
തിരുനബിﷺയുടെ വ്യവഹാരങ്ങളിൽ പതിച്ചു നൽകിയതോ ഭാഗിച്ചു നൽകിയതോ ആയ സമ്പാദ്യങ്ങളെ കുറിച്ചും അതിൻ്റെ പരിണിതികളെക്കുറിച്ചുമുള്ള ഒരു അധ്യായം കൂടിയുണ്ട്. ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. വാഇൽ ബിൻ ഹുജ്ർ(റ) പറഞ്ഞു. ഹളർ മൗത്തിലുള്ള ഒരു ഭൂമി തിരുനബിﷺ അദ്ദേഹത്തിന് പതിച്ചു നൽകി. പ്രസ്തുത കൃത്യം നിർവഹിച്ചു കൊടുക്കാൻ മുആവിയ(റ)യെ അദ്ദേഹത്തോടൊപ്പം തിരുനബിﷺ നിയോഗിച്ചു. യാത്ര ആരംഭിച്ചപ്പോൾ മുആവിയ(റ) വാഇലി(റ)നോട് പറഞ്ഞു. നിങ്ങളുടെ വാഹനത്തിൻ്റെ പിൻസീറ്റിൽ എന്നെയും കൂടി ഇരുത്തിക്കൊണ്ട് പോയാൽ നന്നായിരുന്നു. നിങ്ങളെ രാജാക്കന്മാരുടെ പിൻസീറ്റിൽ ഇരുത്താൻ കൊള്ളില്ല എന്ന് അദ്ദേഹം പ്രതികരിച്ചു. അപ്പോൾ മുആവിയ(റ) ചോദിച്ചു. നിങ്ങളുടെ ചെരുപ്പ് എനിക്ക് അണിയാൻ തരുമോ? അപ്പോൾ അദ്ദേഹം പറഞ്ഞു. നിങ്ങൾ ഒട്ടകത്തിന്റെ തണലിൽ നടന്നുകൊള്ളൂ. മുആവിയ(റ) ഭരണാധികാരിയായ ശേഷം വാഇൽ(റ) അദ്ദേഹത്തിൻ്റെ അടുത്തു ചെന്നു. അപ്പോൾ ഭരണാധികാരിയായ മുആവിയ(റ) വാഇൽ(റ)നെ തൻ്റെ വിരിപ്പിൽ തന്നെ കൂടെ ഇരുത്തി.
തിരുനബിﷺ നിർവഹിച്ച ഒരു ഇടപാടിനെ കുറിച്ചുള്ള നിവേദനമാണിത്. യമനിലെ ഒരു പ്രവിശ്യയിൽ സ്വഹാബികളിൽ ഒരാൾക്ക് ഭൂമി പതിച്ചു നൽകിയ സംഭവം. വാഇൽ(റ) രാജകുടുംബത്തിൽ പെട്ട ആളായിരുന്നു. അദ്ദേഹം ഇസ്‌ലാമിലേക്ക് വന്നിട്ട് അധിക നാളുകളായിരുന്നില്ല. അതുകൊണ്ടാണ് സാമ്പത്തികമായി വളരെ പിന്നിലായിരുന്ന മുആവിയ(റ)യെ ഒപ്പമിരുത്താൻ വിസമ്മതിച്ചത്. ചെരുപ്പ് പോലും ധരിക്കാൻ കൊടുത്തില്ല. പരിഹസിച്ചുകൊണ്ടുള്ള ഒരു മറുപടിയായിരുന്നു ഒട്ടകത്തിന്റെ നിഴലിൽ നടന്നുകൊള്ളൂ എന്നത്. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒട്ടകത്തിന്റെ തണൽ എത്ര നേരം ആശ്വാസം നൽകും. പക്ഷേ, അതുപോലും പരിഗണിക്കാവുന്നതായിരുന്നില്ല അന്നത്തെ ആഢ്യത്വ വിചാരങ്ങൾ. പിൽക്കാലത്ത് മുആവിയ(റ) ഭരണാധികാരിയായി. അദ്ദേഹം തിരുനബിﷺയിൽ നിന്ന് പഠിച്ച പാഠങ്ങൾ ഉൾക്കൊണ്ടിരുന്നുവല്ലോ. അപ്പോഴേക്കും വാഇലും(റ) ഇസ്‌ലാമിൻ്റെ അധ്യാപനങ്ങൾ പൂർണമായും ഉൾക്കൊണ്ടിരുന്നു. രാജവിരിപ്പിൽ രണ്ടുപേരും ഒരുമിച്ചിരുന്നു. ആദ്യകാലത്തെ അനുഭവം അവർ അയവിറക്കുകയും ചെയ്തു.
