Tweet 958

    Tweet 958
    January 27, 2025 • Monday
    Post Header

    ഇമാം ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. യഹിയ ബിൻ ഉബൈദ്(റ) അദ്ദേഹത്തിന്റെ പിതാവ് പറഞ്ഞതായി പറഞ്ഞു. താമസിക്കാൻ ഇടം അന്വേഷിക്കുന്നതുപോലെ തിരുനബിﷺ മൂത്രമൊഴിക്കാൻ പറ്റുന്ന ഇടം അന്വേഷിക്കുമായിരുന്നു.
    ഒരു പ്രദേശത്തെത്തുകയോ യാത്രക്കിടയിലോ മൂത്രമൊഴിക്കുവാനോ മറ്റു പ്രാഥമികാവശ്യം നിർവഹിക്കേണ്ടി വരികയോ ചെയ്താൽ അനുയോജ്യമായ ഒരു സ്ഥലം പരതി തിരുനബിﷺ നടക്കുമായിരുന്നു. ഒരു നിലക്കും ആരുടെയും ശ്രദ്ധയിൽപ്പെടാത്തതും മറ്റുള്ളവരുടെ ആവാസത്തിന് പ്രയാസമുണ്ടാക്കാത്തതുമായ ഇടം തേടി കണ്ടെത്തുക. അതീവ സ്വകാര്യമായി ആവശ്യം നിർവഹിച്ചു വരിക. എന്നതായിരുന്നു അവിടുത്തെ രീതി. നാണവും മാനവും എന്ന് നാടൻ മലയാളത്തിൽ പറയുന്നതുപോലെ, അവ രണ്ടും കാത്തുസൂക്ഷിക്കുന്നതിനുള്ള പ്രത്യേക ജാഗ്രത ഉണ്ടാവണം എന്നതാണ് അധ്യാപനം.
    ഉറച്ച തറയുള്ള സ്ഥലങ്ങളിലാണ് എത്തിപ്പെടുന്നതെങ്കിൽ ഒരു കൊള്ളിയെടുത്ത് മണ്ണു കുത്തി ഇളക്കുകയും മൂത്രം തെറിക്കാത്ത വിധത്തിൽ പരുവപ്പെടുത്തുകയും ചെയ്യുമായിരുന്നു. പാത്രത്തിലേക്കോ ശരീരത്തേക്കോ തിരിച്ചു തെറിക്കാതിരിക്കാനും വേഗം ഭൂമിയിലേക്ക് വലിഞ്ഞു പോകാനും ഉപയോഗപ്പെടുന്ന രീതിയായിരുന്നു ഇത്. പ്രസ്തുത ആശയം ഉൾക്കൊള്ളുന്ന ഹദീസ്, നിവേദന പരമ്പരയിൽ അത്ര ശക്തമല്ലെങ്കിലും ഉള്ളടക്കം ശ്രദ്ധേയമാണ്.
    പ്രമുഖനായ സ്വഹാബി അബൂ മൂസ(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു. ഒരിക്കൽ ഞാൻ തിരുനബിﷺയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. വഴിയിൽ വച്ച് അവിടുത്തേക്ക് മൂത്രമൊഴിക്കാൻ പോകേണ്ടി വന്നു. ഒരു മതിലിനോട് ചേർന്ന് ഇളകി കിടക്കുന്ന മണ്ണുള്ള സ്ഥലത്തേക്ക് പോയി ആവശ്യം നിർവഹിച്ചു വന്നു. ശേഷം ഇങ്ങനെ പറഞ്ഞു. നിങ്ങൾ ആരെങ്കിലും മൂത്രം ഒഴിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അതിന് യോഗ്യമായ സ്ഥലം കണ്ടെത്തുക.
