
തിരുനബിﷺ സുഗന്ധം ഉപയോഗിച്ചതിനെ കുറിച്ചുള്ള വർത്തമാനങ്ങളാണ് ഇനി നമുക്ക് വായിക്കാനുള്ളത്. മഹതി ആഇശ(റ)യിൽ നിന്ന് ഇബ്നു അദിയ്യ്(റ) നിവേദനം ചെയ്യുന്നു. സുഗന്ധത്തോടുകൂടിയല്ലാതെ അനുചരന്മാരെ സമീപിക്കാൻ തിരുനബിﷺ ആഗ്രഹിച്ചിരുന്നില്ല. എപ്പോഴും സുഗന്ധം ഉപയോഗിച്ചും സുഗന്ധം നിറഞ്ഞ പരിസരം പാലിച്ചുമാണ് അവിടുന്ന് ജീവിച്ചിരുന്നത്. പാതിരാത്രിയിൽ ഉണരുമ്പോൾ തന്നെ സുഗന്ധം ഉപയോഗിക്കുമായിരുന്നു. മഹാനായ അനസി(റ)ൽ നിന്ന് ഇമാം ബസ്സാർ(റ) ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്. തിരുനബിﷺ ഉണർന്നാൽ പ്രാഥമികാവശ്യങ്ങൾ നിർവഹിച്ചു അംഗസ്നാനം ചെയ്തശേഷം സുഗന്ധം കൊണ്ടുവരാൻ ഭാര്യമാരോട് ആവശ്യപ്പെടുമായിരുന്നു.
മുഴുവൻ പ്രവാചകന്മാരുടെയും ശീലമായിട്ടാണ് സുഗന്ധലേപനത്തെ തിരുനബിﷺ പരിചയപ്പെടുത്തിയത്. അവിടുന്ന് പറഞ്ഞ കാര്യം അബൂ അയ്യൂബിൽ അൻസ്വാരി(റ) നിവേദനം ചെയ്യുന്നു. നാലു കാര്യങ്ങൾ പ്രവാചകന്മാരുടെ ചര്യയിൽ പെട്ടതാണ്. ചേലാകർമ്മം, മിസ്വാക്ക് ചെയ്യൽ, സുഗന്ധം ഉപയോഗിക്കൽ, നിക്കാഹ് കഴിക്കൽ എന്നിവയാണത്.
മലീഹ് ബിൻ അബ്ദുല്ലാ അൽ അൻസ്വാരി(റ)യുടെ നിവേദനത്തിൽ പ്രവാചകന്മാരുടെ അഞ്ചു വിശേഷണങ്ങൾ പറയുന്നുണ്ട്. അവകൾ ഇതൊക്കെയാണ്. ലജ്ജ, സഹിഷ്ണുത, കൊമ്പ് വെക്കൽ, സുഗന്ധം ഉപയോഗിക്കൽ, മിസ്വാക്ക് ചെയ്യൽ.
വെടിപ്പും വൃത്തിയും ശുചീകരണവും തുടങ്ങി സൗന്ദര്യപരമായ കാര്യങ്ങളിൽ പ്രവാചകന്മാർ ഇപ്രകാരമൊക്കെയായിരുന്നു എന്ന് വിശദീകരിച്ചു തരുന്നതാണ് നാം വായിച്ച നിവേദനങ്ങൾ. പ്രവാചകന്മാർ മുന്നോട്ടുവെച്ച ഒരു സംസ്കാരത്തിന്റെ വിശേഷം കൂടിയാണിത്.
സുഗന്ധത്തോട് തിരുനബിﷺക്ക് ഇത്രമേൽ താല്പര്യമായിരുന്നതുകൊണ്ടുതന്നെ പ്രവാചകൻﷺ അത് നിരസിക്കുകയോ നിരസിക്കാൻ സമ്മതിക്കുകയോ ചെയ്തില്ല. പ്രവാചകൻﷺ ഒരിക്കൽ പോലും സുഗന്ധം നിരസിച്ചതായി കണ്ടിട്ടില്ല എന്ന് അബൂ യഅ്ലാ (റ) സ്വീകാര്യമായ പരമ്പരയിലൂടെ നിവേദനം ചെയ്യുന്നുണ്ട്. അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം നസാഇ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. ആർക്കെങ്കിലും റൈഹാൻ സമ്മാനമായി ലഭിച്ചാൽ ഒരിക്കലും നിരസിക്കരുത്. അത് വഹിക്കാൻ ഭാരം കുറഞ്ഞതും ഉപയോഗിക്കാൻ സുഗന്ധമേറിയതുമാണ്. റൈഹാൻ സ്വർഗ്ഗത്തിൽ നിന്നുള്ളതാണെന്ന് വിശേഷിപ്പിക്കുന്ന ഹദീസും സുഗന്ധവും എണ്ണയും കുഷ്യനും നിരസിക്കരുത് എന്ന ഒരു ഹദീസും അബൂ ഉസ്മാൻ(റ) ഉദ്ധരിക്കുന്നു. റൈഹാൻ നിരസിക്കരുതെന്ന് പറയുന്ന ഹദീസ് മഹാനായ ഇബ്നു ഉമർ(റ) നബിﷺയിൽ നിന്ന് ഉദ്ധരിച്ചിട്ടുണ്ട്.
മധുരപലഹാരം നിങ്ങൾക്ക് സമ്മാനമായി ലഭിച്ചാൽ അത് കഴിച്ചു കൊള്ളൂ എന്നും സുഗന്ധം ലഭിച്ചാൽ അത് ഉപയോഗിച്ചു കൊള്ളൂ എന്നും തിരുനബിﷺ പറഞ്ഞതായി അബൂഹുറൈറ(റ) തന്നെ ഉദ്ധരിക്കുന്നുണ്ട്. സ്വർഗ്ഗത്തിലെ റൈഹാനിനോട് മൈലാഞ്ചിയെ സാദൃശ്യപ്പെടുത്തുന്ന പ്രയോഗങ്ങളും ഹദീസിൽ തന്നെ വന്നിട്ടുണ്ട്.
തിരുനബിﷺയുടെ ശിരസ്സിൽ കസ്തൂരിയുടെ അംശം ഞാൻ കണ്ടിട്ടുണ്ട് എന്ന് ഇബ്നു അബ്ബാസ്(റ) പറയുന്ന അനുഭവം ഹാരിസ് ബിൻ അബീ ഉസാമ(റ) വിശദീകരിക്കുന്നു.
തിരുനബിﷺയുടെ ജീവിതത്തെ സ്വഹാബികൾ എങ്ങനെ നിരീക്ഷിച്ചു എന്നും, അത് പകർത്തിയെടുത്തപ്പോൾ ഏതെല്ലാം കാര്യങ്ങളിൽ അവർ ജാഗ്രത പുലർത്തി എന്നും ഒന്നുകൂടി ഒന്നു മനസ്സിരുത്തി വായിച്ചു നോക്കൂ.! ആശ്ചര്യം നിറഞ്ഞ മറുപടികളായിരിക്കും ചരിത്രഗ്രന്ഥങ്ങൾ പകർന്നുതരുന്നത്.
