
ഇമാം അഹ്മദ്(റ), മുജാഹിദി(റ)ൽ നിന്ന്, അദ്ദേഹം ഇബ്രാഹിം ബിൻ അൽ-അശ്തറി(റ)ൽ നിന്ന്, അദ്ദേഹം തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു. അബൂദർറ്(റ)വിന് റബദയിൽ വെച്ച് മരണം ആസന്നമായപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ കരഞ്ഞു.
അദ്ദേഹം ചോദിച്ചു: “നീ എന്തിനാണ് കരയുന്നത്?”
അവർ പറഞ്ഞു: “ഞാൻ എങ്ങനെ കരയാതിരിക്കും? അങ്ങയോ വിജനമായ ഒരു ഭൂമിയിൽ വെച്ച് മരണപ്പെടുകയാണ്. അങ്ങയെ കഫൻ ചെയ്യാൻ പര്യാപ്തമായ ഒരു വസ്ത്രം പോലും എന്റെ അടുക്കൽ ഇല്ല താനും.” അപ്പോൾ അദ്ദേഹം പറഞ്ഞു: “നീ കരയേണ്ട. കാരണം തിരുനബിﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: ‘തീർച്ചയായും നിങ്ങളിൽ ഒരു മനുഷ്യൻ വിജനമായ ഒരു ഭൂമിയിൽ വെച്ച് മരണപ്പെടും; സത്യവിശ്വാസികളായ ഒരു സംഘം അദ്ദേഹത്തിന് സാക്ഷ്യം വഹിക്കും. അദ്ദേഹത്തിന്റെ മയ്യിത്ത് നിസ്കാരത്തിലും ഖബറടക്കത്തിലും പങ്കെടുക്കും.'”
“അന്ന് എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവരും ഒരു സംഘത്തിനിടയിലോ അല്ലെങ്കിൽ ഏതെങ്കിലും ഒരു ഗ്രാമത്തിലോ വെച്ചാണ് മരണപ്പെട്ടത്. അവരിൽ ഞാൻ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇപ്പോൾ ഞാനിതാ ഈ വിജനമായ മരുഭൂമിയിൽ മരണപ്പെടാൻ കിടക്കുകയാണ്. അതിനാൽ നീ വഴിയിലേക്ക് നോക്കിക്കൊണ്ടിരിക്കുക. ഞാൻ ഈ പറയുന്ന കാര്യം ഉടൻ തന്നെ നിനക്ക് കാണാൻ സാധിക്കും. അല്ലാഹുവാണെ, ഞാൻ കളവ് പറയുകയോ എന്നോട് കളവ് പറയപ്പെടുകയോ ചെയ്തിട്ടില്ല.” അപ്പോൾ അവർ ചോദിച്ചു: “ഹാജിമാരെല്ലാം മടങ്ങിപ്പോയ ഈ സാഹചര്യത്തിൽ അതെങ്ങനെ സാധ്യമാകും?” അദ്ദേഹം പറഞ്ഞു: “നീ വഴിയിലേക്ക് തന്നെ നോക്കുക.”
അവർ അങ്ങനെയിരിക്കെ, പെട്ടെന്ന് ഒട്ടകപ്പുറത്ത് കഴുകന്മാരെപ്പോലെ അതിവേഗത്തിൽ യാത്ര ചെയ്യുന്ന ഒരു സംഘം ആളുകൾ അവിടെ പ്രത്യക്ഷപ്പെട്ടു. ആ സംഘം അടുത്തു വന്ന് അവരുടെ അടുക്കൽ ഒതുങ്ങിനിന്നു. അവർ ചോദിച്ചു: “നിനക്ക് എന്തുപറ്റി?”