    പ്രാഥമികാവശ്യ നിർവഹണ നേരത്ത് ചില ചിട്ടകളും മര്യാദകളും പാലിക്കണമെന്ന നിർദ്ദേശം തിരുനബിﷺ നൽകിയിട്ടുണ്ട്. അതിലേക്ക് വെളിച്ചം നൽകുന്ന ഒരു നിവേദനത്തിൽ ഇങ്ങനെ കാണാം. പ്രവാചകൻﷺ പ്രാഥമികാവശ്യത്തിന് പോകുമ്പോൾ ചെരുപ്പ് ധരിക്കുകയും തല മറയ്ക്കുകയും ചെയ്യുമായിരുന്നു.
    അനസുബ്നു മാലികി(റ)ൽ നിന്ന് ഇമാം ഇബ്നു ഹിബ്ബാൻ(റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കൂടിയുണ്ട്. പ്രവാചകൻﷺ ശൗചാലയത്തിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ മോതിരം അഴിച്ചു വെക്കുമായിരുന്നു.
    വിശുദ്ധ വചനങ്ങൾ എഴുതിയ വസ്തുക്കൾ ശൗചാലയത്തിലേക്ക് കൊണ്ടുപോകരുതെന്ന മതപരമായ നിർദ്ദേശമുണ്ട്. വിശുദ്ധ ഖുർആൻ വചനങ്ങൾ, അല്ലാഹുവിന്റെ നാമം, പ്രവാചകന്മാരുടെ നാമങ്ങൾ, മന്ത്രങ്ങൾ എന്നിവ എഴുതിയ വസ്തുക്കൾ കൊണ്ടുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
    ഏത് സ്ഥലത്തിറങ്ങി പ്രാഥമികാവിശ്യ നിർവഹണത്തിന് വേണ്ടി പോയാലും മറവുള്ള ഒരു സ്ഥലം കണ്ടുപിടിക്കൽ തിരുനബിﷺയുടെ രീതിയായിരുന്നു. നമ്മളും അങ്ങനെ ശ്രദ്ധിക്കണം എന്ന നിർദ്ദേശവുമുണ്ട്. ചില യാത്രകളിൽ ഒക്കെ പാത്രത്തിൽ വെള്ളവും എടുത്ത് മറതേടി ആവശ്യനിർവഹണത്തിനു വേണ്ടി പോയ രംഗങ്ങൾ പല സ്വഹാബികളും രേഖപ്പെടുത്തിയിട്ടുണ്ട്.
    ഒരിക്കൽ അങ്ങനെ പോയപ്പോൾ മതിയായ ഒരു മറ കിട്ടാതെ വന്ന നേരത്ത്, അകലങ്ങളിൽ നിന്ന് രണ്ട് മരങ്ങൾ അത്ഭുതകരമായി ചേർന്നുനിൽക്കുകയും തിരുനബിﷺക്ക് മറയായി നിന്നു കൊടുക്കുകയും ശേഷം അവകൾ അവകളുടെ മുരടുകളിലേക്ക് തന്നെ മടങ്ങി പോവുകയും ചെയ്തത് പ്രബലമായ പരമ്പരയിലൂടെ ഇമാം അഹ്മദ്(റ) ഉദ്ധരിച്ചിട്ടുണ്ട്. പാദമില്ലാത്ത കാലുകളിൽ മരങ്ങൾ സഞ്ചരിച്ചു പ്രവാചക സവിധത്തിലേക്ക് വന്നു എന്ന് ആശയം പകർന്നു തരുന്ന മനോഹരമായ ഒരു വരി തന്നെ ഇമാം ബൂസ്വീരി(റ)യുടെ ബുർദയിൽ കാണാം. യഅ്ല ബിൻ സിയാബ(റ) അദ്ദേഹത്തിന്റെ സ്വന്തം അനുഭവമായി ഇത്തരമൊരു സംഭവം നിവേദനം ചെയ്തത് ഇമാം അഹ്മദ്(റ) തന്നെ എടുത്തു പറയുന്നു.

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...