Tweet 957

    Tweet 957
    January 26, 2025 • Sunday
    Post Header

    തിരുനബിﷺ വെള്ളം ഉപയോഗിച്ച രീതിയും ഒക്കെ ചർച്ച ചെയ്യുമ്പോൾ അനിവാര്യമായും കടന്നുവരുന്ന ഒരു അനുബന്ധമുണ്ട്. പ്രാഥമിക ആവശ്യ നിർവഹണങ്ങളിൽ തിരുനബിﷺ പഠിപ്പിച്ച ചിന്തകളും മര്യാദകളുമാണ്. ഓരോ മനുഷ്യനിലും അടിസ്ഥാനപരമായി സ്രഷ്ടാവ് നിശ്ചയിച്ചിട്ടുള്ള പ്രക്രിയയാണ്, ശാരീരികമായി രൂപപ്പെടുന്ന മാലിന്യങ്ങൾ പുറന്തള്ളാനുള്ള സംവിധാനം. മനുഷ്യ ശരീരത്തിലെ ആരോഗ്യകരമായ നിലനിൽപ്പിന് അനിവാര്യമായ ഘടകം കൂടിയാണത്. എന്നാൽ വിവേകശാലിയായ മനുഷ്യൻ മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തമായി പ്രാഥമികാവശ്യ നിർവഹണ ഘട്ടത്തിലും രീതിയിലും പാലിക്കേണ്ട ചിട്ടകൾ സംസ്കൃതമായിരിക്കണം. പ്രവാചക ജീവിതത്തിലെ പ്രാഥമിക രീതികൾ വായിക്കുന്നത് ഏറ്റവും ഉത്തമനായ മനുഷ്യൻ ഈ വിഷയത്തിൽ ഏതൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നു എന്ന് മനസ്സിലാക്കാനാണ്.
    ഇനി നമുക്ക് ഇതു സംബന്ധിയായ ചില നിവേദനങ്ങളിലേക്ക് പോകാം. ഇമാം അബൂദാവൂദും(റ) നസാഈ(റ)യും ഉദ്ധരിക്കുന്നു. മുഗീറ ബിൻ ശുഅ്ബ(റ) പറഞ്ഞു. പ്രവാചകൻﷺ പ്രാഥമികാവശ്യ നിർവഹണത്തിന് ഉദ്ദേശിച്ചാൽ വിജനമായ ദൂരത്തേക്ക് നീങ്ങുമായിരുന്നു.
    വ്യവസ്ഥാപിതമായ ടോയ്ലറ്റ് സംവിധാനങ്ങൾ വരുന്നതിനുമുമ്പ് വിജനമായ ഇടങ്ങളായിരുന്നുവല്ലോ ജനങ്ങൾ ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാൽ ഒരാൾ പുറന്തള്ളുന്ന മാലിന്യം മറ്റൊരാൾക്ക് ഏതുവിധേനയും ശല്യമാകരുത് എന്ന കണിശത ഓരോരുത്തരും പാലിക്കണം. മാലിന്യത്തിന്റെ ദുർഗന്ധം പോലും മറ്റൊരാൾക്ക് ബുദ്ധിമുട്ടാകരുതെന്നും നാണവും മാനവും കാത്തുകൊണ്ട് ഇത്തരം കാര്യങ്ങൾ നിർവഹിക്കണമെന്നും പ്രവാചക അധ്യാപനങ്ങൾ പ്രത്യേകം നിർദ്ദേശിക്കുന്നു. മുണ്ടുടുക്കുന്നതിന്റെ നീളവും മൂത്രമൊഴിക്കുന്നതിന്റെ രീതിയും വരെ പഠിപ്പിച്ച പ്രവാചകൻ എന്ന് നബിﷺയെ പരിചയപ്പെടുത്തിയതിൽ ഒരുപാട് ഉള്ളടക്കങ്ങളുണ്ട്.
