Tweet 1374

    Tweet 1374
    March 19, 2026 • Thursday
    Post Header

    ഇമാം ഖാളി ഇയാള്(റ) തന്റെ ‘അശ്ശിഫാ’ എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തുന്നു.
    ഇബ്നു വഹ്ബ്(റ)വും സമാനമായ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അബൂ സുഫ്യാൻ ബിൻ ഹർബ്(റ), സഫ്‌വാൻ ബിൻ ഉമയ്യ(റ) എന്നിവർ ഒരു ചെന്നായയുമായി ബന്ധപ്പെട്ട് ഉണ്ടായ അനുഭവം പങ്കുവെക്കുന്നു. ഒരു മാനിനെ വേട്ടയാടി പിടികൂടിയ ചെന്നായയെ അവർ കണ്ടു. എന്നാൽ ആ മാൻ മക്കയിലെ ഹറം പരിധിയിൽ പ്രവേശിച്ചപ്പോൾ ചെന്നായ അതിനെ വിട്ടുപിന്തിരിഞ്ഞു. ഇതിൽ അവർ അത്ഭുതം പ്രകടിപ്പിച്ചു. അപ്പോൾ ആ ചെന്നായ സംസാരിച്ചു: “ഇതിനേക്കാൾ അത്ഭുതകരമായ ഒരു കാര്യമുണ്ട്. മദീനയിൽ മുഹമ്മദ് ബിൻ അബ്ദുല്ലാഹ്ﷺ നിങ്ങളെ സ്വർഗത്തിലേക്ക് ക്ഷണിക്കുന്നു, നിങ്ങളാകട്ടെ അവരെ നരകത്തിലേക്കും ക്ഷണിക്കുന്നു.” അപ്പോൾ അവർ പറഞ്ഞു: “ലാത്തയും ഉസ്സയും വിഗ്രഹങ്ങൾ തന്നെ സത്യം! നീ ഈ കാര്യം മക്കയിൽ ചെന്ന് പറയുകയാണെങ്കിൽ മക്കക്കാർ നിന്നെ തനിച്ചാക്കി നാടുവിട്ടുപോകുക തന്നെ ചെയ്യും.”

    ഇമാം അഹ്മദ്(റ), മുസദ്ദദ്(റ), അബൂ യഅ്‌ല(റ), ബസ്സാർ(റ), ത്വബ്റാനി(റ) എന്നിവർ സ്വഹീഹായ പരമ്പരയോടെ ആഇശ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. ആഇശ(റ) പറയുന്നു: “തിരുനബിﷺയുടെ വീട്ടിൽ ഒരു വന്യമൃഗമുണ്ടായിരുന്നു. മറ്റൊരു റിപ്പോർട്ടിൽ ‘വീട്ടുമൃഗം’ എന്ന് കാണാം. തിരുനബിﷺ പുറത്തുപോയാൽ അത് കളിക്കുകയും അങ്ങോട്ടുമിങ്ങോട്ടും വേഗത്തിൽ ഓടി നടക്കുകയും ചെയ്യുമായിരുന്നു. എന്നാൽ തിരുനബിﷺ അകത്തേക്ക് പ്രവേശിച്ചതായി അറിഞ്ഞാൽ, അത് ഒരിടത്ത് അടങ്ങിയിരിക്കും. തിരുനബിﷺയെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി അവിടുന്ന് വീട്ടിലുള്ളത്രയും സമയം അത് യാതൊരു ശബ്ദവും ഉണ്ടാക്കാതെ അനങ്ങാതെ കിടക്കുമായിരുന്നു.”

    ഇബ്നു സഅദ്(റ), അബൂ യഅ്‌ല(റ), ബസ്സാർ(റ) എന്നിവർ സ്വഹീഹാണെന്ന് പ്രത്യേകം രേഖപ്പെടുത്തി ഹാകിമും(റ), ബൈഹഖി(റ) എന്നിവർ തിരുനബിﷺയുടെ മൗലയായ സഫീന(റ)വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: “ഞാൻ കടലിൽ ഒരു കപ്പലിൽ യാത്ര ചെയ്യുകയായിരുന്നു. ആ കപ്പൽ തകർന്നുപോയി. അതിലെ ഒരു പലകയിൽ പിടിച്ച് ഞാൻ രക്ഷപ്പെട്ടു. തിരമാലകൾ എന്നെ ഒരു കാട്ടിലെത്തിച്ചു. അറബിയിൽ അജമ: മരങ്ങൾ തിങ്ങിനിറഞ്ഞ സ്ഥലം എന്നാണ് പ്രയോഗിച്ചിട്ടുള്ളത്. അവിടെ ഒരു സിംഹമുണ്ടായിരുന്നു. സിംഹം എന്റെ അടുത്തേക്ക് വന്നു. ഞാൻ അതിനെ കണ്ടപ്പോൾ പറഞ്ഞു: ‘ഓ, അബുൽ ഹാരിസ്(റ), ഞാൻ അല്ലാഹുവിന്റെ ദൂതരുടെ പരിചാരകനായ സഫീന(റ)യാണ്.’
    ഉടനെ സിംഹം എന്റെ അടുത്തേക്ക് വരികയും തന്റെ ചുമലുകൊണ്ട് എന്നെ തള്ളുകയും ചെയ്തു. ഒടുവിൽ എന്നെ വഴിയിലെത്തിക്കുന്നതുവരെ അത് എന്റെ കൂടെത്തന്നെ നടന്നു. വഴിയിലെത്തിയപ്പോൾ അത് കുറച്ചുനേരം മൂളി ശബ്ദമുണ്ടാക്കി. അത് എന്നോട് യാത്ര ചോദിക്കുകയാണെന്നാണ് എനിക്ക് തോന്നിയത്.

    ഇമാം ത്വബ്റാനി(റ), ബൈഹഖി(റ), അബൂ നുഐം(റ) തുടങ്ങിയവർ അനസ് ബിൻ മാലിക് (റ), സൈദ് ബിൻ അർഖം(റ), അബൂ സഈദ് അൽ ഖുദ്രി(റ), ഉമ്മു സൽമ(റ) എന്നിവരിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു:
    തിരുനബിﷺ വേട്ടക്കാരായ ഒരു സംഘം ആളുകളുടെ അരികിലൂടെ നടന്നുപോയി. അനസ്(റ)വിന്റെ റിപ്പോർട്ടിൽ ഇപ്രകാരമാണുള്ളത്: “ഞങ്ങൾ മദീനയിലെ ചില തെരുവുകളിലൂടെ അല്ലാഹുവിന്റെ തിരുദൂതരോﷺടൊപ്പം നടക്കുകയായിരുന്നു. അപ്പോൾ ഒരു ഗ്രാമീണന്റെ കൂടാരത്തിനരികിലൂടെ ഞങ്ങൾ കടന്നുപോയി. അവിടെ ഒരു മാനിനെ കെട്ടിയിട്ടിരിക്കുന്നത് കണ്ടു. ആ മാൻ വിളിച്ചുപറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരെﷺ, ഈ ഗ്രാമീണൻ എന്നെ വേട്ടയാടിപ്പിടിച്ചതാണ്…'”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...