
ഒരു മോതിരത്തെക്കുറിച്ചല്ല ഈ പരാമർശങ്ങളെന്നും തിരുനബിﷺക്ക് വ്യത്യസ്ത മോതിരങ്ങളുണ്ടായിരുന്നു എന്നുമാണ് ഈ ചർച്ചയുടെ നിവാരണത്തിൽ പറയുന്നത്. അഥവാ എത്യോപ്യയിൽ നിർമിതമായ കല്ലുവെച്ചുള്ള വെള്ളിമോതിരവും കല്ലിന്റെ ഭാഗത്ത് വെള്ളി കൊണ്ട് തന്നെ ഡിസൈൻ ചെയ്ത മോതിരവുമുണ്ടായിരുന്നുവെന്ന് സാരം. ജദ്ആ, അഖീഖ് തുടങ്ങിയ കല്ലുകൾ എത്യോപ്യയിൽ നിന്ന് കൊണ്ടുവരികയും മോതിരത്തിന് ഉപയോഗിക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു.
മറ്റൊരു വിശദീകരണവും കൂടി നൽകിയിട്ടുണ്ട്. അതായത്, അതുകൊണ്ടുതന്നെ മുകൾഭാഗവും പരത്തി ഉണ്ടാക്കുകയും അതിന്റെ നിറം ഹബശി രീതിയിൽ ക്രമീകരിക്കുകയും ചെയ്തിരുന്നു എന്നാണ്. ഏതായാലും തിരുനബിﷺയുടെ മോതിരത്തിലെ കല്ല് സംബന്ധമായി വന്ന ഹദീസുകൾ തമ്മിൽ വൈരുദ്ധ്യം എന്ന് പറയാനാവാത്ത വിധം വൈവിധ്യങ്ങളുടെ ഒരുപാട് സാധ്യതകളുണ്ട്.
തിരുനബിﷺക്ക് രണ്ട് മോതിരങ്ങളുണ്ടായിരുന്നു എന്ന് പറയുന്ന നിവേദനങ്ങളിൽ ഒന്ന് ആദ്യം ഉപയോഗിക്കുകയും ഉപേക്ഷിക്കുകയും ചെയ്ത സ്വർണമോതിരമാണെന്നും രണ്ടാമത്തെ വെള്ളിമോതിരം മുദ്ര വെക്കാനായി ഉപയോഗിച്ചിരുന്നതാണെന്നും പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. ആദ്യം ഉപയോഗിച്ചിരുന്ന മോതിരത്തിൽ ഉണ്ടായിരുന്നത് കല്ലും, രണ്ടാമത് ഉപയോഗിച്ച മോതിരത്തിൽ മുദ്ര വെക്കാൻ പാകത്തിലുള്ള വെള്ളി കൊണ്ടും പണിയുകയായിരുന്നു എന്നും വായിക്കപ്പെടുന്നുണ്ട്.
ചെമ്പിന്റെയും ഇരുമ്പിന്റെയും മോതിരങ്ങൾ ധരിക്കാവുന്നതാണ്. ഇരുമ്പിന്റെ മോതിരമെങ്കിലും നിങ്ങൾ സ്വീകരിക്കുക എന്ന ആധികാരികമായ ഹദീസ് വന്നിട്ടുമുണ്ട്. അപ്പോൾ ചെമ്പിന്റെയും ഇരുമ്പിന്റെയും മോതിരങ്ങൾ ഉപേക്ഷിക്കരുത് എന്ന ഒരു റിപ്പോർട്ട് ഉണ്ടല്ലോ! അതത്ര സ്വീകാര്യമായ നിവേദനമല്ല എന്നാണ് മറ്റു പ്രമാണങ്ങൾ പറയുന്നത്. ഒരുപക്ഷേ ഈ ഹദീസ് സ്വീകരിക്കണമെന്ന ന്യായങ്ങൾ മുന്നോട്ടുവച്ചാൽ പോലും പ്രവാചകർﷺ നിരോധിച്ചതിന് പലമാനങ്ങളുമുണ്ട്. തനിച്ച ഇരുമ്പോ ചെമ്പോ എന്നായിരിക്കാം ആ നിർദ്ദേശത്തിന്റെ താൽപര്യമെന്നും കലർപ്പോടുകൂടി ഇരുമ്പ് മോതിരമോ ചെമ്പ് മോതിരമോ സ്വീകരിക്കുന്നതിന് പ്രസ്തുത ഹദീസും തടസ്സമല്ലന്നും പോലെയുള്ള ഗ്രന്ഥങ്ങൾ നിരീക്ഷിക്കുന്നുണ്ട്.
മോതിരത്തിന് ഉപയോഗിക്കുന്ന വെള്ളിയുടെ അളവ് ഒരു മിസ്കാൽ എന്ന് നിജപ്പെടുത്തിയവരുണ്ട്. എന്നാൽ, സാധാരണയിൽ ധൂർത്ത് എന്ന് പറയാവുന്ന അളവിലേക്ക് എത്തരുത് എന്ന് മാത്രമേയുള്ളൂ എന്ന് നിരീക്ഷിച്ചവരുമുണ്ട്. കാരണം ഇത്ര അളവേ പറ്റുകയുള്ളൂ എന്ന് ഖണ്ഡിതമായി പറയുന്ന ഹദീസുകളുടെ പ്രകടമായ ആശയങ്ങളില്ല എന്നതാണ്.
ഇത്തരം സൂക്ഷ്മമായ ചർച്ചകൾ നമുക്ക് നൽകുന്ന ചില വിചാരങ്ങളില്ലേ? ഒന്നര സഹസ്രാബ്ദത്തോളം അപ്പുറം ജീവിച്ചിരുന്ന പ്രവാചക പ്രഭുﷺവിന്റെ മോതിരത്തെക്കുറിച്ച് പോലുമുള്ള അതി സൂക്ഷ്മമായ ആലോചനകൾ, അന്വേഷണങ്ങൾ, നിവേദനങ്ങൾ നിരത്തിയുള്ള ചർച്ചകൾ. എന്തുകൊണ്ടുണ്ടാക്കിയ മോതിരം? എപ്രകാരമാണ് അണിഞ്ഞിരുന്നത്? അതിലെ മുദ്രകളുടെ സാരങ്ങളും രീതികളും എന്തൊക്കെയായിരുന്നു? അനുയായികളും പിൽക്കാലക്കാരും അതിനെ സമീപിച്ചത് എങ്ങനെയാണ്? തുടങ്ങി ഈ ഒരു അധ്യായത്തിലെ ചർച്ചയുടെ ഉപാദ്ധ്യായങ്ങൾ തന്നെ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ഇത്രമേൽ വായിക്കപ്പെട്ട ആരെയെങ്കിലും നമ്മൾ കേട്ടിട്ടുണ്ടോ? ഇത്രമേൽ ചർച്ചയ്ക്ക് വിധേയമാക്കപ്പെട്ട ആചാരങ്ങളെ കുറിച്ച് നമ്മൾ പഠിച്ചിട്ടുണ്ടോ? അങ്ങനെയൊക്കെ ആലോചിക്കുമ്പോഴാണ് ഈ പഠനത്തിന്റെ വ്യാപ്തിയും തിരുപ്രവാചകരുﷺടെ വ്യക്തിത്വത്തിന്റെ വിശാലതയും നമുക്ക് ഒരിക്കൽ കൂടി ബോധ്യമാകുന്നത്.
