
അനസുബ്നു മാലികി(റ)ൽ നിന്ന് ഒരു സംഘം ഹദീസ് പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു. തിരുനബിﷺ പ്രാഥമികാവശ്യ നിർവഹണത്തിന് വേണ്ടി നിശ്ചയിക്കപ്പെട്ട സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ ഇങ്ങനെ പ്രാർഥിക്കുമായിരുന്നു. “ആൺ പെൺ പിശാചുക്കളിൽ നിന്ന് അല്ലാഹുവേ നിന്നോട് ഞാൻ കാവൽ തേടുന്നു.” അനസുബ്നു മാലികും(റ) അബ്ദുല്ലാഹിബ്നു ഉമറും(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ പ്രാഥമിക ആവശ്യനിർവഹണത്തിന് ഉദ്ദേശിച്ചാൽ ഭൂമിയോട് അടുക്കുമ്പോഴല്ലാതെ വസ്ത്രം ഉയർത്തുമായിരുന്നില്ല.
മേൽപ്പറഞ്ഞ കാര്യങ്ങളൊക്കെ നമുക്കും ഉണ്ടായിരിക്കേണ്ട ശീലങ്ങളാണ്. വാഷ് റൂമിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും നിർദ്ദേശിക്കപ്പെട്ട പ്രാർഥനകൾ നിർവഹിക്കണം. വാഷ് റൂമിനുള്ളിലായാലും അല്ലെങ്കിലും ആവശ്യ നിർവഹണത്തോടടുത്തെത്തുമ്പോൾ മാത്രം വസ്ത്രം ഉയർത്തുകയും ആവശ്യമായ അളവിൽ മാത്രം വസ്ത്രം ഉയർത്തുകയും വേണം. നേരത്തെ തന്നെ വസ്ത്രമുയർത്തുന്നതോ ആവശ്യത്തിലേറെ നഗ്നത തുറക്കുന്നതോ മാന്യതയുള്ള നല്ല ശീലങ്ങളല്ല. ബാത്റൂമിലായാലും സ്വകാര്യതയിലായാലും അത്തരം വിഷയങ്ങളിൽ പ്രത്യേകമായ നാണവും ലജ്ജയും പാലിച്ചിരിക്കണം.
ടോയ്ലറ്റ് ചെയ്യുമ്പോൾ ഖിബ്‌ലക്ക് അഭിമുഖമായി ഇരുന്നു നിർവഹിക്കുന്നതിനെ തിരുനബിﷺ വിലക്കിയിട്ടുണ്ട്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവൻ്റെ നിസ്കാരം നിർവഹിക്കുമ്പോൾ പ്രത്യേകമായി അഭിമുഖീകരിക്കേണ്ട ലക്ഷ്യസ്ഥാനമാണല്ലോ ഖിബ്‌ല. പിൻഭാഗം കൊണ്ട് ഖിബ്‌ലയെ അഭിമുഖീകരിക്കുന്നതും ഉചിതമായ രീതിയല്ല. അനിവാര്യമാണെങ്കിൽ മുന്നിൽ ഒരു മറയുണ്ടെങ്കിൽ, അല്ലെങ്കിൽ പിന്നിൽ ഒരു മറയുണ്ടെങ്കിൽ ആകാവുന്നതുമാണ്. പ്രാഥമികാവശ്യ നിർവഹണ ഘട്ടങ്ങളിൽ പ്രവാചകൻﷺ തന്നെ ഖിബ്‌ലക്ക് അഭിമുഖമായോ പ്രതിമുഖമായോ ഉണ്ടായിരുന്നതായി നിവേദനം ചെയ്യപ്പെട്ട ഹദീസുകളിൽ അവയൊക്കെ ഒരു മറയോട് ചേർന്ന ഘട്ടങ്ങളിലായിരുന്നു എന്ന് ചേർത്തു മനസ്സിലാക്കേണ്ടതാണ്.
