Tweet 961

    Tweet 961
    January 30, 2025 • Thursday
    Post Header

    പ്രാഥമികാവശ്യ നിർവഹണത്തിനുശേഷം തിരുനബിﷺ പാലിച്ചിരുന്ന ചില ചിട്ടകളുണ്ട്. നമുക്ക് പകർത്താനും ആലോചിക്കാനും ഏറെ ആശയങ്ങളുള്ളതാണ്. ഇമാം അഹ്മദും(റ) അബൂദാവൂദും(റ) മഹതി ആഇശ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. അവിടുന്ന് പറഞ്ഞു. തിരുനബിﷺ ടോയ്ലറ്റ് ചെയ്തു വന്നാൽ അല്ലാഹുവേ നിന്നോട് പൊറുക്കലിനെ ചോദിക്കുന്നു എന്ന് അർഥമുള്ള പ്രാർഥന നിർവഹിക്കും. അനസുബിനുമാലികി(റ)ൽ നിന്ന് ഇബ്നുമാജ(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ ടോയ്‌ലറ്റിൽ നിന്ന് പുറത്തുവന്നാൽ “അൽഹംദുലില്ലാഹില്ലദീ അദ്ഹബ് അന്നീ അൽ അദാ വ ആഫാനി” എന്ന് പറയുമായിരുന്നു. എനിക്ക് പ്രയാസങ്ങൾ നീക്കി ക്ഷേമം നൽകിയവനെ, നിനക്കാണ് സർവ്വസ്തുതിയും എന്നാണ് ഈ പ്രാർഥനയുടെ ആശയം.
    വാഷ് റൂമിൽ നിന്ന് പുറത്തുവന്നാൽ ചൊല്ലിയിരുന്ന ഈ മന്ത്രങ്ങൾക്കൊക്കെയും വിശാലമായ ആശയങ്ങളുണ്ട്. ഒരു വിശ്വാസി എപ്പോഴും അല്ലാഹുവിനെക്കുറിച്ചുള്ള ഓർമയിലും അവൻ്റെ അവയവങ്ങളും മറ്റും അല്ലാഹുവിന് ദിക്റ് ചൊല്ലിക്കൊണ്ടിരിക്കുകയുമായിരിക്കും. എന്നാൽ ദിക്റിനും ആത്മീയ കർമങ്ങൾക്കും ഉചിതമായ സ്ഥലമല്ലല്ലോ ടോയ്ലറ്റുകൾ. അവിടെ കഴിച്ചുകൂടുന്ന അത്രയും സമയം അല്ലാഹുവിനെ സ്മരിച്ചുകൊണ്ട് മന്ത്രങ്ങൾ ചൊല്ലാൻ പറ്റാത്ത പരിസരത്തായിരുന്നു എന്ന വിചാരത്തിൽ നിന്ന് ദിക്റ് ചൊല്ലാൻ പറ്റുന്ന പരിസരത്തേക്ക് എത്തിയപ്പോഴുള്ള ആത്മീയ ഉണർവിൽ നിന്നാണ് അല്ലാഹുവേ നീ പൊറുക്കേണമേ എന്ന പ്രാർഥന ഉയർന്നുവരുന്നത്.
    ശരീരത്തിനുള്ളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സ്രഷ്ടാവ് തന്നെ സംവിധാനിച്ചിട്ടുള്ളതാണല്ലോ മലമൂത്ര വിസർജനങ്ങൾ. അത് ശരിയായ വിധത്തിൽ നടക്കുമ്പോഴാണ് ഒരു വ്യക്തിയുടെ ആരോഗ്യം ശരിയായ നിലക്ക് നിലനിൽക്കുന്നു എന്ന് പറയാനാവുക. പ്രസ്തുത കാര്യത്തിൽ വരുന്ന താളഭേദങ്ങൾ വലിയ വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. പുറത്തു പോകേണ്ട മാലിന്യങ്ങൾ പുറത്തു പോകാതിരുന്നാൽ ഒരാൾ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങൾ എത്ര വലുതാണ്. ഒരു ക്രമത്തിലല്ലാതെ പോയിക്കൊണ്ടിരുന്നാൽ അയാൾ അനുഭവിക്കേണ്ടിവരുന്ന പ്രതിസന്ധികൾ എത്രയാണ്. ഇത് രണ്ടിന്റെയും ഇടയിൽ കൃത്യമായ ഒരു താളത്തിലും ഇടവേളയിലും മനുഷ്യന്റെ ടോയ്ലറ്റ് സംവിധാനം നിലനിൽക്കുക എന്നത് അല്ലാഹു ചെയ്തു തരുന്ന വലിയ അനുഗ്രഹമാണ്.
    സ്വാഭാവികമായ വിസർജനം നടക്കാത്തതിന്റെ പേരിൽ കിടക്കകളിൽ പുളയുന്ന എത്രയോ മനുഷ്യന്മാർ, അനിയന്ത്രിതമായ വിസർജനങ്ങളിലൂടെ പ്രയാസപ്പെടുന്ന എത്രയോ രോഗികൾ. ഇങ്ങനെയെല്ലാമാകുമ്പോൾ കൃത്യമായി നിർവഹിക്കാനാവുന്നവർ അതിനു സൗകര്യം ചെയ്ത സ്രഷ്ടാവിനെ എത്ര സ്തുതിച്ചാലാണ് മതിയാവുക. ഈയൊരു വസ്തുതയെ ഉണർത്താനും ബോധ്യം നിലനിർത്താനുമാണ് ടോയ്‌ലറ്റിൽ നിന്ന് പുറത്തുവരുമ്പോഴുള്ള മന്ത്രം പ്രവാചകൻﷺ സ്വന്തം ജീവിതത്തിൽ പാലിക്കുകയും മറ്റുള്ളവർക്ക് അധ്യാപനം നൽകുകയും ചെയ്തത്.
    ഓരോ മനുഷ്യനും തനിക്ക് ലഭിച്ച അനുഗ്രഹങ്ങളെ കുറിച്ച് അവബോധമുണ്ടാകണം. അനുഗ്രഹങ്ങൾ നൽകിയവനെ കുറിച്ച് നിരന്തരമായി ഓർമ നിലനിർത്തുകയും വേണം. ഇപ്രകാരം ജീവിതത്തിന്റെ ഓരോ തലങ്ങളിലും മൂല്യങ്ങളെ നിറയ്ക്കുകയായിരുന്നു പുണ്യ റസൂൽﷺ.
    പ്രാഥമികാവശ്യ നിർവഹണത്തിന്റെ മര്യാദകളും ചിട്ടകളും ഒരു പ്രവാചകൻ ജീവിതം കൊണ്ട് കാണിച്ചു തന്നു എന്ന് പറയുമ്പോൾ ആലോചനാപൂർവ്വം അതിനെ അറിയാനും പഠിക്കാനും നാം തയ്യാറാകണം. അപ്പോഴാണ് നമുക്ക് ലഭിച്ച അനുഗ്രഹങ്ങളുടെ വലിപ്പവും, നമ്മളിൽ ഉണ്ടായിരിക്കേണ്ട അനുകൂല വിചാരങ്ങളുടെ വ്യാപ്തിയും നമുക്ക് തിരിച്ചറിയാനാവുക. പല അധ്യായങ്ങളിലും മനസ്സിരുത്തി നാം ആലോചിച്ചതുപോലെ, ഇതെല്ലാം ജീവിതം കൊണ്ട് ആഖ്യാനിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത ആരെയാണ് ലോകചരിത്രത്തിന് വേറെ പരിചയപ്പെടുത്താനുള്ളത്!

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...