Tweet 1068

    Tweet 1068
    May 17, 2025 • Saturday
    Post Header

    പെരുന്നാൾ നിസ്കാരത്തിന് തിരുനബിﷺ സാധാരണയിൽ നിന്ന് വ്യത്യസ്തമായി തക്ബീറത്തുൽ ഇഹ്റാമിനെ തുടർന്ന് ഏഴു തക്ബീറുകൾ ഒന്നാമത്തെ റകഅത്തിലും അഞ്ചു തക്ബീറുകൾ രണ്ടാമത്തെ റക്അത്തിലും അധികരിപ്പിച്ച് ചൊല്ലിയിരുന്നു. ഈ തക്ബീറുകൾ ചൊല്ലൽ സുന്നത്താണ്. ഏത് സൂറത്തുകളായിരുന്നു തിരുനബിﷺ പെരുന്നാൾ നിസ്കാരത്തിൽ പാരായണം ചെയ്തിരുന്നത് എന്നതിൽ വ്യത്യസ്ത നിവേദനങ്ങളുണ്ട്. ഒന്നാമത്തേതിൽ വിശുദ്ധ ഖുർആനിലെ അൻപതാം അധ്യായം സൂറത്തുൽ ഖാഫും രണ്ടാമത്തേതിൽ അൻപത്തി നാലാം അധ്യായം സൂറത്തുൽ ഖമറുമായിരുന്നു പാരായണം ചെയ്തിരുന്നത് എന്ന് ആഇശ(റ)യിൽ നിന്ന് ഇമാം ദാറഖുത്നി(റ) ഉദ്ധരിക്കുന്ന ഹദീസിൽ കാണാം. ഒന്നാമത്തേതിൽ എൺപത്തി ഏഴാം അധ്യായം സൂറത്തുൽ അഅ്ലായും രണ്ടാമത്തേതിൽ എൺപത്തി എട്ടാം അധ്യായം സൂറത്തുൽ ഗാശിയയും എന്നാണ് കൂടുതൽ നിവേദനങ്ങളിലും കാണുന്നത്. അത്ര പ്രബലമല്ലാത്ത ഒരു നിവേദനത്തിൽ എഴുപത്തി എട്ടാം അദ്ധ്യായം സൂറത്തു ന്നബഉം തൊണ്ണൂറ്റി ഒന്നാം അധ്യായം സൂറത്തു ശംസുമായിരുന്നു പാരായണം ചെയ്തിരുന്നത് എന്നും കാണാം. കർമശാസ്ത്ര പണ്ഡിതന്മാർ ഉദ്ധരിച്ചത് രണ്ടാമത്തേതും പ്രസിദ്ധവുമായ അഭിപ്രായം പരിഗണിച്ചുകൊണ്ടാണ്.
    പെരുന്നാൾ നിസ്കാരത്തിനു ശേഷം ജുമുഅയുടേത് പോലെ തന്നെയുള്ള രണ്ടു ഖുതുബകൾ തിരുനബിﷺ നിർവഹിച്ചു. പെരുന്നാൾ നിസ്കാരാനന്തരമുള്ള ഖുതുബ നിർവഹിക്കുമ്പോൾ തിരുനബിﷺ വാഹനത്തിന്മേലായിരുന്നു എന്ന് ഹദീസുകളിൽ കാണാം. ചുവന്ന സുന്ദരനായ ഒരു ഒട്ടകത്തിന്റെ മുകളിൽ വച്ച് തിരുനബിﷺ പെരുന്നാൾ ഖുതുബ നിർവഹിച്ചിരുന്നു എന്ന് ഖൈസ് ബിൻ ആഇദി(റ)ൽ നിന്ന് ഇമാം അഹ്മദും(റ) അബൂദാവൂദും(റ) ഉദ്ധരിക്കുന്നുണ്ട്.
