
ഇമാം മാലിക്ക്(റ), ഇമാം അഹ്മദ്(റ) തുടങ്ങി നിരവധി നിവേദകന്മാർ ഉദ്ദരിക്കുന്നു. അനസ്(റ) പറഞ്ഞു. ഒരു തുന്നൽക്കാരൻ ഒരിക്കൽ നബിﷺയെ സൽക്കാരത്തിന് ക്ഷണിച്ചു. ഞാനും നബിﷺയോടൊപ്പം പോയി. ബാർലിയുടെ റൊട്ടിയും ഉണക്ക മാംസവും ചുരങ്ങയും ചേർത്തുണ്ടാക്കിയ കറിയും മുന്നിൽ നിരത്തി.തിരുനബിﷺ ചുരങ്ങാ കഷ്ണം തെരഞ്ഞെടുക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഞാൻ അതിനെ പിന്തുടരുകയും തളികയിൽ നിന്ന് തെരഞ്ഞെടുത്ത് തിരുനബിﷺക്ക് വച്ചുകൊടുക്കുകയും ചെയ്തു. അന്നുമുതൽ എനിക്ക് ചുരങ്ങയോട് വലിയ ഇഷ്ടമായി.
ഈ നിവേദനത്തിന്റെ വിവിധ ഭാഗങ്ങൾ പലസ്ഥലങ്ങളിൽ വായിച്ചു പോയിട്ടുണ്ട്. തിരുനബിﷺയുടെ വിനയവും സൽക്കാരവും പാവപ്പെട്ടവർ ക്ഷണിച്ചാൽ പോലും സ്വീകരിക്കാനുള്ള വിശാലതയും തുടങ്ങി നിരവധി ആശയങ്ങൾ ഉൾക്കൊള്ളുന്ന ഹദീസാണല്ലോ ഇത്.
അബൂ ത്വാലൂത്ത്(റ) എന്നവരിൽ നിന്ന് ഇമാം തിർമിദി(റ) ഉദ്ദരിക്കുന്നു. ഞാൻ അനസി(റ)ന്റെ അടുക്കലേക്ക് ഇരുന്നപ്പോൾ അദ്ദേഹം കക്കരി കഴിക്കുകയായിരുന്നു. എന്നിട്ട് ഇങ്ങനെ പറയുന്നുണ്ടായിരുന്നു. അല്ലയോ സസ്യമേ നിന്നെ ഞാൻ ഇത്രയും ഇഷ്ടം വെക്കുന്നത് തിരുനബിﷺ നിന്നെ ഇഷ്ടം വെച്ചതുകൊണ്ടാണ്.
ഒരു അനുയായിയുടെ ഭക്ഷണത്തിന്റെ താൽപര്യം നിയന്ത്രിക്കുന്നതിൽ പ്രവാചകരുﷺടെ താല്പര്യങ്ങൾ എത്രമാത്രം പങ്കുവഹിക്കുന്നു എന്നാണ് നാം വായിച്ചത്. നിർബന്ധമായ ഒരു കൽപ്പനയുടെ അടിസ്ഥാനത്തിലല്ല, അനുയായിയുടെ ഹൃദയത്തിൽ രൂപപ്പെട്ട സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും പ്രകാശനമാണത്. സ്നേഹപാത്രം ഇഷ്ടപ്പെട്ടത് ഇഷ്ടപ്പെടുക എന്നതല്ലാതെ മറ്റൊരു ന്യായവും ഇവിടെ കാണാനില്ല.
ഇമാം അഹ്മദും(റ) ഇബ്നു അബീശൈബ(റ)യും മറ്റും ഉദ്ദരിക്കുന്നു. ജാബിർ ബിൻ ത്വാരിഖ്(റ) പറയുന്നു. ഞാൻ തിരുനബിﷺയുടെ സന്നിധിയിലേക്ക് ചെന്നപ്പോൾ അവിടെ ചുരങ്ങ മുറിക്കുന്നത് കണ്ടു. ഞാൻ ചോദിച്ചു. എന്താണിത്? അപ്പോൾ പറഞ്ഞു. ഇതുകൊണ്ട് ഞങ്ങൾ കറി അധികരിപ്പിക്കും. തിരുനബിﷺക്ക് ഏറെ താൽപര്യമുള്ള ഭക്ഷണങ്ങളിൽ ഒന്നായിരുന്നു ചുരങ്ങ എന്ന് ഇമാം അഹ്മദും(റ) അബൂബക്കറു ബിൻ അബുഖൈസമ(റ)യും മറ്റും ഉദ്ദരിച്ച സ്വതന്ത്രമായ ഹദീസുമുണ്ട്.