തിരുനബിﷺ ഭൂമി പതിച്ച് നൽകിയതാണ് വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട ഈ അധ്യായത്തിലെ പ്രമേയം.
ഇമാം ബുഖാരി(റ) അനസ് ബിനു മാലിക്(റ) നിന്ന് നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബിﷺ അൻസ്വാരികളെ വിളിച്ചു. ബഹ്റൈനിലുള്ള ഒരു ഭൂമി അവർക്ക് പട്ടയം നൽകാൻ വേണ്ടിയായിരുന്നു. അപ്പോൾ അവർ പറഞ്ഞു ഞങ്ങളുടെ സഹോദരങ്ങളായ മുഹാജിറുകൾക്കും അതുപ്രകാരം നൽകിയാൽ… ആ സമയത്ത് തിരുനബിﷺക്ക് അങ്ങനെ ഒരു പദ്ധതി ഉണ്ടായിരുന്നില്ല. തിരുനബിﷺ ഇങ്ങനെ കൂടി പറഞ്ഞു. എനിക്കുശേഷം നിങ്ങൾ പരിഗണനാക്രമങ്ങളിൽ വ്യത്യാസം കാണും. എന്നെ കണ്ടുമുട്ടുന്നത് വരെ നിങ്ങൾ ക്ഷമിക്കുക.
അൻസ്വാരികൾക്ക് ഭൂമിപതിച്ചു നൽകുന്നതാണ് ഹദീസിന്റെ പ്രമേയം. മുഹാജിറുകളായ തങ്ങളുടെ സഹോദരങ്ങൾക്ക് കൂടി നൽകുമ്പോൾ മതിയെന്നായിരുന്നു അൻസ്വാരികളുടെ ആഗ്രഹം. തിരുനബിﷺ പറഞ്ഞ കാര്യത്തോട് വിയോജിക്കാതെ തന്നെ അവർ കാര്യം അറിയിച്ചു. അപ്പോൾ നിലവിലുള്ള പദ്ധതിയിൽ മുഹാജിറുകൾക്ക് ഭൂമി കൊടുക്കാൻ പദ്ധതിയില്ലെന്ന വിശദീകരണം തിരുനബിﷺ നൽകി. അവർക്കുവേണ്ടി മറ്റു പ്രവിശ്യകളിലും മറ്റും നിശ്ചയിച്ചു വച്ചിരുന്നതുമുണ്ടായിരുന്നു. ഏതായാലും അനുബന്ധമായി തിരുനബിﷺ ഇതുകൂടി പറഞ്ഞു. എനിക്ക് ശേഷം പരിഗണനാക്രമങ്ങൾ മാറും. മുൻഗണനയിൽ പലരും മാറിമറിഞ്ഞു വരും. ഏതു സാഹചര്യത്തിലും നിങ്ങൾ ക്ഷമിക്കണം. പരലോകത്ത് പവിത്രതീർത്ഥത്തിന്റെ ചാരയെത്തുന്നതുവരെ സഹിഷ്ണുതയോടു കൂടി നിങ്ങൾ ജീവിക്കണം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
