Tweet 803

    Tweet 803
    August 25, 2024 • Sunday
    Post Header

    ഇമാം അബൂ നുഐം(റ) അനസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ സഅദ് ബിൻ മുആദി(റ)നെ സന്ദർശിച്ചു. ഒരു കഴുതപ്പുറത്തായിരുന്നു യാത്ര ചെയ്തത്. സഅദി(റ)ന്റെ വീട്ടിൽ നിന്ന് എള്ളും കാരക്കയും നൽകി സൽക്കരിച്ചു. തിരുനബിﷺ അത് കഴിക്കുകയും അനന്തരം സഅദി(റ)ന് വേണ്ടി പ്രാർഥിക്കുകയും ചെയ്തു.
    മറ്റൊരു നിവേദന പ്രകാരം സഅദി(റ)ന്റെ വീട്ടിലേക്ക് നബിﷺയും നബിﷺയുടെ വീട്ടിലേക്ക് സഅദും(റ) സന്ദർശിച്ചു. എള്ളും കാരക്കയും ഒരു പാത്രം പാലും നൽകി. തിരുനബിﷺ കഴിക്കുകയും പാനം ചെയ്യുകയും ചെയ്തു.
    ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) ബർഖാനി(റ)യും ഉദ്ദരിക്കുന്നു. നെയ്യും പാൽക്കട്ടിയും ഉടുമ്പും തിരുനബിﷺക്ക് സമ്മാനമായി ലഭിച്ചു. നെയ്യും പാൽക്കട്ടിയും അവിടുന്ന് കഴിച്ചു. ഉടുമ്പ് കഴിച്ചില്ല. തുടർന്ന് ഇങ്ങനെ പറഞ്ഞു. ഞാൻ ഇതൊരിക്കലും കഴിച്ചിട്ടില്ല. കഴിക്കാൻ താല്പര്യപ്പെടുന്നുമില്ല. താല്പര്യമുള്ളവർക്ക് കഴിക്കുന്നതിന് വിരോധവുമില്ല. ഒരു സുപ്രയിന്മേലായിരുന്നു അന്ന് ഭക്ഷണം കഴിച്ചത്.
    പാൽക്കട്ടി കഴിച്ചതിനുശേഷം നിസ്കരിക്കാൻ വേണ്ടി അംഗസ്നാനം ചെയ്തിരുന്നില്ല എന്ന് മഹാനായ ഇമാം അബൂഹുറൈറ(റ) ഉദ്ദരിച്ച ഹദീസിൽ കാണാം.
    ഇമാം മുസ്ലിമും(റ) ബൈഹഖി(റ)യും അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. ആദ്യത്തെ പഴം തിരുനബിﷺക്ക് നൽകപ്പെടും. തുടക്കത്തിലെ പഴം നമ്മളെ കാണിച്ചതുപോലെ അവസാനത്തെ പഴവും നമ്മളെ കാണിക്കേണമേ എന്ന് പ്രവാചകൻﷺ പ്രാർഥിക്കും.
    അബൂ സഈദ് അൽ അഅ്റാബി(റ)യുടെ നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. ആദ്യത്തെ ഫലം നബിﷺ തങ്ങൾക്ക് കൊണ്ടുവന്നു കൊടുക്കുമ്പോൾ അവിടുന്ന് ഇങ്ങനെ പ്രാർഥിക്കുമായിരുന്നുവത്രേ. അല്ലാഹുവേ ആദ്യത്തെ പഴം ഞങ്ങളെ ഭക്ഷിപ്പിച്ചതുപോലെ അവസാനത്തെ പഴവും ഞങ്ങളെ ഭക്ഷിപ്പിക്കേണമേ. എന്നിട്ട് സമീപത്ത് ഏറ്റവും പ്രായം കുറഞ്ഞയാൾക്ക് ഒരു പഴം സമ്മാനിക്കും.