പ്രവാചകൻﷺ ഇരുന്നുകൊണ്ട് മാത്രമായിരുന്നു മൂത്രമൊഴിച്ചിരുന്നത്. ഖുർആൻ അവതരിച്ചതിൽ പിന്നെ അങ്ങനെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്ന് മഹതി ആഇശ(റ) നിവേദനം ചെയ്ത റിപ്പോർട്ടുകളിൽ കാണാം. പ്രവാചകൻﷺ നിന്ന് മൂത്രമൊഴിച്ചു എന്ന് ആരെങ്കിലും പറഞ്ഞാൽ അത് വിശ്വസിക്കരുത് എന്നും ഇരുന്നു മാത്രമേ നിർവഹിച്ചിട്ടുള്ളൂ എന്നും ആഇശ(റ) പറയുന്ന റിപ്പോർട്ട് ഇമാം തുർമുദി(റ) ഉദ്ധരിക്കുന്നുണ്ട്.
രോഗകാരണമായോ മറ്റോ ഇരുന്നു നിർവഹിക്കാൻ കഴിയാത്തവർക്ക് നിന്ന് നിർവഹിക്കാവുന്നതാണ്. പ്രവാചകൻﷺ നിന്ന് മൂത്രമൊഴിച്ചതായി പറയപ്പെട്ട ഹദീസുകളിൽ അപ്രകാരം ചില കാരണങ്ങളുടെ അടിസ്ഥാനത്തിലെ ഒറ്റപ്പെട്ട സംഭവമായി തന്നെയാണ് വ്യാഖ്യാതാക്കൾ വിശദീകരിച്ചത്.
മൂത്രം മാലിന്യമാണെന്നും മാലിന്യങ്ങളിൽ നിന്ന് എപ്പോഴും നമ്മൾ വിട്ടുനിൽക്കണമെന്നും, ശരീരത്തിലോ വസ്ത്രത്തിലോ മാലിന്യം സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജീവിതംകൊണ്ടും പ്രസ്താവന കൊണ്ടും തിരുനബിﷺ പഠിപ്പിച്ചിട്ടുണ്ട്. പ്രാഥമികാവശ്യഘട്ടങ്ങളിലെല്ലാം തിരുനബിﷺ ഏറെ ജാഗ്രതയോടെ കണ്ടിരുന്നത് വസ്ത്രത്തിലോ ശരീരത്തിലോ മാലിന്യം തെറിക്കാതിരിക്കാനാണ്. അതിനുപയോഗ്യമായ ശീലങ്ങളായിരുന്നു അവിടുന്ന് നിർവ്വഹിച്ചിരുന്നത്.
ഇടതു കൈ കൊണ്ടായിരുന്നു അവിടുന്ന് ശൗച്യം ചെയ്തിരുന്നത്. നല്ല നല്ല കാര്യങ്ങൾ ചെയ്യൽ വലതുകൈ കൊണ്ടായിരിക്കണമെന്നും ശൗച്യം ചെയ്യുക പോലെയുള്ള കാര്യങ്ങൾക്ക് ഇടതുകൈ ഉപയോഗിക്കണമെന്നും തിരുനബിﷺ കർമം കൊണ്ടും നിർദ്ദേശം കൊണ്ടും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. കല്ലുകൊണ്ടും വെള്ളം കൊണ്ടും അവിടുന്ന് ശുദ്ധീകരണം നടത്തിയിരുന്നു. മാലിന്യം പൂർണ്ണമായും വലിച്ചെടുക്കുന്ന വിധം കല്ലുകൾ കൊണ്ട് മൂന്നുപ്രാവശ്യവും ശേഷം വെള്ളം കൊണ്ടും ചിലപ്പോൾ കല്ലുകൊണ്ട് മാത്രമോ വെള്ളം കൊണ്ടു മാത്രമോ എന്ന രീതിയിലും തിരുനബിﷺ ശുദ്ധീകരണം വരുത്തിയിരുന്നു. ഏത് ഘട്ടത്തിലും ഇടതുകൈ കൊണ്ട് തന്നെയാണ് അവ നിർവഹിച്ചിരുന്നത്.
