Tweet 996

    Tweet 996
    March 6, 2025 • Thursday
    Post Header

    ചൂടുകാലങ്ങളിൽ മധ്യാഹ്ന നിസ്കാരം അല്പം വൈകി നിസ്കരിച്ചതുപോലെ സവിശേഷമായ ഒരു ചർച്ചയാണ് നിശാ നിസ്കാരം അഥവാ ഇശാഅ് സമയം പ്രവേശിച്ചതിനുശേഷം വീണ്ടും വൈകി നിസ്കരിക്കുന്നത്. ഇമാം അഹ്മദ്(റ), അബൂദാവൂദ്(റ) തുടങ്ങിയവർ നിവേദനം ചെയ്യുന്നു. നുഅ്മാന് ബിൻ ബശീർ(റ) പറഞ്ഞു. ഈ നിസ്കാരത്തിന്റെ അഥവാ ഇശാഅ് നിസ്കാരത്തിന്റെ സമയം എനിക്ക് നന്നായി അറിയാം. തിരുനബിﷺ ഇശാഅ് നിസ്കരിച്ചിരുന്നത് ചന്ദ്രൻ അതിന്റെ മൂന്നാം ഭ്രമണപഥത്തിലേക്ക് കടന്നതിനുശേഷമായിരുന്നു. അഥവാ രാത്രിയുടെ മൂന്നാം പാദത്തിൽ.
    ഇമാം ബുഖാരി(റ), മുസ്ലിം(റ), നസാഈ(റ) എന്നിവർ നിവേദനം ചെയ്യുന്നു. മഹാനായ അനസുബ്നു മാലിക്(റ) പറഞ്ഞു. ഇശാഅ് നിസ്കാരം തിരുനബിﷺ അർദ്ധരാത്രി വരെ വൈകിച്ചു. രാത്രിയുടെ പകുതിയിൽ അവിടുന്ന് നിർവഹിച്ചു. ശേഷം, ഇങ്ങനെ പറഞ്ഞു. ജനങ്ങളൊക്കെ നിസ്കാരം കഴിഞ്ഞ് ഉറങ്ങി അല്ലേ! എന്നാൽ നിങ്ങൾ ഒന്നറിയണം! നിങ്ങൾ നിസ്ക്കാരത്തിനു വേണ്ടി പ്രതീക്ഷിച്ചിരിക്കുന്ന സമയം മുഴുവനും നിസ്കാരത്തിലുള്ളതുപോലെ പ്രതിഫലാർഹമാണ്.
    ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു ഉമർ(റ) പറഞ്ഞു. ഒരു രാത്രിയിൽ ഞങ്ങൾ തിരുനബിﷺയെ പ്രതീക്ഷിച്ചിരുന്നു. രാത്രിയുടെ മൂന്നിൽ ഒരു ഭാഗം കഴിഞ്ഞപ്പോൾ തിരുനബിﷺ ഞങ്ങളുടെ അടുക്കലേക്ക് വന്നു. അവിടുന്ന് വീട്ടുകാര്യങ്ങളിലോ മറ്റോ വ്യാപൃതരായിരുന്നതാണോ? അല്ലേ? ഞങ്ങൾക്കറിയില്ല. ഏതായാലും അവിടുന്ന് കടന്നുവന്നപ്പോൾ ഞങ്ങളോട് ചോദിച്ചു. നിങ്ങൾ ഇപ്പോഴും ഇവിടെ കാത്തിരിക്കുകയാണ്. അല്ലേ! നിങ്ങളല്ലാതെ ഒരു മതത്തിന്റെ ആളുകളും ഇങ്ങനെ കാത്തിരിക്കില്ല. എന്റെ സമുദായത്തിന് ഭാരമാകുമായിരുന്നില്ലെങ്കിൽ എന്നും ഞാൻ ഇശാഅ് ഈ സമയത്ത് നിസ്കരിക്കുമായിരുന്നു.
    ഇമാം അഹ്മദും(റ) ബുഖാരി(റ)യും മുസ്ലിമും(റ) നിവേദനം ചെയ്ത ഒരു ഹദീസിൽ ഇങ്ങനെ കാണാം. നിസ്കാരത്തിന് ഇഖാമത് വിളിച്ചപ്പോൾ ഒരാൾ തിരുനബിﷺയോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. സ്വഹാബികളൊക്കെ ഉറങ്ങും വരെ സംഭാഷണം നീണ്ടു. ശേഷം, നബിﷺ എഴുന്നേറ്റ് നിസ്കരിക്കുകയും ചെയ്തു.