അവർ പറഞ്ഞു: “ഇത് മുസ്‌ലിംകളിൽ പെട്ട ഒരു വ്യക്തിയാണ്. അദ്ദേഹത്തെ കഫൻ ചെയ്യാനും മറവു ചെയ്യാനും അതിലൂടെ പ്രതിഫലം നേടാനും നിങ്ങൾക്ക് സാധിക്കും.” അവർ ചോദിച്ചു: “ആരാണദ്ദേഹം?” അവർ പറഞ്ഞു: “അബൂദർറ്.” ഇതുകേട്ടയുടൻ അവർ തങ്ങളുടെ ഒട്ടകങ്ങളെ അങ്ങോട്ട് തിരിച്ചു, ചാട്ടവാറുകൾ കൊണ്ട് അവയെ വേഗത്തിലോടിച്ച് അദ്ദേഹത്തിന്റെ അടുത്തേക്ക് കുതിച്ചെത്തി. അപ്പോൾ അബൂദർറ്(റ) പറഞ്ഞു: “നിങ്ങൾ സന്തോഷിക്കുക! തിരുനബിﷺ ആരെക്കുറിച്ചാണോ ആ നല്ല കാര്യം പറഞ്ഞത്, ആ ആളുകൾ നിങ്ങളാണ്. പിന്നീട് ഞാനിതാ ഇന്ന് നിങ്ങൾ കാണുന്ന ഈ അവസ്ഥയിലായിരിക്കുന്നു. എന്നെ കഫൻ ചെയ്യാൻ മാത്രമുള്ള ഒരു വസ്ത്രം എന്റെ സമ്പാദ്യത്തിൽ ഉണ്ടായിരുന്നുവെങ്കിൽ അതുകൊണ്ടല്ലാതെ ഞാൻ കഫൻ ചെയ്യപ്പെടില്ലായിരുന്നു. എന്നാൽ, നിങ്ങളിൽ ആരെങ്കിലും ഒരു ഗ്രാമത്തലവനോ ഭരണാധികാരിയോ, അല്ലെങ്കിൽ തപാൽ ദൂതനോ ആയിരുന്നിട്ടുണ്ടെങ്കിൽ അവർ എന്നെ കഫൻ ചെയ്യരുതെന്ന് അല്ലാഹുവിന്റെ നാമത്തിൽ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു.”
ആ സംഘത്തിലുണ്ടായിരുന്ന അൻസാരികളായ ഒരു യുവാവ് ഒഴികെ ബാക്കിയെല്ലാവരും അത്തരം പദവികൾ വഹിച്ചവരായിരുന്നു. ആ യുവാവ് പറഞ്ഞു: “ഞാൻ ധരിച്ചിരിക്കുന്ന എന്റെ ഈ മേൽവസ്ത്രം കൊണ്ടും, എന്റെ ഉമ്മ നൂറ്റ നൂൽ കൊണ്ട് നെയ്തുണ്ടാക്കി എന്റെ പെട്ടിയിൽ സൂക്ഷിച്ചിട്ടുള്ള രണ്ട് വസ്ത്രങ്ങൾ കൊണ്ടും ഞാൻ താങ്കളെ കഫൻ ചെയ്യാം.” അപ്പോൾ അദ്ദേഹം പറഞ്ഞു: “നീ തന്നെ എന്നെ കഫൻ ചെയ്യുക.”
ഇമാം അഹ്മദ്(റ), അബൂദാവൂദ്(റ), നസാഈ(റ), ഇബ്നു ഹിബ്ബാൻ(റ), ഹാകിം(റ) എന്നിവർ അബൂദർറ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “ഓ അബൂദർറ്(റ), തീർച്ചയായും നീ നാട്ടിൽ നിന്നും ഒറ്റപ്പെടുത്തപ്പെടുന്നതായി ഞാൻ കാണുന്നു. എനിക്ക് ഞാൻ എന്താണോ ഇഷ്ടപ്പെടുന്നത്, അതുതന്നെയാണ് നിനക്കായും ഞാൻ ഇഷ്ടപ്പെടുന്നത്. നീ ഒരിക്കലും രണ്ട് പേർക്ക് മേൽ പോലും നേതൃത്വം ഏറ്റെടുക്കരുത്, ഒരു അനാഥന്റെ സ്വത്തിന്റെ മേൽനോട്ടവും നീ ഏറ്റെടുക്കരുത്.”
അബൂദാവൂദ്(റ), ത്വയാലിസി(റ), ഇബ്നു അബീ ശൈബ(റ), മുസ്‌ലിം(റ), ഇബ്നു സഅ്ദ്(റ), ഇബ്നു ഖുസൈമ(റ), അബൂ അബാന(റ), ഹാകിം(റ) എന്നിവർ അദ്ദേഹത്തിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “ഓ അബൂദർറ്(റ), തീർച്ചയായും നീ ഒരു ദുർബലനാണ്. ഇതൊരു അമാനത്ത് ആണ്. അതിന്റെ അവകാശം പൂർണ്ണമായി വകവെച്ചുകൊടുക്കുകയും, അതിൽ തനിക്കുള്ള കടമകൾ ഭംഗിയായി നിർവഹിക്കുകയും ചെയ്തവരൊഴികെ, മറ്റുള്ളവർക്കെല്ലാം പുനരുത്ഥാന നാളിൽ അത് അപമാനവും ഖേദവുമായിരിക്കും ഭവിക്കുക.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
