Tweet 985

    Tweet 985
    February 23, 2025 • Sunday
    Post Header

    വുളൂഇനോട് അനുബന്ധമായി വായിക്കപ്പെടേണ്ട മറ്റൊരു അധ്യായമാണ് തയമ്മും. കരുതൽ എന്നാണ് പദത്തിന്റെ നേരെ അർഥമെങ്കിലും, പ്രത്യേക നിബന്ധനകളോടെ മുഖത്തും കൈകളിലും മണ്ണ് ഉപയോഗിക്കുക എന്നാണ് സാങ്കേതികമായി ഇതിനർഥം. തിരുനബിﷺയുടെ സമുദായത്തിന് മാത്രം അനുവദിക്കപ്പെട്ട ഒരു ആനുകൂല്യം കൂടിയാണിത്.
    ഖുർആൻ, സുന്നത്ത്, ഇജ്മാഅ്(ഗവേഷകരായ പണ്ഡിതന്മാരുടെ ഏകോപനം) എന്നീ മൂന്നു പ്രമാണങ്ങളും തയമ്മുമിനെ സ്ഥിരപ്പെടുത്തുന്നുണ്ട്. ശുദ്ധീകരണത്തിന് നിങ്ങൾക്ക് വെള്ളം ലഭിച്ചില്ലെങ്കിൽ ശുദ്ധമായ മണ്ണിനെ തേടുക എന്ന ആശയം നൽകുന്ന സൂറത്തുൽ മാഇദയിലെ ആറാം സൂക്തമാണ് തയമ്മുമിന്റെ അടിസ്ഥാന പ്രമാണം. മുഖവും രണ്ട് കൈകളും തടവുക എന്നുകൂടി വിശദീകരിച്ചു കൊണ്ടാണ് സൂറത്തുന്നിസാഇലെ 43 ആം സൂക്തം ഉള്ളത്. ഭൂമിയെ നിങ്ങൾക്ക് സുജൂദ് ചെയ്യാനുള്ള ഇടവും ഭൂമിയിലെ മണ്ണ് ശുദ്ധീകരണത്തിനുള്ളതുമാക്കി എന്ന് പറയുന്ന ഹദീസ് ഇമാം അഹ്മദ്(റ) ഉദ്ധരിച്ചിട്ടുണ്ട്.
    പ്രധാനമായും മൂന്നു കാരണങ്ങളാലാണ് തയമ്മും അനുവദിക്കപ്പെടുന്നത്. വെള്ളം ലഭിക്കാതിരിക്കുക എന്നതാണ് ഒന്നാമത്തെ കാരണം. രണ്ട്, ലഭ്യമായ വെള്ളം കൊല്ലൽ അനുവദിക്കപ്പെടാത്ത അഥവാ ക്ഷുദ്രജീവികളോ മറ്റോ അല്ലാത്ത ജീവികളുടെ ദാഹശമനത്തിന് ആവശ്യമായി വരിക. മൂന്ന്, വെള്ളം ഉപയോഗിക്കുന്നത് മൂലം അവയവത്തിന് ഉപകാരം നഷ്ടപ്പെടുകയോ ശമനത്തിന് വൈകുകയോ ചെയ്യുക.
    ഈ മൂന്നാലൊരു കാരണം ഉണ്ടെങ്കിൽ ചെറിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാകാനുള്ള വുളൂഇന് പകരവും വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാകാനുള്ള കുളിക്ക് പകരവും തയമ്മും ചെയ്യണം.
    വുളൂഅ് നിർവഹിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ ചില നിബന്ധനകൾ കൂടി ഇതിലുണ്ട്. തയമ്മും നിർവഹിക്കുന്നതിന് മുമ്പ് മാലിന്യങ്ങൾ നീക്കം ചെയ്യുകയും നിസ്കാരത്തിനും മറ്റും സമയം പ്രവേശിച്ചതിനുശേഷം മാത്രം തയമ്മും നിർവഹിക്കുകയും വേണം. തയമ്മുമിന് മുമ്പ് മാലിന്യങ്ങൾ നീക്കാൻ സാധിച്ചില്ലെങ്കിൽ പ്രസ്തുത തയമ്മും വഴി നിസ്കരിച്ച നിസ്കാരം പിന്നീട് മടക്കേണ്ടി വരും എന്ന് ഇമാം ഇബ്നു ഹജർ(റ) പഠിപ്പിച്ചിട്ടുണ്ട്.
    തയമ്മും സംബന്ധമായ വിശദമായ കർമശാസ്ത്ര പഠനങ്ങൾ ഇമാമുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അത് പഠിക്കുകയും അനുസരിച്ചു നിർവഹിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ ബാധ്യത. തിരുനബിﷺയുടെ ജീവിതത്തിൽ തയമ്മും ചെയ്ത രംഗങ്ങളെ കുറിച്ചാണ് നാം ഇവിടെ വായിക്കുന്നത്.
    ഇമാം അഹ്മദും(റ) ഇമാം ബുഖാരി(റ)യും ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം. ഒരു യുദ്ധ വേളയിൽ തിരുനബിﷺയോടൊപ്പം ആഇശ(റ)യുമുണ്ടായിരുന്നു. യാത്രയ്ക്കിടയിൽ മഹതിയുടെ മാല നഷ്ടപ്പെടുകയും അത് അന്വേഷിച്ചു വഴിയിൽ കുറെ വൈകുകയും ചെയ്തു. അങ്ങനെ നേരം വെളുക്കാറായി. സുബ്ഹി നിസ്കരിക്കുന്നതിന് വുളൂഅ് നിർവഹിക്കുവാൻ വെള്ളം ഇല്ല താനും. മകളുടെ കാരണത്താലാണല്ലോ ഇത്ര വൈകിയത് എന്ന വിഷമത്തിൽ അബൂബക്കർ(റ) മകൾ ആഇശ(റ)യോട് അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തു. ഇത്തരം ഒരു സന്ദർഭത്തിലാണ് ശുദ്ധീകരണത്തിന് വെള്ളം ലഭ്യമല്ലെങ്കിൽ മണ്ണ് ഉപയോഗിച്ച് തടകിയാൽ മതിയെന്ന ആനുകൂല്യം പ്രഖ്യാപിച്ചു കൊണ്ടുള്ള സൂക്തം അവതരിച്ചത്. അതോടെ പ്രവാചക പ്രഭുﷺ ശുദ്ധമായ പൊടിമണ്ണ് തേടുകയും അത് ഉപയോഗിച്ച് തയമ്മും നിർവഹിക്കുകയും ചെയ്തു. വിശ്വാസികളും തിരുനബിﷺയെ അനുകരിച്ചു.
    പിന്നീട് പല സന്ദർഭങ്ങളിലും തിരുനബിﷺ തയമ്മും നിർവഹിച്ചത് പല ഹദീസുകളിലായി വന്നിട്ടുണ്ട്. ഇമാം അഹ്മദ്(റ) മുസ്നദിലും ഇമാം ബഗവി(റ) ശറഹുസ്സുന്നയിലും ഇമാം ബുഖാരി(റ) തന്നെയും ഉദ്ധരിച്ചിട്ടുണ്ട്.
    യാത്രകളിലും രോഗഘട്ടങ്ങളിലും വിശ്വാസികൾക്ക് വലിയ ആശ്വാസവും അല്ലാഹു അനുവദിച്ചു തന്ന ആനുകൂല്യവുമാണ് തയമ്മും.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...