Tweet 1163

    Tweet 1163
    August 20, 2025 • Wednesday
    Post Header

    തിരുനബിﷺയുടെ വൈവാഹിക സ്വകാര്യ ജീവിതത്തിനും സൗന്ദര്യവും സന്ദേശങ്ങളും പങ്കുവെക്കാനുണ്ട്. ദമ്പതികളുടെ രഹസ്യ ജീവിതത്തിൽ പാലിക്കേണ്ട ചിട്ടകൾ കൂടി അവിടുന്ന് ലോകത്തോട് പങ്കുവെച്ചിട്ടുണ്ട്. തിരുനബിﷺ വളരെ ലജ്ജയുള്ള ആളായിരുന്നു എന്നും അറയിലേക്ക് വരുമ്പോൾ എപ്പോഴും നാണത്തോടുകൂടിയാണ് പ്രവേശിച്ചിരുന്നത് എന്നും മഹതി ആഇശ(റ) പങ്കുവെക്കുന്നുണ്ട്. പ്രാഥമികാവശ്യ നിർവഹണത്തിന് പോകുമ്പോഴും വരുമ്പോഴും എല്ലാം പരമാവധി സ്വകാര്യമായും ലജ്ജയോടെയും തല മറച്ചും നിറഞ്ഞ നാണത്തോടെയുമായിരുന്നു പോവുകയും വരികയും ചെയ്തിരുന്നത്.
    തിരുനബിﷺയുടെ പത്നിമാരിൽ ഏക കന്യകയും നബിജീവിതത്തെ ഏറ്റവും കൂടുതൽ സമഗ്രമായി അവതരിപ്പിക്കുകയും ചെയ്ത ആഇശ(റ) പറയുന്ന ഒരു പ്രസ്താവനയുണ്ട്. തിരുനബിﷺയുടെ സ്വകാര്യഭാഗം ഒരിക്കൽപോലും ഞാൻ കണ്ടിട്ടില്ല. എന്റേത് തിരുനബിﷺയും കണ്ടിട്ടില്ല.
    അറ കൂടാൻ ഉദ്ദേശിച്ചുകൊണ്ടാണ് തിരുനബിﷺയുടെ ആഗമനം എങ്കിൽ അവിടുത്തെ നാണം പ്രത്യേകം തിരിച്ചറിയുമായിരുന്നു. സ്വകാര്യതകൾ സ്വകാര്യതകളായി തന്നെ നിലനിർത്താനും നാണവും മാനവും മാനുഷിക മൂല്യങ്ങളുടെ അടിത്തറയാണെന്ന് പ്രബോധിപ്പിക്കാനും ആ ജീവിതത്തിന് സാധിച്ചു. മറയും മാനവും മുഴുവനും ഭേദിക്കപ്പെടുന്ന ഈ കാലത്ത് ധാർമികതയുടെ മാനദണ്ഡങ്ങൾ പോലും ചോദ്യം ചെയ്യപ്പെടുകയാണ്. എല്ലാം എപ്പോഴും എവിടെയും പ്രദർശിപ്പിച്ചാലേ സ്വാതന്ത്ര്യമാവുകയുള്ളൂ എന്ന വാദം മാനുഷികമോ മാനവികമോ ആണെന്ന് അംഗീകരിക്കാനാവില്ല. പ്രവാചകന്മാരുടെ മുഴുവനും പ്രബോധനം ഓരോന്നും അതാതിനെ അർഹിക്കുന്ന വിധത്തിൽ പരിഗണിക്കാനും പ്രവർത്തിക്കാനും പ്രയോഗിക്കാനും സന്ദർഭ പരിസരബോധങ്ങളെ കൃത്യമായി നിലനിർത്തുന്ന മനുഷ്യനെ രൂപപ്പെടുത്താനുമായിരുന്നു.