മഹതി ആഇശ(റ) പറയുന്നു. അല്ലയോ ആഇശാ(റ), ഭക്ഷണമുണ്ടാക്കിയാൽ അതിൽ ചുരങ്ങ അധികരിപ്പിക്കണമെന്നും പ്രസ്തുത ഭക്ഷണം ദുഃഖിക്കുന്ന ഹൃദയത്തിന് ആശ്വാസമാണെന്നും പറയാറുണ്ടായിരുന്നു.
ഞങ്ങളുടെ അടുക്കൽ ചുരങ്ങ പാചകം ചെയ്തത് ലഭിച്ചാൽ തിരുനബിﷺക്ക് വേണ്ടി ഞങ്ങൾ അത് കരുതി നൽകുമായിരുന്നു എന്ന് അനസ്(റ) പറയുന്നു. നബിﷺ ചുരങ്ങ നന്നായി കഴിക്കുമായിരുന്നു. ബുദ്ധി അധികരിക്കാനും തലച്ചോറിലെ ദ്രാവകം വർധിക്കാനും ഇതു കാരണമാണെന്ന് അവിടുന്ന് പറയുകയും ചെയ്തിരുന്നു.
സഹൽ ബിൻ സഅദ് അസ്സാഇദീ(റ) പറഞ്ഞു. വെള്ളിയാഴ്ച ആയാൽ ഞങ്ങൾക്ക് വലിയ സന്തോഷമായിരുന്നു. ഞങ്ങൾ ചോദിച്ചു. എന്താണ് കാരണം?മദീനയിൽ ഒരു വയോധിക ഉണ്ടായിരുന്നു. വെള്ളിയാഴ്ച ആയാൽ അവർ അവരുടെ ബുളാഅ തോട്ടത്തിലേക്ക് ആളെ അയക്കും. അവിടെനിന്ന് ഒരു പ്രത്യേകതരം ഇല അഥവാ സിൽഖ് കൊണ്ടുവന്നു ഒരു പാചക പാത്രത്തിൽ ഇടും. അതിൽ ബാർലി ചേർത്ത് പാചകം ചെയ്യും. മാംസമോ കൊഴുപ്പോ ഒന്നും അതിൽ ചേർക്കുകയില്ല. വെള്ളിയാഴ്ച ജുമുഅ നിസ്കാരം കഴിഞ്ഞാൽ ഞങ്ങൾ ഈ തളികയിലേക്കാണ് പോവുക.
മാംസമോ കൊഴുപ്പോ ഒന്നും ചേർക്കാതെ രുചികരമായ വേറിട്ട ഒരു വിഭവം ലഭിക്കുമായിരുന്നു എന്നാണ് പറഞ്ഞതിന്റെ സാരം.
ഇലക്കറികൾ ഉപയോഗിക്കുകയും ന്യൂട്രീഷൻ വിഭവങ്ങൾ പ്രയോഗിക്കുകയും ചെയ്യുന്ന പുതിയ കാലത്ത് നാമിന്ന് ഉപയോഗിക്കുന്ന വിവിധയിനം ഇലകളെ പോലെ ഒന്ന് ഉപയോഗിച്ചിരുന്ന ഇലക്കറിയും അതിനോടുണ്ടായിരുന്ന താല്പര്യവുമൊക്കെ ഇന്നലെകളിൽ നിന്ന് ഒരിക്കൽ കൂടി വായിക്കുകയാണ്.
മനുഷ്യരിൽ രൂപപ്പെട്ടുവന്ന ചില ഭക്ഷണകാഴ്ചപ്പാടുകൾ ഇന്നലെകളുടെ തുടർച്ച കൂടിയാണ് എന്ന് ഇതിൽനിന്ന് മനസ്സിലാകുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
