Tweet 960

    Tweet 960
    January 29, 2025 • Wednesday
    Post Header

    മനുഷ്യ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലും വിവിധ സന്ദർഭങ്ങളിലും മനുഷ്യന്റെ പ്രകൃതിപരമായ കാര്യങ്ങളും വിശേഷപ്പെട്ട വിഷയങ്ങളും എങ്ങനെയൊക്കെ ആകണം എന്ന വിശദമായ അവലോകനം നബി ജീവിതത്തിൽ നിന്ന് നമുക്ക് വായിക്കാൻ കഴിയും. അതിന്റെ ഭാഗമായി ഇങ്ങനെ ഒരു അധ്യായം കൂടി ഈ വിഷയത്തിൽ നമുക്ക് വായിക്കാം. രോഗികളായോ മറ്റോ കിടക്കുകയും അല്ലെങ്കിൽ രാത്രികാലങ്ങളിൽ പുറത്തുപോയി പ്രാഥമിക ആവശ്യനിർവഹണം സാധ്യമാകാതെ വരികയും ചെയ്യുമ്പോൾ എന്തായിരുന്നു അക്കാലത്ത് ചെയ്തിരുന്നത് എന്ന അന്വേഷണത്തിനും മറുപടിയുണ്ട്.
    ഉമൈമ(റ)യുടെ മകൾ ഹുകൈമ(റ) പറഞ്ഞതായി ഇമാം ഹാകിം(റ) ഉദ്ധരിക്കുന്നു. തിരുനബിﷺയുടെ പക്കൽ ഒരു മരച്ചട്ടിയുണ്ടായിരുന്നു. അത് കിടക്കയുടെ താഴേ കരുതിവെക്കും. ആവശ്യമായി വന്നാൽ രാത്രിയിൽ അതിൽ മൂത്രമൊഴിക്കും.
    തിരുനബിﷺക്ക് സേവനം ചെയ്യാൻ അനുയായികൾ എപ്പോഴും ജാഗ്രതയിലായിരുന്നുവല്ലോ. കൂട്ടത്തിൽ തിരുനബിﷺയുടെ ആവശ്യങ്ങൾക്ക് വെള്ളം എത്തിച്ചു കൊടുക്കുന്നത് സ്വഹാബികൾ കാത്തിരിന്നു ചെയ്തിരുന്ന ഒരു സേവനമായിരുന്നു. തിരുനബിﷺയോടൊപ്പം നിരന്തരം സഹവസിക്കാനും നിഴലായി നിൽക്കാനും അവസരം കിട്ടിയ അബൂഹുറൈറ(റ) പറയുന്നു. തിരുനബിﷺ പ്രാഥമിക ആവശ്യത്തിനുവേണ്ടി പോയാൽ ഒരു മൊന്തയിൽ വെള്ളവുമായി ഞാൻ നീങ്ങും. അവിടുന്ന് അത് ഉപയോഗിച്ച് ശുദ്ധീകരണം വരുത്തിയശേഷം മണ്ണിൽ കൈ ഒന്നുരതും. അപ്പോഴേക്കും ഞാൻ അടുത്ത പാത്രത്തിൽ വെള്ളം കൊണ്ടുവരും. അതുപയോഗിച്ച് നബിﷺ വുളൂഅ് ചെയ്യുകയും ചെയ്യും.
    മഹാനായ സ്വഹാബി ജരീറി(റ)ൽ നിന്ന് ഇമാം ഇബ്നുമാജ(റ) നിവേദനം ചെയ്യുന്നു. ഞാൻ ഒരിക്കൽ തിരുനബിﷺയോടൊപ്പമുണ്ടായിരുന്നു. പ്രാഥമികാവശ്യ നിർവഹണത്തിന് വേണ്ടി പോയ തിരുനബിﷺ വെള്ളം കൊണ്ടുവരാൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ വെള്ളം കൊണ്ടുവന്നു. അത് ഉപയോഗിച്ച് തിരുനബിﷺ ശുദ്ധീകരണം നിർവഹിച്ചു. ശേഷം കൈ മണ്ണിൽ ഒന്നുരസി.