    സ്ത്രീകളിൽ രൂപപ്പെടുത്തിയ ശാലീനതയും അവരുടെ ഏറ്റവും മനോഹരമായ ആഭരണം ലജ്ജയാണെന്ന് പറഞ്ഞതും അടിസ്ഥാനപരമായി സ്ത്രീയിൽ നിറഞ്ഞു നിൽക്കേണ്ട ശാരീരിക സ്വഭാവ സമീപന സൗന്ദര്യങ്ങളെ പരിരക്ഷിക്കാൻ വേണ്ടിയായിരുന്നു. അത്തരം മാനങ്ങളും മാനദണ്ഡങ്ങളും ഭേദിക്കപ്പെട്ട മുഴുവൻ സ്ഥലങ്ങളിലും സ്ത്രീത്വം ഇല്ലായ്മ ചെയ്യപ്പെടുകയോ സ്ത്രീജനങ്ങൾ കൂടുതൽ പീഡിപ്പിക്കപ്പെടുകയോ ചെയ്യുന്നു എന്നത് നിരന്തരമായി നാം അറിഞ്ഞു കൊണ്ടിരിക്കുന്ന യാഥാർത്ഥ്യമാണ്. എന്നാൽ താല്പര്യങ്ങളാൽ രൂപപ്പെടുത്തിയ പുതിയ ലോകക്രമം വൈകാരികതയെ മാത്രം ഉയർത്തി കാണിക്കുകയും മൂല്യങ്ങളോട് പുറംതിരിഞ്ഞു നിൽക്കുകയും ചെയ്യുന്നു.
    തിരുനബിﷺ പടക്കളത്തിലും അരമനയിലും പൂർണ്ണ ആരോഗ്യമുണ്ടായിരുന്ന വ്യക്തിത്വമാണ്. ഒരിക്കൽ പോലും ഒരു പോർക്കളത്തിൽ നിന്നും തിരുനബിﷺ പിന്തിരിഞ്ഞോടിയിട്ടില്ല. ഏതു പ്രതിസന്ധിഘട്ടങ്ങളിലും ആത്മധൈര്യത്തോടെയും സംയമനത്തോടെയും അഭിമുഖീകരിക്കാൻ തിരുനബിﷺക്ക് സാധിച്ചു. ധീരനായ ഒരു നേതാവിൽ ഉണ്ടായിരിക്കേണ്ട ഏറ്റവും ഉത്തമമായ ഗുണമായിരുന്നു അത്.
    സഹധർമ്മിണിയോടൊപ്പം ജീവിക്കുന്ന ഒരു ഭർത്താവിന് എല്ലാ അർത്ഥത്തിലും പത്നിയെ സംതൃപ്തിപ്പെടുത്താനാവണം. അല്ലാത്തപക്ഷം അയാൾ പരിമിതനായ വ്യക്തി ആയിരിക്കും. ഈ അർഥത്തിൽ വായിക്കുമ്പോൾ തിരുനബിﷺ തീർത്തും ആരോഗ്യവാനായ ഇണകൾക്ക് എല്ലാ അർത്ഥത്തിലും സംതൃപ്തനായ ഭർത്താവായിരുന്നു. തിരുനബിﷺയുടെ ആരോഗ്യജീവിതത്തെക്കുറിച്ച് പരാമർശിക്കുന്ന ഹദീസുകളിൽ ഇത്തരം വ്യക്തിവിശേഷത്തെ പ്രത്യേകം എടുത്തു പറയുന്നുണ്ട്. 40 ആളുകളെ വരെ പ്രതിരോധിക്കാനുള്ള ആരോഗ്യ ശേഷിയും, സ്വകാര്യ ജീവിതത്തിൽ ഇണകളെ തൃപ്തിപ്പെടുത്താനുള്ള ശാരീരിക ക്ഷമതയും തിരുനബിﷺക്ക് ഉണ്ടായിരുന്നു എന്ന് സാരം.
    സ്വകാര്യ ജീവിതത്തിലെ ശേഷിയില്ലായ്മയും ഒരു വ്യക്തിയുടെ കുറവും ന്യൂനതയുമാണ്. അതുകൊണ്ടാണ് തികവിനെ എണ്ണി പറയുമ്പോൾ ഈയൊരു ഭാഗം കൂടി പരാമർശിച്ചു പോകേണ്ടി വരുന്നത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...