    ഒട്ടകത്തിന്റെ പേരുകളും അവസ്ഥകളും വ്യത്യസ്ത വാഹനങ്ങളുടെ നാമങ്ങളും കടിഞ്ഞാൺ പിടിച്ചവരെക്കുറിച്ചും ഒക്കെ പരാമർശിക്കുന്ന വ്യത്യസ്ത നിവേദനങ്ങൾ ഈ വിഷയികമായി ഇമാമുകൾ ഉദ്ധരിച്ചിട്ടുണ്ട്. ഈത്തപ്പനയുടെ മട്ടലോ അതല്ലെങ്കിൽ ഒരു വില്ലോ കയ്യിൽ ഊന്നി പിടിച്ചു കൊണ്ടായിരുന്നു തിരുനബിﷺ ഖുതുബ നിർവഹിച്ചിരുന്നത് എന്നും ഹദീസുകളിൽ തന്നെ വന്നിട്ടുണ്ട്.
    പെരുന്നാൾ ദിവസത്തിൽ ജനങ്ങളെ സവിശേഷമായി ആത്മീയ കാര്യങ്ങളിൽ ഉപദേശിക്കുകയും ധർമം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു. സ്ത്രീകളോട് പ്രത്യേകമായി തന്നെ ധർമം ചെയ്യാൻ നിർദ്ദേശിക്കുകയും അവർ അവരുടെ ആഭരണങ്ങൾ വരെ ധർമം ചെയ്യുകയും ചെയ്തത് ഹദീസുകളിൽ നിന്ന് നമുക്ക് വായിക്കാൻ കഴിയും.
    തിരുനബിﷺയുടെ കാലത്ത് പെരുന്നാൾ നിസ്കാരത്തിന് സ്ത്രീകൾ സംബന്ധിച്ച ഹദീസുകൾ കാണാം. എന്നാൽ പരപുരുഷന്മാരോടൊപ്പം സ്ത്രീകൾ ജുമുഅ, ജമാഅത്ത് തുടങ്ങിയവയ്ക്ക് സംബന്ധിക്കേണ്ട കൃത്യമായ നിയമങ്ങളും തുടർച്ചയും തിരുനബിﷺയുടെ തുടർന്നുള്ള ജീവിതത്തിൽ നിന്നും ഇതു സംബന്ധമായ നിവേദനങ്ങളെ മുഴുവൻ വച്ചുകൊണ്ടും കർമശാസ്ത്ര പണ്ഡിതന്മാർ കൃത്യമായി നിഗമനങ്ങളിൽ എത്തിയിട്ടുണ്ട്. തിരുനബിﷺയുടെ വിയോഗത്തിനുശേഷം അരനൂറ്റാണ്ടോളം മദീനയിൽ ജീവിച്ച തിരുനബിﷺയുടെ പത്നിമാരിൽ ഏറ്റവും വലിയ പണ്ഡിതയായിരുന്ന മഹതി ആഇശ(റ)യുടെ ജീവിതത്തിൽ നിന്ന് ലോകം വായിച്ചിട്ടുമുണ്ട്. സ്ത്രീകളുടെ ഏറ്റവും ഉത്തമമായ പള്ളി അവരുടെ ഗൃഹാന്തരങ്ങളാണ് എന്നതാണ് അതിന്റെ സംക്ഷിപ്തം.
    ത്വവാഫിനും മറ്റു കാര്യങ്ങൾക്കും അനിവാര്യമായ ഘട്ടങ്ങളിൽ സ്ത്രീകൾക്ക് പള്ളിയിൽ വരാം. അവർക്ക് കൽപ്പിക്കപ്പെട്ട കാര്യങ്ങൾ നിർവഹിക്കാം. പരപുരുഷന്മാരിൽ നിന്ന് സ്ത്രീകൾ അകലം പാലിക്കേണ്ടതിന്റെ വ്യത്യസ്ത ഘട്ടങ്ങളിലെ ഖുർആൻ അവതരണങ്ങളും, ഇക്കാലത്ത് സ്ത്രീകൾ കാട്ടിക്കൂട്ടുന്നത് തിരുനബിﷺ കണ്ടിരുന്നെങ്കിൽ സ്ത്രീകളെ പൂർണ്ണമായും തന്നെ വിലക്കുമായിരുന്നു എന്ന ആഇശ ബീവി(റ)യുടെ പ്രസ്താവനയും ഈ അധ്യായത്തിൽ ഊന്നൽ നൽകി വായിക്കേണ്ടതാണ്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...