക്കുറിച്ചു മുൻകൂട്ടി ജനങ്ങൾക്ക് വിവരം നൽകുകയും സമയം നിശ്ചയിച്ചു പറയുകയും തുറന്ന പ്രദേശത്തേക്ക് പുറപ്പെട്ടു അവിടെവച്ച് നിർവഹിക്കുകയും ചെയ്ത ചര്യകൾ നിവേദനങ്ങളിൽ നിന്ന് ഏറെ നമുക്ക് വായിക്കാനുണ്ട്. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു സൈദ്(റ) പറഞ്ഞു. നബിﷺ മഴക്ക് വേണ്ടി പ്രാരഥിക്കുവാന്‍ മൈതാനത്തേക്ക് പുറപ്പെട്ടു. ഖിബ്ലയുടെ നേരെ നബിﷺ തിരിയുകയും അവിടുത്തെ തട്ടം തല തിരിച്ചിടുകയും രണ്ട് റക്‌അത്തു നിസ്കരിക്കുകയും ചെയ്തു.
വിനയവും താഴ്മയും ഭയഭക്തിയും പാലിച്ചു കൊണ്ടായിരുന്നു പ്രസ്തുത നിസ്കാരത്തിനു വേണ്ടി പുറപ്പെട്ടത്. ഇമാം അബൂ ദാവൂദ്(റ) തന്നെ ഉദ്ധരിച്ച ഹദീസിൽ ഇബ്‌നു അബ്ബാസ്(റ) പറയുന്നു. നബിﷺ വളരെ നിലവാരം കുറഞ്ഞ വേഷത്തില്‍ വിനയത്തോടെയും താഴ്മയോടെയും ഭക്തിയോടെയും പ്രാര്‍ഥനാനിര്‍ഭരനായിക്കൊണ്ടുമാണ് പുറപ്പെട്ടത്.
മഴ തേടിയുള്ള പ്രാർഥന നിർവഹിക്കുന്ന ഘട്ടത്തിലും അല്ലാതെയും മനുഷ്യന്റെ ജീവിതവും അല്ലാഹു പ്രകൃതിയിൽ വെച്ചിട്ടുള്ള പ്രതിഭാസങ്ങളുടെ പ്രാധാന്യവും അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹങ്ങൾ ലഭിക്കുകയും തടയപ്പെടുകയും ചെയ്യുന്നതിന്റെ സാഹചര്യങ്ങളും അവിടുന്ന് വിശദീകരിച്ചിട്ടുണ്ട്.
അബ്ദുല്ലാഹിബ്‌നു ഉമർ(റ) പറയുന്നു. നബിﷺ ഞങ്ങൾക്ക് അഭിമുഖമായി ഇപ്രകാരം പറഞ്ഞു. അല്ലയോ മുഹാജിറുകളുടെ സമൂഹമേ, അഞ്ചു കാര്യം കൊണ്ട് നിങ്ങള്‍ പരീക്ഷിക്കപ്പെട്ടു കഴിഞ്ഞാൽ… അവ സംഭവിക്കുന്നതിൽ നിന്ന് ഞാന്‍ അല്ലാഹുവിനോട് കാവല്‍തേടുന്നു. ഏതൊരു സമൂഹത്തിലും തോന്നിവാസങ്ങള്‍ അഥവാ അശ്ലീലങ്ങൾ വ്യാപകമാവുകയും അത് പരസ്യമായി പോലും ചെയ്യാവുന്ന സാഹചര്യമുണ്ടാകുകയും ചെയ്താല്‍ അവരില്‍ പ്ലേഗും മുന്‍കഴിഞ്ഞ സമൂഹങ്ങളിലൊന്നും ഇല്ലാത്ത വിധം വേദനയുള്ള രോഗങ്ങളും വ്യാപകമാകാതിരിക്കില്ല. അളവിലും തൂക്കത്തിലും അവര്‍ കൃത്രിമം കാണിക്കുന്നുവെങ്കില്‍ ക്ഷാമവും ജീവിത ചെലവുകളുടെ ഭാരവും ഭരണാധികാരികളുടെ അതിക്രമവും അവരെ പിടികൂടാതിരിക്കുകയില്ല. സമ്പത്തിന്റെ സകാത്ത് അവര്‍ നല്‍കാതിരിക്കുന്ന പക്ഷം ആകാശ ലോകത്ത് നിന്നുള്ള മഴ അവര്‍ക്ക് തടയപ്പെടാതിരിക്കില്ല. മൃഗങ്ങള്‍ കൂടി ഇല്ലായിരുന്നുവെങ്കില്‍ അവര്‍ക്ക് ഒട്ടും മഴ കിട്ടിക്കൊള്ളണമെന്നേ ഇല്ല
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
