Tweet 973

    Tweet 973
    February 11, 2025 • Tuesday
    Post Header

    ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) സെയ്ദ് ബിൻ ഉസാമത്(റ) നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ അറഫയിൽ നിന്ന് മുസ്ദലിഫയിലേക്ക് പുറപ്പെട്ടപ്പോൾ ഒരു താഴ്‌വരയിലേക്ക് ഒഴിഞ്ഞുപോയി പ്രാഥമിക ആവശ്യം നിർവഹിക്കാൻ വേണ്ടി മറഞ്ഞു. ഉസാമ(റ) പറയുന്നു. ശേഷം നീക്കം ചെയ്യാനുള്ള വെള്ളം ഞാനായിരുന്നു ഒഴിച്ചു കൊടുത്തിരുന്നത്.
    തിരുനബിﷺയുടെ പരിചാരകൻ സെയ്ദി(റ)ന്റെ മകനായിരുന്നല്ലോ ഉസാമ(റ). ഉസാമ(റ) നബിﷺക്ക് സേവനം ചെയ്തു കൊടുക്കുന്നത് അപരനിൽനിന്ന് സേവനം സ്വീകരിക്കുന്ന കൂട്ടത്തിൽ എണ്ണാൻ പറ്റുന്നതല്ല. നബിﷺയോടൊപ്പം നിരന്തരമായി ജീവിക്കുകയും സ്വന്തം മകനെപ്പോലെ പരിഗണന ലഭിച്ചുകൊണ്ട് മുന്നോട്ടുപോവുകയും ചെയ്ത വാത്സല്യ കേന്ദ്രമായിരുന്നുവല്ലോ ഉസാമ(റ). മറ്റുള്ള നിവേദനങ്ങളിൽ പറയപ്പെട്ട പലരോടും ചേർത്ത് വായിക്കാൻ പറ്റുന്നതല്ല ഉസാമ(റ)യുടെ നിലപാട്. തിരുനബിﷺയും ഉസാമ(റ)യുമായുള്ള ബന്ധത്തെ കൂടി പരിഗണിച്ചുകൊണ്ടേ ഇത് മനസ്സിലാക്കിയെടുക്കാനാവൂ.
    ഇമാം ഇബ്നുമാജ(റ), സഫുവാൻ ബിൻ അസ്സാലി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു. യാത്രയിലും അല്ലാത്തപ്പോഴും ഞാൻ തിരുനബിﷺക്ക് വുളൂഅ് ചെയ്യാൻ വെള്ളമൊഴിച്ചു കൊടുക്കാറുണ്ടായിരുന്നു.
    തിരുനബിﷺ വുളൂഅ് എടുക്കാനുള്ള വെള്ളം നേരത്തെ തന്നെ കരുതി വെക്കാറുണ്ടായിരുന്നു. ചിലപ്പോഴൊക്കെ അതിനുവേണ്ടി ഒരുങ്ങുന്നതും കാണാം. ഇത്തരം സന്ദർഭങ്ങളെ കുറിച്ച് പൊതുവായുള്ള നിലപാട് എന്തായിരുന്നു എന്ന് മഹതി ആഇശ(റ) പറയുന്നു. അത്തരം ആവശ്യങ്ങൾക്ക് വേണ്ടി മറ്റൊരാളെ ആശ്രയിക്കുന്നത് ഞാൻ കാണാറുണ്ടായിരുന്നില്ല. സ്വയം തന്നെ അതൊക്കെ ഒരുക്കി തയ്യാറാക്കുമായിരുന്നു. ഇമാം ഇബ്നുമാജ(റ) ഇബ്നു അബ്ബാസി(റ)ൽ നിന്നും ഇതേ ആശയമുള്ള ഹദീസ് വേറെയും ഉദ്ധരിച്ചിട്ടുണ്ട്.