    ഒരാളുടെയും ദൃഷ്ടിയിൽ പെടാത്ത വിധം അതീവ സ്വകാര്യമായും രഹസ്യമായും ജനവാസ ഭാഗത്തുനിന്നും പൂർണ്ണമായി അകന്നുമായിരുന്നു പ്രാഥമികാവശ്യത്തിനുവേണ്ടി നബിﷺ പോയിരുന്നത്. മക്കയിൽ ആയിരിക്കുമ്പോൾ രണ്ട് മൈൽ അകലെ മുഗമ്മസിലായിരുന്നു പ്രാഥമികാവശ്യത്തിനു വേണ്ടി നബിﷺ പോയിരുന്നത് എന്ന് ഇബ്നു ഉമറി(റ)ൽ നിന്ന് ത്വബ്റാനി(റ) റിപ്പോർട്ട് ചെയ്ത ഒരു ഹദീസുണ്ട്.
    യാത്രയിൽ ആയിരിക്കുമ്പോൾ പോലും വഴിമധ്യേ പ്രാഥമികാവശ്യ നിർവഹണത്തിനിറങ്ങിയാൽ ആളുകളുടെ കണ്ണ് മറയുന്ന ദൂരം തിരുനബിﷺ നടന്നു പോകുമായിരുന്നു.
    തിരുനബിﷺ ടോയ്ലറ്റ് ചെയ്താൽ അവശിഷ്ടമൊന്നും ആരും കാണാത്ത വിധം അതിവേഗം ഭൂമി വിഴുങ്ങി കളയുക എന്ന ഒരു വിശേഷമുണ്ടായിരുന്നു എന്ന് സ്വഹാബികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ എല്ലാ മനുഷ്യർക്കും അധ്യാപനം നൽകുക എന്ന രീതിയിൽ സാധാരണ പ്രാഥമികാവശ്യഘട്ടങ്ങളിൽ മനുഷ്യരിൽ നിന്നുണ്ടാകുന്ന ശബ്ദമോ ഗന്ധമോ അപരന് ബാധിക്കാത്ത വിധത്തിലായിരിക്കണം ഓരോരുത്തരും ടോയ്ലറ്റ് തെരഞ്ഞെടുക്കേണ്ടത് എന്ന് തിരുനബിﷺ പ്രത്യേകം തന്നെ അധ്യാപനം നൽകിയിട്ടുണ്ട്.
    കൂടുതൽ സംസ്കൃതമാകുന്നു എന്ന് അവകാശപ്പെടുന്ന പുതിയ കാലത്ത് ആധുനിക ക്രമീകരണങ്ങളുടെ ഭാഗമായി വരുന്ന ടോയ്ലറ്റ് സംവിധാനങ്ങളിൽ ഒക്കെയും ‘നാണവും മാനവും’ എന്ന് പ്രയോഗിക്കപ്പെടുന്ന വിധത്തിലുള്ള മാനുഷിക മാന്യത നഷ്ടപ്പെട്ടു പോകുന്നു എന്നത് സാംസ്കാരികമായ ഒരു അധഃപതനമാണ്. ശൗചാലയങ്ങളുടെ നിർമ്മാണങ്ങളിൽ പുതിയകാലത്ത് വന്നുചേരുന്ന രീതികൾ സംസ്കൃതർ എന്ന് അവകാശപ്പെടുന്ന മനുഷ്യന്റെ ജീവിതത്തോട് യോജിക്കുന്നുണ്ടോ എന്ന് നാം തന്നെ വിലയിരുത്തേണ്ടതാണ്. വൃത്തികെട്ട പദാവലികൾ ഉപയോഗിക്കുന്നവർക്ക് സാമൂഹിക അംഗീകാരം ലഭിക്കുന്ന കാലമാകുമ്പോൾ, വൃത്തികേടുകൾക്ക് വിലാസവും നൽകപ്പെടുന്നതിൽ പുതുമയുണ്ടാകില്ലല്ലോ?
    ഏതായാലും ഏതു മേഖലയിലും ഒരു ഉത്തമ മനുഷ്യൻ എങ്ങനെയായിരിക്കണം എന്ന് ജീവിച്ചു കാണിക്കുകയായിരുന്നു തിരുനബിﷺ. അതുകൊണ്ടുതന്നെ പ്രസ്തുത ജീവിതത്തിന്റെ എല്ലാ അധ്യായങ്ങളിൽ നിന്നും പകർത്തപ്പെടേണ്ട അധ്യാപനങ്ങളുണ്ടായിട്ടുണ്ട്. നബി ജീവിതത്തിന്റെ അടരുകളിലൂടെ സഞ്ചരിക്കുമ്പോൾ അതുകൂടിയാണ് നമുക്ക് വായിച്ചു പോകാനുള്ളത്.

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...