Tweet 1110

    Tweet 1110
    June 28, 2025 • Saturday
    Post Header

    തിരുനബിﷺയും അനുയായികളും ഹജ്ജ് നിർവഹിക്കാൻ വേണ്ടി മക്കയോട് അടുത്ത സരിഫിൽ എത്തി. മക്കയിൽ നിന്ന് 10 മൈൽ അകലെയാണ് ഈ പ്രദേശം. തിരുനബിﷺ സ്വഹാബികളോടായി ഇങ്ങനെ പറഞ്ഞു. ബലിമൃഗങ്ങളെ ഒപ്പം കൂട്ടാത്ത ആളുകൾ ഉംറക്കു വേണ്ടി ഒരുങ്ങിക്കോളൂ. ബലിമൃഗത്തെ ഒപ്പം കരുതിയിട്ടുള്ളവർ ഖിറാനായും ബലിമൃഗത്തെ ഒപ്പം കരുതാത്തവർ തമത്തുആയും നിർവഹിക്കാൻ നിർദ്ദേശിച്ചു.
    ഇഫ്റാദ്: ഹജ്ജ് മാത്രം നിർവ്വഹിക്കൽ. ഖിറാൻ: ഉംറക്കും ഹജ്ജിനും വേണ്ടി ഒന്നിച്ചു ഇഹ്റാമിൽ പ്രവേശിക്കൽ. ഇത്തരം ആളുകൾ ഉംറ കഴിഞ്ഞാൽ മുടി എടുക്കുകയോ ഇഹ്റാമിന്റെ വസ്ത്രമഴിച്ചു വെക്കുകയോ ഇല്ല.
    തമത്തുഅ്: ഉംറക്ക് വേണ്ടി ഇഹ്റാമിൽ പ്രവേശിക്കുകയും ഉംറ നിർവഹിച്ച ശേഷം ഇഹ്റാമിൽ നിന്ന് ഒഴിവാകുകയും ശേഷം ഹജ്ജിന്റെ സമയം വരുമ്പോൾ വീണ്ടും ഹജ്ജിനു വേണ്ടി ഇഹ്റാമിലേക്ക് പ്രവേശിക്കുകയും ചെയ്യുക എന്നിങ്ങനെ മൂന്നു വിധത്തിൽ ഹജ്ജിനു വേണ്ടി ഇഹ്റാമിൽ പ്രവേശിക്കാറുണ്ട്. മൂന്നാമത്തെ രൂപമാണ് ശ്രേഷ്ഠമെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ബലിമൃഗം ഒപ്പം കരുതിയിരുന്നതിനാൽ തിരുനബിﷺ ഖിറാൻ രൂപത്തിലാണ് ഹജ്ജ് നിർവഹിച്ചത്.
    ബലിമൃഗം കൂടെയുള്ള ആളുകൾക്ക് ബലി അറുത്ത ശേഷം മാത്രമേ തലമുണ്ഡനം ചെയ്യുവാനും ഇഹ്റാമിൽ നിന്ന് ഒഴിവാകുവാനും പാടുള്ളൂ.
    തിരുനബിﷺയുടെയും കുടുംബത്തിന്റെയും ഹജ്ജ് യാത്രയിലെ ശ്രദ്ധേയമായ ഒരു അധ്യായമായിരുന്നു മഹതി ആഇശ(റ)യുടെ വ്യക്തിപരമായ ഒരനുഭവം.
    ഇമാം ബുഖാരി(റ) റിപ്പോർട്ട് ചെയ്യുന്നു. ആഇശ(റ) പറഞ്ഞു. ഞങ്ങൾ തിരുനബിﷺയുടെ കൂടെ പുറപ്പെട്ടു. ഞങ്ങൾ ഹജ്ജ് മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ. സരിഫ് എന്ന സ്ഥലത്ത് വെച്ച് എനിക്ക് ആർത്തവം തുടങ്ങിയപ്പോൾ ഞാൻ കരഞ്ഞു കൊണ്ട് നബിﷺയുടെ അടുക്കലേക്ക് ചെന്നു. അവിടുന്ന് ചോദിച്ചു. എന്തിനാണ് കരയുന്നത്? ഞാൻ പറഞ്ഞു. അല്ലാഹുവാണെ സത്യം! ഈ വർഷം എനിക്ക് ഹജ്ജ് ചെയ്യാൻ കഴിയുകയില്ല എന്നാണ് തോന്നുന്നത്. എന്തു പറ്റി? ആർത്തവം തുടങ്ങിയോ? ഞാൻ പറഞ്ഞു, അതെ. നബിﷺ പറഞ്ഞു. ആദം സന്തതികളിലെ സ്ത്രീകൾക്ക് അല്ലാഹു നിശ്ചയിച്ച ഒരു കാര്യമാണിത്. ഒരു ഹാജി ചെയ്യുന്ന എല്ലാ കാര്യങ്ങളും നിങ്ങളും ചെയ്തു കൊള്ളൂ. ശുദ്ധിയാകുന്നത് വരെ കഅ്ബ ത്വവാഫ് ചെയ്യരുത് എന്നു മാത്രമേയുള്ളൂ.
    ഏതുകാലത്തേക്കുമുള്ള ഒരു കർമശാസ്ത്ര നിവാരണം മഹതിയുടെ അനുഭവത്തിലൂടെ ലഭ്യമായി. ഒരു ഹജ്ജ് കൊണ്ട് ലോകാവസാനം വരെ ഹാജിമാർക്കുണ്ടായേക്കാവുന്ന മുഴുവൻ സംശയങ്ങൾക്കും നിവാരണം നൽകി എന്നത് ആശ്ചര്യകരമായ ഒരു പഠനമാണ്.
    ആഇശ(റ) മക്കയിലേക്ക് എത്തി. അവർക്കാകട്ടെ സമയം വളരെ കുറവുമായിരുന്നു. അപ്പോൾ അവരോട് ഹജ്ജിനെ ഉംറയിലേക്ക് ചേർക്കാൻ പറഞ്ഞു. ഹജ്ജ് നിർവഹിച്ച ശേഷം ആഇശ(റ)യെ സഹോദരൻ അബ്ദുറഹ്മാന്റെ(റ) കൂടെ തൻഈമിലേക്ക് പറഞ്ഞയക്കുകയും അവിടെ നിന്നും ഇഹ്റാമിൽ പ്രവേശിച്ചു വന്നു ഉംറ നിർവ്വഹിപ്പിക്കുകയുമാണ് ചെയ്തത്.
    തിരുനബിﷺയുടെ ഹജ്ജ് യാത്രയുടെ തുടർച്ച ഇങ്ങനെ വായിക്കാം. മദീനയിൽ നിന്നും വരുമ്പോൾ മക്കയിലേക്കുള്ള പ്രവേശന കവാടം ‘ദീ ത്വുവാ’ എത്തിയപ്പോൾ അവിടെ ഇറങ്ങുകയും തൽബിയത്ത് നിർത്തുകയും ചെയ്തു. ഞായറാഴ്ച രാവിൽ അവിടെ കഴിച്ചുകൂട്ടി. ദുൽഹജ്ജ് നാലിനായിരുന്നു ഇത്. നേരം പുലർന്നപ്പോൾ കുളിച്ച് അവിടെ നിന്നു തന്നെ സുബ്ഹി നിസ്കരിച്ചു. ശേഷം മക്കയിലേക്ക് പുറപ്പെട്ടു. പകൽ സമയത്ത് മക്കയുടെ ഉയർന്ന ഭാഗത്ത് കൂടെയാണ് പ്രവേശിച്ചത്.
    ‘അൽഹുജൂനി’ലായിരുന്നു സ്വഹാബികളുണ്ടായിരുന്നത്. ശേഷം ളുഹാ സമയത്ത് മസ്ജിദുൽ ഹറാമിലേക്ക് വന്നു. ബാബുൽ കഅ്ബയുടെ ഭാഗത്തു കൂടി അകത്തേക്ക് പ്രവേശിച്ചു. ഹജറുൽ അസ്‌വദിന്റെ ഭാഗത്തു നിന്നും ത്വവാഫ് ആരംഭിച്ചു.

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...