Tweet 808

    Tweet 808
    August 30, 2024 • Friday
    Post Header

    അനസി(റ)ൽ നിന്ന് അബൂശൈഖ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺക്ക് ഞാൻ പച്ച കാരക്ക കൊണ്ടുവന്നു കൊടുക്കുമ്പോൾ റുതബ് കഴിക്കുകയും മുദന്നബ് ഒഴിവാക്കുകയും ചെയ്യുമായിരുന്നു. പഴുപ്പിനോട് അടുത്തതാണ് റുതബ് അതിനുമുമ്പുള്ള ഘട്ടത്തിലെ കാരക്കയാണ് മുദന്നബ്.
    ഇമാം മാലിക്(റ) ജാബിറി(റ)ൽ നിന്ന് ഉദ്ദരിക്കുന്നു. ഞങ്ങൾ തിരുനബിﷺയോടൊപ്പം ബനൂ അമ്മാർ സൈനിക നീക്കത്തിന് പുറപ്പെട്ടു. യാത്രക്കിടയിൽ ഞാൻ ഒരു മരച്ചുവട്ടിൽ വന്നിറങ്ങി. അപ്പോഴാണ് തിരുനബിﷺ വെയിലത്ത് നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തിരുനബിﷺയോട് തണലത്തേക്ക് വരാൻ വേണ്ടി ഞാൻ അഭ്യർത്ഥിച്ചു. അവിടുന്ന് അത് സ്വീകരിക്കുകയും തണലുള്ള സ്ഥലത്തേക്ക് വരികയും ചെയ്തു. കയറുകൊണ്ട് ഉണ്ടാക്കിയ ഒരു കുട്ട എന്റെ പക്കലുണ്ടായിരുന്നു. അതിൽ വല്ലതുമുണ്ടോ എന്ന് ഞാൻ പരതിനോക്കി. അപ്പോൾ ഒരു കക്കരിക്കയാണ് ലഭിച്ചത്. അത് തിരുനബിﷺക്ക് കൊണ്ടുപോയി കൊടുത്തപ്പോൾ ചോദിച്ചു. ഇതെവിടുന്ന് കിട്ടി? ഞാൻ പറഞ്ഞു. ഇത് മദീനയിൽ നിന്ന് ഞാൻ കരുതി വെച്ചിരുന്നതാണ്.
    ഇമാം തിർമിദി(റ) ആഇശ(റ)യിൽ നിന്ന് ഉദ്ദരിക്കുന്നു. നബിﷺക്ക് കക്കരിക്ക വളരെ ഇഷ്ടമായിരുന്നു. ഇമാം അഹ്മദ്(റ), ഇമാം ബുഖാരി(റ), മുസ്ലിം(റ) എന്നിവർ ഉദ്ദരിക്കുന്നു. തിരുനബിﷺ കാരക്കയോടൊപ്പം കക്കരിക്ക കഴിച്ചിരുന്നു. തിരുനബിﷺ ഉപ്പ് ചേർത്തിട്ടായിരുന്നു കക്കരിക്ക കഴിച്ചിരുന്നത് എന്ന് ആഇശ(റ)യിൽ നിന്ന് ഇമാം ഇബ്നു അദിയ്യ്(റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തേനും ശരീദും കക്കരിയും കഴിച്ചിരുന്നു എന്ന് ഇമാം ഖത്താബി(റ) ആഇശ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു.
    തിരുനബിﷺയുടെ ഭക്ഷണത്തളികയിൽ പച്ചക്കറി ഇനത്തിൽപ്പെട്ട ചീര ഉണ്ടായിരുന്നു എന്ന് അനസി(റ)ൽ നിന്ന് അബൂ ശൈഖ്(റ) റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺക്ക് വളരെ പ്രിയപ്പെട്ട ഭക്ഷണമായിരുന്നത്രെ അതും.