    എല്ലാ കർമ്മങ്ങളുടെയും അടിസ്ഥാന ലക്ഷ്യം അല്ലാഹുവിനോടുള്ള സാമീപ്യവും അവൻ്റെ തൃപ്തിയുമാണല്ലോ. അവനെ പറയുകയും ആലോചിക്കുകയും ചെയ്യാത്ത ഒരു കർമവും നബിﷺക്ക് ഉണ്ടായിരുന്നില്ല. വുളൂഉം അതിൽ നിന്ന് ഒഴിവല്ല. മഹതി ആഇശ(റ)യിൽ നിന്ന് തന്നെയുള്ള നിവേദനം ഇങ്ങനെ കാണാം. നബിﷺ വുളൂഅ് എടുക്കാനുള്ള വെള്ളത്തിൽ തൊടുമ്പോൾ തന്നെ ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന് ചൊല്ലാറുണ്ടായിരുന്നു. അല്ലാഹുവിന്റെ നാമത്തിൽ ഞാൻ ആരംഭിക്കുന്നു എന്നാണല്ലോ അതിന്റെ അർഥം.
    വുളൂഅ് നിർവഹിക്കാൻ വേണ്ടി എഴുന്നേൽക്കുമ്പോൾ തന്നെ ബിസ്മി ചൊല്ലാറുണ്ടായിരുന്നു എന്നത് മറ്റൊരു നിവേദനത്തിൽ നമുക്ക് വായിക്കാൻ കഴിയും. അതിനുശേഷമായിരുന്നുവത്രേ വെള്ളം കയ്യിലേക്ക് ഒഴിക്കാറുണ്ടായിരുന്നത്.
    ഇമാം അഹ്മദും(റ) നസാഇ(റ)യ്യും മറ്റും ഉദ്ധരിക്കുന്നു. അനസ്(റ) പറഞ്ഞു. കരുണയുടെ അനുയായികൾ അഥവാ സ്വഹാബികൾ നബിﷺക്ക് വേണ്ടി വെള്ളം അന്വേഷിച്ചു. പക്ഷേ അവർക്കാർക്കും വെള്ളം കണ്ടെത്താനായില്ല. ഉടനെ അതാ തിരുനബിﷺ പറയുന്നു. ഇതാ ഇവിടെയുണ്ടല്ലോ വെള്ളം. ആ വെള്ളം ഉടനെ എടുത്തു. തിരുനബിﷺയുടെ അടുത്തേക്ക് അടുപ്പിച്ചുവെച്ചു കൊടുത്തു. തിരുനബിﷺ വെള്ളപ്പാത്രത്തിലേക്ക് കൈകൾ ഇട്ടു. ശേഷം, ഇങ്ങനെ പറഞ്ഞു. അല്ലാഹുവിന്റെ നാമത്തിൽ നിങ്ങളെല്ലാവരും വുളൂഅ് എടുക്കാൻ ആരംഭിച്ചു കൊള്ളൂ. അപ്പോഴേക്കും തിരുനബിﷺയുടെ വിരലുകൾക്കിടയിൽ നിന്നും വെള്ളം പ്രവഹിക്കുന്നത് കാണാനിടയായി. സംഘത്തിൽ ഉണ്ടായിരുന്ന എല്ലാവരും വുളൂഅ് എടുക്കുകയും അവരുടെ പാത്രങ്ങളിലേക്ക് കരുതുകയും ചെയ്തു. അവസാനത്തെ ആൾ വരെയും സന്തോഷപൂർവ്വം അത് സ്വീകരിച്ചു.
    സമാനമായ നിരവധി സംഭവങ്ങൾ നമ്മൾ പല സന്ദർഭങ്ങളിലായി വായിച്ചു പോയിട്ടുണ്ട്. തിരുനബിﷺയിൽ നിന്ന് ലോകത്തിന് ദർശിക്കാൻ കഴിഞ്ഞ അത്ഭുത സംഭവങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഇത്. സ്വീകാര്യയോഗ്യമായ നിരവധി നിവേദനങ്ങൾ ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്. അതിന്റെ പ്രാമാണികതയും പ്രായോഗികതയും സവിസ്തരം നാം പ്രതിപാദിച്ചു പോയിട്ടുണ്ട്.

    👁️ 3
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...