    മൂത്രമൊഴിച്ച ശേഷവും തിരുനബിﷺ സവിശേഷമായ രൂപത്തിൽ കയ്യും മറ്റും കഴുകുകയും വസ്ത്രത്തിൽ രഹസ്യ ഭാഗത്തിന്റെ മേലെ വെള്ളം കുടയുകയും ചെയ്യുമായിരുന്നു.
    ഒരിക്കൽ 3 കല്ലുകൾ കൊണ്ടുവരാൻ വേണ്ടി തിരുനബിﷺ ആവശ്യപ്പെട്ട അനുഭവം അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറയുന്നുണ്ട്. ഞാൻ പരതി നടന്നപ്പോൾ രണ്ട് കല്ലുകളും ഉണങ്ങിയ ഒരു കാഷ്ടത്തിന്റെ കഷ്ണവുമാണ് കയ്യിൽ പെട്ടത്. ഇത് മൂന്നുമായി ഞാൻ തിരുനബിﷺയുടെ അടുക്കൽ ചെന്നു. രണ്ട് കല്ലുകൾ മാത്രം സ്വീകരിച്ച നബിﷺ മൂന്നാമത്തെത് മാലിന്യമാണെന്ന് പറഞ്ഞു ഒഴിവാക്കി. മൂന്നാമതും ഒരു കല്ല് തന്നെ കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തു.
    തുണിക്കോന്തലയിൽ കല്ലുകൾ എടുത്തുവച്ച് തിരുനബിﷺക്ക് വേണ്ടി കൊണ്ടുവന്നു കൊടുത്ത അനുഭവം അബൂഹുറൈറ(റ)യും പറയുന്നുണ്ട്. തിരുനബിﷺയുടെ സമീപത്തു വച്ചു കൊടുത്തതിനുശേഷം അദ്ദേഹം അകലങ്ങളിലേക്ക് മാറിനിന്നു. തിരുനബിﷺ ആവശ്യങ്ങളൊക്കെ നിർവഹിച്ചു കഴിഞ്ഞപ്പോൾ അടുത്തേക്ക് തന്നെ ചെല്ലുകയും തുടർന്ന് വേണ്ട സേവനങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു.
    വെള്ളം ദുർലഭമാകുന്ന ഘട്ടങ്ങളിൽ കല്ലോ മറ്റു മാലിന്യങ്ങൾ വലിച്ചെടുക്കുന്ന വസ്തുക്കളോ കൊണ്ട് ശുദ്ധീകരണം വരുത്തുക എന്നത് ഒരു രീതിയായിരുന്നു. വെള്ളമുണ്ടെങ്കിൽ അതുകൊണ്ടുതന്നെ മതിയാക്കിയിരുന്നു. ചിലയാളുകളിൽ ചിലപ്പോൾ മാലിന്യങ്ങൾ അവശേഷിക്കാൻ സാധ്യതയുണ്ടായിരുന്നു. അവരെ ഉദ്ദേശിച്ചുകൊണ്ട് നിങ്ങളുടെ ഭാര്യമാരോടൊക്കെ വെള്ളം ഉപയോഗിച്ച് ശുദ്ധി വരുത്താൻ നിങ്ങൾ പറയണമെന്ന് പൊതുവായി മഹതി ആഇശ(റ) പറയുന്ന ഒരു പ്രസ്താവനയുണ്ട്. എനിക്ക് അവരോടൊക്കെ പറയാൻ നാണമുണ്ടെന്നും തിരുനബിﷺയുടെ ജീവിതത്തിൽ നിന്ന് ഞാൻ പഠിച്ചത് വെള്ളം കൂടി ഉപയോഗിച്ച് പൂർണ്ണ ശുദ്ധി വരുത്തുന്ന രീതിയാണെന്നും മഹതി ആഇശ(റ) തുടർന്ന് പറയുന്നുണ്ട്.

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...