    ഇമാം നസാഈ(റ), അഹ്മദ്(റ), ബൈഹഖി(റ) എന്നിവർ റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺ അവസാനമായി കഴിച്ച ഭക്ഷണത്തിൽ വേവിച്ച ഉള്ളിയുമുണ്ടായിരുന്നു എന്ന് മഹതി ആഇശ(റ) റിപ്പോർട്ട് ചെയ്യുന്നു. ഇമാം ബുഖാരി(റ) അബുൽ മുഫ്റദിലും മറ്റും ഉദ്ദരിക്കുന്നു. മഹതിയായ ആഇശ(റ) പറഞ്ഞു. തിരുനബിﷺ വിയോഗം തേടുന്നതിന് മുമ്പ് ഒരു വെള്ളിയാഴ്ച പാചകം ചെയ്ത ഉള്ളി അടക്കമുള്ള ഭക്ഷണം കഴിച്ചിരുന്നു.
    അയില പ്രദേശത്തെ നിവാസികൾ ഒരുതരം ചേമ്പ് നൽകി തിരുനബിﷺയെ സൽക്കരിച്ചു. തിരുനബിﷺ ആശ്ചര്യപൂർവ്വം അത് കഴിച്ചു. ശേഷം ഇതെന്താണെന്ന് ചോദിച്ചപ്പോൾ ഭൂമിയിൽ നിന്ന് കിട്ടുന്ന ഒരുതരം ഫാറ്റ് ആണ് എന്ന് അവർ മറുപടി പറഞ്ഞു. ഭൂമിയിൽനിന്ന് കിട്ടുന്ന ഫാറ്റ് നല്ലതാണെന്ന് തിരുനബിﷺ പ്രതികരിക്കുകയും ചെയ്തു.
    എത്രമാത്രം കൗതുകകരമായ അധ്യായങ്ങളാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. ഒരു നേതാവിന്റെ, അതും 1400 വർഷങ്ങൾക്കു മുമ്പ് ജീവിച്ചു വിയോഗം തേടിയ ഒരു വ്യക്തിത്വത്തിന്റെ തളികയിലെ ഭക്ഷണ വിഭവങ്ങളുടെ വൈവിധ്യങ്ങൾ മുഴുവൻ അധ്യായങ്ങൾ തിരിച്ചു തന്നെ രേഖപ്പെടുത്തിയിരിക്കുകയാണ്. ഏതൊക്കെ പഴങ്ങൾ, ഏതൊക്കെ മാംസങ്ങൾ, ഏതൊക്കെ പച്ചക്കറികൾ, ഏതെല്ലാം ഇനത്തിലുള്ള പാചകങ്ങൾ, അക്കാലഘട്ടത്തിലെ വ്യത്യസ്ത ദേശങ്ങളിൽ നിന്നുള്ള പലഹാരങ്ങൾ, പ്രാദേശികമായി പല ദേശക്കാരും വിളയിച്ചെടുക്കുന്ന വിളവുകൾ ഇങ്ങനെ എത്രമേൽ വിശാലമായിട്ടാണ് ഈ അധ്യായം പോലും രേഖപ്പെടുത്തിയിരിക്കുന്നത്.
    സുഗമമായ സഞ്ചാരസൗകര്യമുണ്ടായ കാലത്താണ് വ്യത്യസ്ത ദേശങ്ങളിലെ ഫലവർഗ്ഗങ്ങൾ ഓരോ ദേശത്തും ലഭിക്കാൻ തുടങ്ങിയത്. ഇത്രയും സൗകര്യങ്ങളില്ലാത്ത കാലത്ത് അതാത് നാട്ടിലെ വിളകൾ മാത്രമായിരുന്നുവല്ലോ ആളുകൾ ഉപയോഗിച്ചിരുന്നത്. അന്താരാഷ്ട്ര സമ്പർക്കങ്ങളുള്ള കാലത്ത് ലഭിക്കും പോലെ വിവിധ ദേശങ്ങളിലെയും പ്രവിശ്യകളിലെയും പഴങ്ങളും ഫലങ്ങളും തിരുനബിﷺയുടെ മുമ്പിൽ എത്തി എന്ന് വായിക്കുന്നതിൽ ഒന്നുകൂടി നമ്മെ കൗതുകപ്പെടുത്തുന്നു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...