
തിരുനബിﷺയുടെ അധ്യാപനങ്ങളിൽ നിന്ന് വിവാഹാനുബന്ധകാര്യങ്ങളെ കുറിച്ചുള്ള വായനയാണ് ഇനി നമുക്ക് നിർവഹിക്കാനുള്ളത്. പരസ്പര കരാറിലൂടെ ഇണകളായി ജീവിക്കുകയും സമൂഹത്തിന്റെ ഏറ്റവും അടിസ്ഥാന യൂണിറ്റാകുന്ന കുടുംബത്തെ ഏറ്റവും ഭദ്രമായി സജ്ജീകരിക്കുകയും ചെയ്യുന്ന വ്യവസ്ഥാപിതമായ ഒരു സമ്പ്രദായമായാണ് വിവാഹത്തെ പ്രവാചകൻﷺ പരിചയപ്പെടുത്തുന്നത്. വധുവിന്റെ രക്ഷകർത്താവും(വലിയ്യ്യും) വരനും തമ്മിൽ പരസ്പരം നിർവഹിക്കുന്ന കരാറാണ് നിക്കാഹ്. ‘എന്റെ മകളെ നിങ്ങൾക്ക് നിക്കാഹ് ചെയ്തു തന്നിരിക്കുന്നു’ എന്ന സവിശേഷമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന വാചകം വലിയ്യും ‘ഞാൻ സ്വീകരിച്ചിരിക്കുന്നു’ എന്ന് വരനും സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ പറഞ്ഞാൽ നിക്കാഹായി. അനിവാര്യ ഘടകമായ മഹറും തിരുചര്യയുടെ ഭാഗമായ നിബന്ധനകളോടുകൂടിയ ഖുത്വുബയും ചേരുന്നതോടുകൂടി നിക്കാഹ് കർമത്തിന്റെ ഉള്ളടക്കങ്ങൾ പൂർത്തിയായി.
ബ്രഹ്മചര്യത്തെയോ വന്ധീകരിക്കുന്നതോ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. അബൂ അയ്യൂബി(റ)ൽ നിന്ന് ഇബ്നു അബസ് ദ്ദുന്യാ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. ലജ്ജ, നിക്കാഹ്, സുഗന്ധം ഉപയോഗിക്കൽ, മിസ്വാക്ക് ചെയ്യൽ അഥവാ ദന്ത ശുദ്ധീകരണം എന്നിവ മുസ്‌ലിംകളുടെ സവിശേഷമായ ചര്യകളിൽ പെട്ടതാണ്.
എല്ലാ മനുഷ്യരിലും പ്രകൃതിപരമായി ഉണ്ടാകാവുന്ന നന്മയും ചിട്ടകളും ഒക്കെയാണെങ്കിലും മതത്തിന്റെയും അനുഷ്ഠാനത്തിന്റെയും ഭാഗമായി മേൽ പറയപ്പെട്ട കാര്യങ്ങൾക്ക് പ്രത്യേക പരിഗണനയും നിയമനിബന്ധനകളും നൽകിയിരിക്കുന്നു എന്നാണ് സാരം.
പ്രവാചകർﷺ യുവാക്കളോട് പറഞ്ഞ പ്രസിദ്ധമായ ഒരു നിർദ്ദേശമുണ്ട്. അല്ലയോ യുവാക്കളെ, നിങ്ങളിൽ നിന്ന് ശേഷിയുള്ളവർ വിവാഹം ചെയ്തുകൊള്ളട്ടെ. അല്ലാത്തവർ വ്രതമനുഷ്ഠിക്കുകയും അതുവഴി വികാര നിയന്ത്രണം നടത്തുകയും ചെയ്യട്ടെ.
ശേഷിയുള്ളവർ എന്ന പ്രയോഗം ശാരീരികവും സാമ്പത്തികവും തുടങ്ങി എല്ലാ വശങ്ങളെയും ഉൾക്കൊള്ളുന്നതാണ്. വിവാഹിതനായതിൽ പിന്നെ ഇണയെ സംരക്ഷിക്കാനും തൃപ്തിപ്പെടുത്താനും പറ്റുന്നവനായിരിക്കണം എന്ന ഉന്നതമായ ഒരു സന്ദേശസാരം ഇതിൽ ഉൾചേർന്നിട്ടുണ്ട്.
വിവാഹത്തിൻ്റെ പ്രാഥമിക അന്വേഷണങ്ങൾ നിർവഹിക്കപ്പെട്ടാൽ ഇണകളാകേണ്ടവർ തമ്മിൽ കാണുന്നത് മതവും പ്രവാചകനുംﷺ പ്രോത്സാഹിപ്പിച്ച കാര്യമാണ്. ഇത് സംബന്ധമായി ഇമാം ഇബ്നുമാജ(റ) ഉദ്ധരിച്ച ഹദീസിന്റെ ആശയം ഇപ്രകാരമാണ്. “നീ പോയി അവളെ കാണുക; നിങ്ങൾ രണ്ട് പേർക്കുമിടയിൽ സ്വരച്ചേർച്ചയുണ്ടാക്കാൻ അതിന് സാധിക്കും.”
എന്നാൽ പെണ്ണുകാണൽ എന്ന പേരിൽ നടന്നുകൊണ്ടിരിക്കുന്ന പേക്കൂത്തുകളെയൊന്നും പ്രവാചകൻﷺ പഠിപ്പിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല. ആചാരങ്ങളെയും ചര്യകളെയും വിട്ട് അനാചാരങ്ങളെയും താല്പര്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന പരിഷ്കൃത വിചാരങ്ങൾ വിവാഹത്തിന്റെ തന്നെ മഹത്വവും ആചാരങ്ങളുടെ പവിത്രതയും ഇല്ലായ്മ ചെയ്യുന്നുണ്ട്.
ഒരു പുരുഷൻ ഒരു സ്ത്രീയെ വിവാഹം ചെയ്യാനുദ്ദേശിച്ചാൽ, ഔപചാരികമായി വിവാഹനിർണയത്തിലേക്ക് എത്തുന്നതിന് മുമ്പ് അവളെ അവൻ കാണുന്നത് അനുവദിക്കപ്പെട്ടതാണ്. അതിന്റെ ഉദ്ദേശം ആണും പെണ്ണും പരസ്പരം കണ്ട് അവരുടെ മനസ്സിൽ ഇഷ്ടമുണ്ടാകലാണ്. ശരിയായ ഒരു തീരുമാനമെടുക്കാനും അവളുടെ ബാഹ്യരൂപത്തിൽ സംതൃപ്തിപ്പെട്ടുവെന്നും ഇണയായി സ്വീകരിക്കാൻ പറ്റുമെന്ന് ഉറപ്പു വരുത്താനും അത് സഹായിക്കും. തിരുനബിﷺയുടെ നിര്‍ദ്ദേശങ്ങളിൽ ഇപ്രകാരം വന്നിട്ടുണ്ട്. ഈ ആശയം ഇമാം ഇബ്നുമാജ(റ) ഉദ്ധരിക്കുന്ന ഹദീസിൽ വന്നത് ഇങ്ങനെയാണ്. നീ പോയി അവളെ കാണുക. നിങ്ങൾ രണ്ട് പേർക്കുമിടയിൽ സ്വരച്ചേർച്ചയുണ്ടാക്കാൻ അത് സഹായകമാകും.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