    സാധാരണയിൽ ഇശാഅ് നിസ്കരിക്കേണ്ട സമയത്തെക്കുറിച്ചുള്ള പരാമർശങ്ങൾ നാം വായിച്ചു പോയി. സവിശേഷമായ മഹത്വത്തോടുകൂടി തിരുനബിﷺ എപ്പോഴൊക്കെയായിരുന്നു നിസ്കരിച്ചിരുന്നത് എന്നതാണ് ഇപ്പോൾ നാം വായിച്ചത്. അപൂർവമായി ആ ജീവിതത്തിൽ ഒരു രാത്രി കടന്നുപോയത് എങ്ങനെ എന്നും മറ്റൊരു നിവേദനം നമ്മെ പരിചയപ്പെടുത്തി. തിരുനബിﷺയുടെ ജീവിതത്തെ എത്രമേൽ സൂക്ഷ്മമായിട്ടാണ് സ്വഹാബികൾ വായിച്ചത്. എത്രമേൽ കൃത്യതയോടു കൂടിയാണ് അവർ പകർത്തിയത്. ആ ജീവിതത്തിന്റെ ദിനചര്യകളെ ഒന്നോ രണ്ടോ ദിവസം വച്ചുകൊണ്ട് പൊതുമാനം തീർത്ത് പരിചയപ്പെടുത്തുകയായിരുന്നില്ല. മറിച്ച്, ഓരോ വ്യത്യാസങ്ങളെയും വ്യതിയാനങ്ങളെയും കൃത്യമായി അവർ നിരീക്ഷിച്ചു. ഓരോ വചനങ്ങളും രൂപപ്പെടുത്തിയ നിയമങ്ങളെയും മഹത്വങ്ങളെയും അടയാളപ്പെടുത്തി.
    തിരുനബിﷺയുടെ ജീവിതത്തെ പകർത്താൻ ആഗ്രഹിക്കുന്നവർ ഏതു ശ്രേഷ്ഠമായ ചിത്രമാണ് പിന്തുടരേണ്ടത് എന്ന് കൃത്യമായി ലോകത്തിന് ദിശ നൽകി. ലോകത്ത് മറ്റേതെങ്കിലും ജീവിതത്തെ ഇത്രമേൽ ചൂഴ്ന്നു പഠിക്കുകയും ഇത്രമേൽ ചൂഴ്ന്ന് അനുകരിക്കപ്പെടുകയും ചെയ്യുന്നുണ്ടോ? കേവലമായ ചില ആരാധനാകർമങ്ങളെയും പ്രകടനപരമായ ചില കർമങ്ങളെയും രേഖപ്പെടുത്തി പോവുക എന്നതിനപ്പുറം ഓരോന്നിനെയും അതിസൂക്ഷ്മമായി ഇഴകീറി പറയാനും പരിചയപ്പെടുത്താനും അതിൽനിന്ന് നിയമനിർദ്ധാരണങ്ങൾ നടത്താനും ഏതു ജീവിതത്തെയാണ് ലോകത്ത് നമുക്ക് വായിക്കാൻ കിട്ടുക?
    നിസ്കാരം സാധാരണ നിർവഹിക്കുന്ന സമയത്തിൽ നിന്ന് വ്യത്യസ്തമായി തിരുനബിﷺ നിർവഹിച്ച മറ്റൊരു രംഗം കൂടിയുണ്ട്. ജോഡികളായ രണ്ടു സമയത്തെ നിസ്കാരങ്ങൾ തമ്മിൽ ചേർത്തു നിസ്കരിക്കുക. അഥവാ ജംആക്കുക എന്നതാണ് ആ രീതി. അതുപ്രകാരം ളുഹറും അസറും ളുഹറിന്റെ സമയത്ത് മുൻകൂട്ടി ജംആക്കിയോ അസറിന്റെ സമയത്ത് പിന്തിച്ച് ജംആക്കിയോ മഗ്‌രിബും ഇശാഉം മഗ്‌രിബിന്റെയോ ഇശാഇന്റെയോ സമയത്ത് നിർവഹിക്കുന്ന രീതിയാണിത്. സവിശേഷമായ നിബന്ധനകളോടെ അനുവദിക്കപ്പെട്ട ഒരു ആനുകൂല്യം കൂടിയാണത്.
    തിരുനബിﷺ സമയത്തിൽ നിന്ന് വ്യത്യസ്തമായി നിസ്കരിച്ച നിസ്കാരങ്ങളെ എണ്ണുമ്പോൾ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) തിരുനബിﷺ ജംആക്കി നിസ്കരിച്ച നിസ്കാരങ്ങളെ കുറിച്ച് പറയുന്നുണ്ട്. ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) പ്രസ്തുത ഹദീസ് നിവേദനം ചെയ്തിട്ടുമുണ്ട്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...