
ഖതീബ്(റ), മുആദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “പ്രതിസന്ധികളുടെ പരീക്ഷണം നിങ്ങൾക്ക് നേരിട്ടപ്പോൾ നിങ്ങൾ ക്ഷമിച്ചു. എന്നാൽ എനിക്ക് നിങ്ങളിൽ ഏറ്റവും പേടിയുള്ള പരീക്ഷണം സ്ത്രീകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന സുഖലോലുപതയുടെ പരീക്ഷണമാണ്. അവർ സ്വർണ്ണം അണിയുകയും, ശാം നാടുകളിലെ വസ്ത്രങ്ങളും യമനിലെ പട്ടുതുണികളും ധരിക്കുകയും ചെയ്യുമ്പോൾ അവർ പണക്കാരനെ തളർത്തുകയും, ഇല്ലാത്തത് ആവശ്യപ്പെട്ട് പാവപ്പെട്ടവനെ ബുദ്ധിമുട്ടിക്കുകയും ചെയ്യും.”
അബൂ യഅ്‌ല(റ)യും ഇബ്‌നു ഹിബ്ബാനും(റ) ഖൈസ് ഇബ്‌നു അബീ ഹാസിമി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു, അനസ്(റ) പറഞ്ഞു: ആഇശ(റ) രാത്രിയിൽ ബനൂ ആമിർ ഗോത്രക്കാരുടെ ചില ജലാശയങ്ങളുടെ അടുത്തെത്തിയപ്പോൾ നായകൾ കുരച്ചു. അവർ ചോദിച്ചു: “ഇത് ഏത് സ്ഥലമാണ്?” ആളുകൾ പറഞ്ഞു: “ഇത് ഹൗഅബ് ആണ്.” അപ്പോൾ അവർ വാഹനം നിർത്തി പറഞ്ഞു: “ഞാൻ തിരിച്ചുപോകേണ്ടി വരുമെന്നാണ് തോന്നുന്നത്. തിരുനബിﷺ ഒരിക്കൽ ഞങ്ങളോട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: ‘ഹൗഅബിലെ നായകൾ കുരയ്ക്കുന്ന ആൾ നിങ്ങളിലൊരാളായിരിക്കുമ്പോൾ എന്തായിരിക്കും അവസ്ഥ?'” അപ്പോൾ സുബൈർ(റ) പറഞ്ഞു: “താങ്കൾ മടങ്ങരുത്, താങ്കൾ മുഖേന അല്ലാഹു ആളുകൾക്കിടയിൽ സമാധാനം ഉണ്ടാക്കിയേക്കാം.”
കുഴപ്പങ്ങൾ കിഴക്കുഭാഗത്തുനിന്നാണ് വരിക എന്നതിനെക്കുറിച്ചുള്ള തിരുനബിﷺയുടെ പ്രവചനം ഇങ്ങനെയാണ്. ഇമാം മാലിക്(റ), ബുഖാരി(റ), മുസ്ലിം(റ), തിർമിദി(റ) എന്നിവർ അബ്ദുല്ലാഹിബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: തിരുനബിﷺ മിമ്പറിൽ നിന്നുകൊണ്ട് കിഴക്കോട്ട് തിരിഞ്ഞുനിന്ന് ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: “അറിയുക! തീർച്ചയായും കുഴപ്പങ്ങൾ ഇവിടെ നിന്നാണ് വരുക; പിശാചിന്റെ കൊമ്പ് ഉദിച്ചുയരുന്നേടത്തുനിന്ന്.” തിരുനബിﷺ മൂന്നുതവണ ഇത് പറയുകയും കിഴക്കോട്ട് ചൂണ്ടുകയും ചെയ്തു.
ഇമാം മാലിക്കും(റ) ബുഖാരി(റ)യും മുസ്ലിമും(റ) അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “അവിശ്വാസത്തിന്റെ രംഗപ്രവേശനം കിഴക്കുഭാഗത്താണ്…”
ഇമാം ബുഖാരി(റ) ഇതേ നിവേദകനിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: വിശ്വാസം യമനീയമാണ്; എന്നാൽ കുഴപ്പം ഇവിടെ നിന്നാണ് വരിക അഥവാ പിശാചിന്റെ കൊമ്പ് ഉദിച്ചുയരുന്നേടത്തുനിന്ന്.”
ഇമാം മുസ്ലിമി(റ)ന്റെ നിവേദനത്തിൽ ഇപ്രകാരമുണ്ട്: “ഈമാൻ യമനീയമാണ്; അവിശ്വാസം കിഴക്കുഭാഗത്താണ്.”
തിരുനബിﷺയുടെ ഉമ്മത്തിന് ഭൂമിയുടെ കിഴക്കൻ പ്രദേശങ്ങളും പടിഞ്ഞാറൻ പ്രദേശങ്ങളും കീഴടക്കപ്പെടുമെന്ന അവിടുത്തെ പ്രവചനം വായിച്ചു നോക്കൂ.
അൽ-ഹസൻ(റ) തിരുനബിﷺയിൽ നിന്ന് നിവേദനം ചെയ്യുന്നു, അവിടുന്ന് അരുളി:
“തീർച്ചയായും നിങ്ങൾക്ക് ഭൂമിയുടെ കിഴക്കൻ പ്രദേശങ്ങളും പടിഞ്ഞാറൻ പ്രദേശങ്ങളും കീഴടക്കപ്പെടും. അറിയുക! അല്ലാഹുവിനെ ഭയപ്പെടുകയും വിശ്വസ്തത പാലിക്കുകയും ചെയ്തവരൊഴികെ, അതിലെ ഭരണാധികാരികൾ/ഉദ്യോഗസ്ഥർ നരകത്തിലായിരിക്കും.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
