
ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. ഖൈസ് ബിൻ ഗറത് അല് ബജലി(റ) പറഞ്ഞു. ഞങ്ങൾ മദീനയിൽ വ്യാപാരം ചെയ്യുകയായിരുന്നു. ഞങ്ങൾ ഞങ്ങൾക്ക് സമാസിറ എന്നായിരുന്നു പേര് വിളിച്ചിരുന്നത്. തിരുനബിﷺ ഞങ്ങളുടെ അടുക്കലേക്ക് വന്ന് ഞങ്ങളെ നല്ല മെച്ചപ്പെട്ട ഒരു പേരിൽ വിളിച്ചു. മറ്റൊരു നിവേദന പ്രകാരം തിരുനബിﷺ ബഖീഇൻ്റെ സമീപത്തുണ്ടായിരുന്ന ഞങ്ങളുടെ അടുത്തേക്ക് വന്നു ഞങ്ങളെ അഭിസംബോധന ചെയ്തു. അല്ലയോ കച്ചവടക്കാരെ, ഞങ്ങളെ നല്ല ഒരു പേരിട്ടു വിളിച്ചു. കച്ചവടത്തിൽ സത്യവും അസത്യവും ഒക്കെ കടന്നുവരും. അങ്ങാടിയിൽ പിശാചും പാപങ്ങളും ഒക്കെ പ്രവേശിക്കും. മറ്റൊരു പ്രയോഗത്തിൽ പറഞ്ഞാൽ, അങ്ങാടിയിൽ അനാവശ്യങ്ങളും സത്യം ചെയ്യലുകളും ഒക്കെ ഇടകലർന്നു വരും. അതുകൊണ്ട് നിങ്ങൾ ദാനധർമങ്ങളെ കൂടി ചേർത്തുവയ്ക്കുക.
അങ്ങാടിയിൽ പാലിക്കേണ്ട സദാചാരങ്ങളെ കുറിച്ചും ധാർമിക വിചാരങ്ങളെ കുറിച്ചും നിരന്തരമായി ഉൽബോധിപ്പിച്ചു തിരുനബിﷺ. മനുഷ്യന്റെയും മാർക്കറ്റിന്റെയും പ്രകൃതിയെ ഒന്നുകൂടി പരിഗണിച്ചുകൊണ്ട് വന്നുപോകുന്ന പിഴവുകളിൽ നിന്ന് രക്ഷപ്പെടാൻ ദാനധർമത്തെ ഒരു ഉപാധിയായി പഠിപ്പിച്ചു കൊടുക്കുകയാണ് അവിടുന്ന്. സമ്പത്ത് സമാഹരിക്കുകയും വ്യാപാര വ്യവഹാരങ്ങൾ നടത്തുകയും ചെയ്യുന്നവർക്ക് ദാനധർമങ്ങളെ കുറിച്ചും പരസഹായത്തെക്കുറിച്ചും പ്രചോധിപ്പിക്കുകയാണ് ഇവിടെ. കച്ചവടത്തിൽ നിങ്ങൾ എന്തും ചെയ്തുകൊള്ളൂ. കുറച്ചു ദാനധർമം ചെയ്താൽ പിന്നെ എല്ലാം ഒഴിഞ്ഞുകൊള്ളും എന്നല്ല ഇതിന്റെ അർത്ഥം. സൂക്ഷ്മതയോടൊപ്പം അതിസൂക്ഷ്മതയും അറിയാതെയെങ്കിലും വന്നു പോയതിൽ നിന്ന് രക്ഷപ്പെടാനുള്ള നല്ല ഉപാധികളുമാണ് ഇവിടെ ഉപദേശിക്കുന്നത്.
ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. തിരുനബിﷺ ഒരു ദിവസം മാർക്കറ്റിലേക്ക് പ്രവേശിച്ചു. കൂന കൂട്ടി വച്ചിരിക്കുന്ന കച്ചവട സാധനങ്ങൾ ശ്രദ്ധിച്ചു. കൂനയുടെ ഉള്ളിലേക്ക് തിരുനബിﷺ കൈ പ്രവേശിപ്പിച്ചു. മുകളിൽ വെച്ചിരിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ സാധനങ്ങൾ ഉള്ളിൽ വച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. നനഞ്ഞതും മൂല്യം കുറഞ്ഞതുമായ സാധനങ്ങൾ ഉള്ളിൽ നിന്ന് തിരുനബിﷺ പുറത്തേക്കെടുത്തു. കച്ചവടക്കാരനോട് ചോദിച്ചു. നീ എന്തിനാണ് ഇങ്ങനെ ചെയ്തത്? അയാൾ പറഞ്ഞു. എല്ലാം ഒരേ ഭക്ഷണം തന്നെയാണല്ലോ. അഥവാ കാരക്ക തന്നെയാണല്ലോ എന്ന്. തിരുനബിﷺ ചോദിച്ചു. നനഞ്ഞത് വേറെയും നനയാത്തത് വേറെയും മാറ്റിമാറ്റി നിനക്ക് വച്ചുകൂടായിരുന്നോ? അപ്പോൾ വേണ്ടത് വേണ്ടവർ വാങ്ങുമായിരുന്നല്ലോ! പറ്റിക്കുകയോ ചതിക്കുകയോ ചെയ്യുന്നവൻ നമ്മളിൽ പെട്ട ആളല്ല.
സാധാരണ മാർക്കറ്റിൽ കണ്ടുവരുന്ന ഒരു തന്ത്രമാണിത്. നല്ല സാധനങ്ങൾ മുകളിൽ പ്രദർശിപ്പിക്കുകയും ഉള്ളിൽ നിന്ന് അത്ര നല്ലതല്ലാത്തത് ഉപഭോക്താവിന് നൽകുകയും ചെയ്യുക എന്നത്. ഇതു പോലും കച്ചവടത്തിൽ പാടില്ലെന്ന് കൃത്യമായി ഉദ്ബോധിപ്പിക്കുകയായിരുന്നു തിരുറസൂൽﷺ.