    മദീന നിവാസികൾ പാലിച്ച ഒരു ചിട്ട കൂടിയാണ് ഈ നിവേദനങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. അവരുടെ തോട്ടങ്ങളിൽ നിന്ന് വിളവെടുത്താൽ ആദ്യത്തെ ഫലം തിരുനബിﷺക്ക് സമ്മാനിക്കും. പ്രാർത്ഥനാപൂർവ്വം തിരുനബിﷺയത് സ്വീകരിക്കും. അടുത്തുള്ള ഒരു കുഞ്ഞിനെ ഭക്ഷിപ്പിച്ചുകൊണ്ട് അത് പ്രാരംഭം കുറിക്കും.
    തിരുനബിﷺ നിർദേശിച്ചതോ കൽപ്പിച്ചതോ ആയ ഒരു ചര്യയല്ല ഇത്. തിരുനബിﷺയോടുള്ള സ്നേഹാദരം കൊണ്ട് മദീനക്കാർ പാലിച്ച ഒരു ചിട്ടയാണിത്. തിരുനബിﷺയത് സമ്മതിക്കുകയും സന്തോഷപൂർവ്വം നിർവഹിക്കുകയും ചെയ്തു. നല്ല കാര്യങ്ങൾ നല്ലവരെ കൊണ്ട് പ്രാരംഭം കുറിക്കുക എന്ന ഒരു വലിയ സന്ദേശം കൂടിയാണിത്. ഇതിനെ അനുവദിച്ചുകൊണ്ട് മുസ്ലിം ലോകം നിത്യ ജീവിതത്തിൽ പല മഹത്വമുള്ള മര്യാദകളും പാലിച്ചു പോരുന്നുണ്ട്. ഏതു കാര്യത്തിലും അല്ലാഹുവിനെ ആലോചിച്ച് കൊണ്ടും അവനോടു കൂടുതൽ പ്രീതി ഉണ്ടാവാൻ സാധ്യതയുള്ളവരെ കൊണ്ട് തുടങ്ങിയും ജീവിതത്തിന്റെ എല്ലാ അടരുകളിലും ആത്മീയത ഉണ്ടാവുക എന്നത് കൂടിയാണ് ഇതിന്റെ ഉള്ളടക്കം.
    ഏതൊരു സദസ്സിനും കുഞ്ഞുങ്ങൾക്ക് പലഹാരത്തോടും വിഭവങ്ങളോടുമുള്ള മാനസിക വിചാരത്തെ പരിഗണിച്ചുകൊണ്ട് അവർക്ക് കൊടുത്തു തുടങ്ങുക എന്ന ശീലം തിരുനബിﷺ ജീവിതത്തിൽ തന്നെ പകർത്തി കാണിച്ചു.
    ഇമാം ബർഖാനി(റ)യുടെ നിവേദനത്തിൽ പുതിയ പഴങ്ങൾ കൊണ്ടുവന്ന് കൊടുത്താൽ തിരുനബിﷺ അത് കണ്ണിൽ വച്ച് സന്തോഷം പ്രകടിപ്പിക്കുന്ന രംഗം കൂടി വായിക്കാനുണ്ട്.
    കൃഷിയോടും വിഭവങ്ങളോടും കർഷകരോടും തിരുനബിﷺ കാണിച്ചിരുന്ന താൽപര്യത്തിന്റെ ഒരു അധ്യായം കൂടിയാണിത്. കൃഷി ചെയ്യാൻ പ്രേരിപ്പിക്കുകയും കർഷകർക്കുള്ള വാഗ്ദാനങ്ങൾ മോഹനമായി അറിയിക്കുകയും ചെയ്തു. വ്യാപാരികളിൽ നിന്ന് വ്യത്യസ്തമായി കർഷകർക്കുള്ള വിനയഭാവങ്ങളായിരുന്നു മദീനയിലെ അൻസ്വാറുകളിൽ നിറഞ്ഞുനിന്നത്. അത് ഇസ്ലാമിന് ഏറെപ്രയോജനപ്പെടുകയും ചെയ്തിട്ടുണ്ട്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...