
ഇസ്‌ലാമിലെ എല്ലാ ആരാധനാക്രമങ്ങളിലും ഉള്ളതുപോലെ വ്രതാനുഷ്ഠാനത്തിലും സാഹചര്യവും ആരോഗ്യവും ഒക്കെ പരിഗണിച്ചു കൊണ്ടുള്ള ആനുകൂല്യങ്ങളും വിട്ടുവീഴ്ചകളും അനുവദിച്ചിട്ടുണ്ട്. റമളാനിലെ നോമ്പിനെ പരിചയപ്പെടുത്തുമ്പോൾ തന്നെ ഖുർആൻ അത് സൂചിപ്പിക്കുന്നുമുണ്ട്. രണ്ടാം അധ്യായം അൽബഖറയിലെ നൂറ്റി എൺപത്തി അഞ്ചാം സൂക്തത്തിൻ്റെ ആശയ സാരം ഇങ്ങനെ വായിക്കാം.
“ജനങ്ങള്‍ക്ക് മാര്‍ഗദർശനവും നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത പ്രമാണങ്ങളോടെ വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം നോമ്പെടുക്കേണ്ടതാണ്. നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കമുണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂർത്തീകരിക്കാനും നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതന്നതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്.”
യാത്രയും രോഗവും എല്ലാം പരിഗണിച്ചുകൊണ്ടാണ് മത നിയമങ്ങളുടെ അനുഷ്ഠാനക്രമങ്ങളെ ഇസ്‌ലാം സംബോധന ചെയ്യുന്നത്. യാത്രാവേളകളിൽ തിരുനബിﷺ നോമ്പനുഷ്ഠിക്കുകയും ഒഴിവാക്കുകയും ചെയ്ത രംഗങ്ങൾ ഹദീസുകളിൽ നിന്ന് വായിക്കാം. അബ്ദുല്ലാഹിബ്നു മസ്ഊദും(റ) അബ്ദുല്ലാഹിബ്നു ഉമറും(റ) മറ്റു സ്വഹാബികളും ഇത്തരം സന്ദർഭങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്. മക്കാ വിജയ വേളയിൽ തിരുനബിﷺ മദീനയിൽ നിന്ന് മക്കയിലേക്ക് പുറപ്പെടുകയും കുറാഉൽ ഗമീം എത്തിയപ്പോൾ പകൽസമയത്തു തന്നെ നോമ്പു മുറിക്കുകയും അനുയായികൾക്ക് അനുമതി നൽകുകയും ചെയ്തു. യാത്രയും കാലാവസ്ഥയുടെ കാഠിന്യവും പരിഗണിച്ചുകൊണ്ടുള്ള ആനുകൂല്യം പ്രായോഗികമായിത്തന്നെ പങ്കുവെക്കുകയായിരുന്നു അവിടുന്ന്.
ഇത്തരമൊരു അനുമതിയും വിട്ടുവീഴ്ചയും സംഘത്തിലെ എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുത്താൻ പിന്നിൽ വരുന്ന സ്വഹാബികളെ കാത്തുനിൽക്കുകയും എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുന്ന വിധം തന്നെ തിരുനബിﷺ പാനപാത്രം ചുണ്ടോട് അടുപ്പിക്കുകയും ചെയ്തു. ശത്രുക്കളെ പ്രതിരോധിക്കാൻ പോകുന്ന നേരങ്ങളിൽ ശത്രുക്കൾക്കെതിരെ നിങ്ങൾ ശക്തരാകൂ നോമ്പു ഒഴിവാക്കേണ്ടവർ ഒഴിവാക്കിക്കൊള്ളൂ എന്നുള്ള സന്ദേശം തിരുനബിﷺ അണികൾക്കിടയിൽ പങ്കുവെച്ചിരുന്നു. ഈ സന്ദർഭം ഉൾക്കൊള്ളുന്ന ഹദീസ് ഇമാം മാലിക്ക്(റ), ഇമാം അഹ്മദ്(റ), ഇമാം ശാഫിഈ(റ) എന്നിവരും ഉദ്ധരിച്ചിട്ടുണ്ട്.
ഒരിക്കൽ തിരുനബിﷺ മദീനയിൽ നിന്ന് മക്കയിലേക്ക് പുറപ്പെട്ടപ്പോൾ ഉസ്ഫാൻ എന്ന പ്രദേശത്ത് വച്ച് വെള്ളം ആവശ്യപ്പെടുകയും ജനങ്ങൾ കാണുന്ന വിധത്തിൽ വെള്ളം കുടിക്കുകയും ചെയ്തു. നോമ്പു ഒഴിവാക്കേണ്ടവർക്ക് ഒഴിവാക്കാം എന്ന് പഠിപ്പിക്കാൻ വേണ്ടിയായിരുന്നു അത്. ഈ സംഭവം ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നുണ്ട്.
മതത്തിന്റെ മാനുഷിക മുഖത്തെയും നബി ജീവിതത്തിന്റെ പ്രായോഗിക തലങ്ങളെയും മനുഷ്യർക്കിടയിൽ ജീവിച്ച് മനുഷ്യരുടെ ഗതിവിഗതികളെയും വികാരവിചാരങ്ങളെയും നേരിൽകണ്ടും അനുഭവിച്ചും ഇസ്‌ലാമിക ആചാരാനുഷ്ഠാന വിശ്വാസങ്ങളെ പകർന്നു നൽകിയ സമ്പൂർണ്ണമായ പ്രവാചക ആവിഷ്കാരത്തിന്റെ മനോഹാരിതകളാണ് ഈ സംഭവങ്ങളും പ്രമേയങ്ങളും പങ്കുവെക്കുന്നത്.
